ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഖ്ചി Source: X/ IRNA
WORLD

ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കും വരെ ആണവപദ്ധതികളില്‍ തുടർചർച്ചകള്‍ക്കില്ല: ഇറാന്‍

ജനീവയിൽ നടന്ന ചർച്ച ഗുണം ചെയ്യുമെന്ന് കരുതുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കും വരെ ആണവപദ്ധതിയില്‍ തുടർചർച്ചകളുണ്ടാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി. ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്ര ശ്രമം തുടരുമെന്ന് യൂറോപ്യൻ യൂണിയനും വ്യക്തമാക്കി. ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഇസ്രയേലിന് അന്താരാഷ്ട്ര ആണവോർജ ഏജന്‍സി (ഐഎഇഎ) മുന്നറിയിപ്പ് നൽകി. എന്നാൽ, ജനീവയിൽ നടന്ന ചർച്ച ഗുണം ചെയ്യുമെന്ന് കരുതുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

ഇസ്രയേൽ-ഇറാൻ സംഘർഷം ഇപ്പോഴും അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഖ്ചിയുമായി യൂറോപ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തിയിരുന്നു. ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നത് സംബന്ധിച്ചും ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുമായിരുന്നു ചർച്ച. ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൺ, എന്നീ രാജ്യങ്ങൾക്ക് ഒപ്പം യൂറോപ്യൻ യൂണിയൻ പ്രതിനിധിയും ചർച്ചയിൽ പങ്കാളിയായി. ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഖ്ചി ചർച്ചയിൽ നിലപാടറിയിച്ചു. ആണവ വിഷയത്തിൽ നിലപാടിൽ മാറ്റമില്ലെന്നും ഇറാൻ ഉറപ്പിച്ച് പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ചർച്ചകൾ ഇനിയും തുടരുമെന്ന് ഫ്രാൻസ് അറിയിച്ചു. സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ച തുടരുമെന്ന് യൂറോപ്യൻ യൂണിയനും വ്യക്തമാക്കി.

എന്നാൽ, ജനീവയിൽ നടന്ന ചർച്ച ഗുണം ചെയ്യുമെന്ന് കരുതുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാന് യുറോപ്യൻ രാജ്യങ്ങളുമായി ചർച്ച നടത്താൻ താൽപര്യമില്ല. അവർക്ക് ഞങ്ങളോട് സംസാരിക്കാൻ താൽപ്പര്യമുണ്ടെന്നും ഇറാൻ – ഇസ്രയേൽ വിഷയത്തിൽ യുറോപ്യൻ രാജ്യങ്ങൾക്ക് സഹായിക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു.

അതിനിടെ ഇസ്രയേലിനെതിരെ യുഎൻ ആണവോർജ ഏജൻസി രംഗത്തെത്തി. ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഇസ്രയേലിനോട് ഐഎഇഎ നിർദേശിച്ചു. ആണവകേന്ദ്രങ്ങളെ ഇസ്രയേൽ ആക്രമിച്ചത് ആണവസുരക്ഷയിൽ വലിയ വീഴ്ചയുണ്ടാക്കിയെന്നും ഏജന്‍സി വ്യക്തമാക്കി. ആണവ കേന്ദ്രങ്ങളെ ആക്രമിച്ചാൽ ഇറാന് പുറത്തേക്കും അപകടസാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര ആണവോർജ ഏജന്‍സി മുന്നറിയിപ്പ് നൽകി.

അതെസമയം, ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഇറാൻ യുഎന്നിൽ വ്യക്തമാക്കി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മേൽനോട്ടത്തിലാണ് ആണവ പദ്ധതി നടക്കുന്നതെന്നും ഇസ്രയേലിന് മാത്രമാണ് മിഡിൽ ഈസ്റ്റിൽ ആണവായുധമുള്ളതെന്നും ഇറാൻ പറഞ്ഞു. എന്നാൽ, നടപടികള്‍ നിയമാനുസൃതമെന്നാണ് ഇസ്രയേൽ യുഎന്നിൽ അറിയിച്ചത്.

ചർച്ചകൾക്കിടെ ഇന്നലെ ഇസ്രയേലിൽ വീണ്ടും ഇറാൻ്റെ മിസൈലാക്രമണം ഉണ്ടായി. ഇസ്രയേലിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഇറാന്‍ മിസൈലുകള്‍ പതിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു. ജനവാസ കേന്ദ്രങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ ആരോപണം. എന്നാല്‍, സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നാണ് ഇറാൻ്റെ അവകാശവാദം.

അതിനിടെ ഇറാനിയൻ സൈന്യമായ ഐആർജിസിയുടെ ബേസ് കമാൻഡറെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇറാന്റെ 15 ലധികം ഡ്രോണുകൾ വെടിവെച്ചിട്ടെന്നും ഇസ്രയേലിൻ്റെ അവകാശവാദം. ഡ്രോണുകൾ വെടിവെച്ചിടുന്നതിൻ്റെ ദൃശ്യങ്ങളും സൈന്യം പങ്കുവെച്ചു.

പടിഞ്ഞാറൻ ഇറാനിൽ ഇസ്രയേൽ വീണ്ടും ആക്രമണ പരമ്പര നടത്തിയതായി സൈന്യം അറിയിച്ചു. ബാലിസ്റ്റിക് മിസൈൽ സംഭരണശാലകളെയും വിക്ഷേപണ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്നാണ് വിവരം. ഹൈഫ തീരത്ത് ഇറാൻ്റെ ഡ്രോൺ ഇസ്രയേൽ വ്യോമസേന വെടിവെച്ചിട്ടു.

SCROLL FOR NEXT