യാസ്മിന്‍ അന്‍സാരി Image: X
WORLD

"ഇറാന്റെ കാര്യത്തില്‍ ട്രംപിന് നല്ല ഉദ്ദേശ്യമോ പദ്ധതിയോ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല"

ഇറാനില്‍ നിന്ന് പലായനം ചെയ്ത മാതാപിതാക്കളുടെ മകളാണ് യാസ്മിന്‍ അന്‍സാരി

Author : ന്യൂസ് ഡെസ്ക്

ഇസ്രയേലുമായി ചേര്‍ന്നുള്ള യുഎസിന്റെ ഇറാനെതിരെയുള്ള ആക്രമണത്തിനെതിരെ യുഎസ് കോണ്‍ഗ്രസ് അംഗം യാസ്മിന്‍ അന്‍സാരി. ഇറാനിയന്‍ പാരമ്പര്യമുള്ള രണ്ട് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളില്‍ ഒരാളാണ് യാസ്മിന്‍. അരിസോണയില്‍ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധിയാണ് ഇവര്‍.

ഇറാന്റെ കാര്യത്തില്‍ ട്രംപിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്ന് യാസ്മിന്‍ എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു. ഇറാന്റെ ഭാവിയെ കുറിച്ച് ട്രംപിന് നല്ല ഉദ്ദേശ്യമോ വ്യക്തമായ പദ്ധതിയോ ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് യാസ്മിന്‍ വ്യക്തമാക്കി.

യുഎസിന്റെ ഭാവിയെ കുറിച്ചു പോലും നല്ല ഉദ്ദേശ്യങ്ങളോ പദ്ധതിയോ ഇല്ലെന്ന് ഡൊണാള്‍ഡ് ട്രംപ് ഇതിനകം തെളിയിച്ചിട്ടുണ്ടെന്നും യാസ്മിന്‍ തുറന്നടിച്ചു. തന്റെ വിശ്വാസം തെറ്റാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഒമ്പത് കോടി ഇറാനികള്‍ മെച്ചപ്പെട്ട ഭാവി അര്‍ഹിക്കുന്നുണ്ട്. കൂടാതെ, അമേരിക്കക്കാരുടെ ജീവനും ഇവിടെ അപകടത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

1979-ലെ ഇസ്ലാമിക വിപ്ലവത്തെത്തുടര്‍ന്ന് ഇറാനില്‍ നിന്ന് പലായനം ചെയ്ത മാതാപിതാക്കളുടെ മകളാണ് യാസ്മിന്‍ അന്‍സാരി.

അതേസമയം, ഇറാനെതിരായ ആക്രമണത്തിനു പിന്നാലെ പശ്ചിമേഷ്യന്‍ മേഖലയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങള്‍ക്കിടയില്‍ വിപണിയും കനത്ത തിരിച്ചടി നേരിടുകയാണ്. ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുകയും ഓഹരി വിപണികള്‍ താഴേക്ക് പോവുകയും ചെയ്തു.

തിങ്കളാഴ്ച രാവിലെ ഏഷ്യന്‍ വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില 13 ശതമാനം വരെ ഉയര്‍ന്നുവെങ്കിലും പിന്നീട് സ്ഥിരത കൈവരിച്ചു. ടോക്കിയോ സമയം ഉച്ചയോടെ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചുള്ള വില ബാരലിന് 76.48 ഡോളര്‍ എന്ന നിലയില്‍ ഏകദേശം 5 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി.

ഏഷ്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ഹോങ്കോങ്ങിലെ ഹാങ് സെങ് സൂചിക 2 ശതമാനവും ജപ്പാനിലെ നിക്കി 225 സൂചിക 1.5 ശതമാനവും ഇടിഞ്ഞു.

യുഎസില്‍ സാധാരണ വ്യാപാര സമയത്തിന് പുറത്തുള്ള സ്റ്റോക്ക് ഫ്യൂച്ചറുകള്‍ക്ക് വലിയ നഷ്ടം സംഭവിച്ചു. ഇത് വരാനിരിക്കുന്ന വ്യാപാര ദിനത്തില്‍ വാള്‍സ്ട്രീറ്റില്‍ വലിയ അസ്ഥിരതയുണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്. എസ് ആന്റ് പി 500, നാസ്ഡാക് എന്നിവയുടെ ഫ്യൂച്ചറുകള്‍ 0.7 ശതമാനം വീതം ഇടിഞ്ഞു.

SCROLL FOR NEXT