WORLD

അബുദാബിയില്‍ ഇറാന്‍ ആക്രമണം; മിസൈല്‍ പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ വീണ് ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു

മരിച്ചവരില്‍ രണ്ടാമത്തെയാള്‍ പാകിസ്ഥാന്‍ സ്വദേശിയാണ്

Author : ന്യൂസ് ഡെസ്ക്

അബുദാബിയില്‍ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരന്‍ അടക്കം മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആകാശത്ത് വച്ചുതന്നെ യുഎഇ തകര്‍ത്തിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ വീണാണ് മരണം സംഭവിച്ചതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മരിച്ചവരില്‍ രണ്ടാമത്തെയാള്‍ പാകിസ്ഥാന്‍ സ്വദേശിയാണ്. പരിക്കേറ്റ മറ്റു രണ്ട് പേരില്‍ ഒരാള്‍ ജോര്‍ദാന്‍ സ്വദേശിയും മറ്റേയാള്‍ യുഎഇ പൗരനുമാണ്. അബുദാബിയിലെ സ്വീഹാനിലാണ് അപകടം ഉണ്ടായത്. ഇതോടെ ഇറാന്റെ ആക്രമണത്തില്‍ യുഎഇയില്‍ മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരില്‍ മൂന്ന് പേര്‍ സൈനികരാണ്.

അതേസമയം ഇറാന്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഗള്‍ഫ് രാജ്യങ്ങളും ജോര്‍ദാനും സംയുക്കത പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ജോര്‍ദാന് പുറമെ യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചത്.

ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ യുഎഇ അപലപിച്ചിട്ടുണ്ട്. ആക്രമണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

SCROLL FOR NEXT