യുഎസ്- ഇറാൻ സമാധാന ചർച്ചകൾക്ക് ഇസ്ലാമാബാദിൽ തുടക്കമായി. ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമാണ് ഇറാൻ പ്രതിനിധി സംഘത്തിലുള്ളത്. യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ്, യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ് ജാരെഡ് കുഷ്‌നർ തുടങ്ങിയവർ അമേരിക്കൻ സംഘത്തിലുണ്ട്. പാകിസ്താൻ ഇരുവരെയും മാറി മാറി സന്ദർശിച്ച് വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയേക്കാനാണ് സാധ്യത.
ഇരുരാജ്യങ്ങളും തമ്മിൽ മുഖാമുഖം ചർച്ചകൾ നടത്തുമോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. പാക് സൈനിക മേധാവി അസിം മുനീറാണ് യുഎസ് സംഘത്തെ സ്വീകരിച്ചത്. പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദർ ആയിരിക്കും ചർച്ചകൾ നിയന്ത്രിക്കുക. ചർച്ചകൾക്ക് മുൻപായി യു.എ.ഇയിലും ഖത്തറിലും മറ്റ് വിദേശ ബാങ്കുകളിലും സൂക്ഷിച്ചിരുന്ന ഇറാനിയൻ നിക്ഷേപങ്ങൾ വിട്ടുനൽകാൻ അമേരിക്ക സമ്മതിച്ചെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇതു സംബന്ധിച്ച വാർത്ത അമേരിക്ക നിഷേധിച്ചു.
ഇറാൻ മുന്നോട്ടുവച്ച പത്തിന പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും ചർച്ചകൾ നടക്കുക. ഇറാനെ ഇനി ആക്രമിക്കരുത്, ഹോർമുസ് കടലിടുക്കിനുമേലുള്ള നിയന്ത്രണാവകാശം, പശ്ചിമേഷ്യയിൽ നിന്ന് യുഎസ് സേനയുടെ പിന്മാറ്റം തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ്റെ പത്തിന പദ്ധതിയിലുളളത്. ഇറാൻ്റെ ആവശ്യങ്ങൾ ചർച്ച ചെയ്ത് നടപ്പിലാക്കുമെന്ന സൂചനകൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ നൽകിയിട്ടുണ്ട്. അതേസമയം, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം യുഎസിനു കൈമാറാമെന്ന് ഇറാൻ സമ്മതിച്ചെന്നാണ് യുഎസിൻ്റെ അവകാശവാദം. എന്നാൽ ഇക്കാര്യത്തിൽ ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ നേതൃത്വത്തിൽ ഇരുപക്ഷത്തെയും പ്രതിനിധികളുമായുള്ള പ്രാഥമിക ചർച്ചകൾ ഇന്നലെ ആരംഭിച്ചിരുന്നു. പാക് സൈനിക മേധാവി അസിം മുനീറാണ് യുഎസ് സംഘത്തെ സ്വീകരിച്ചത്.ഇസ്‌ലാമാബാദിൽ വിദേശകാര്യമന്ത്രാലയവും എംബസികളും സ്ഥിതി ചെയ്യുന്ന അതീവസുരക്ഷാ മേഖലയിലെ സെറീന ഹോട്ടലിലാണ് ചർച്ചകൾ നടക്കുന്നത്. ചർച്ച നടക്കുന്ന ഹോട്ടൽ സ്ഥിതി ചെയ്യുന്ന മേഖലയിൽ നാളെ വരെ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ ഹോട്ടലിലെ താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. ഇന്ന് പൊതുഅവധിയും പ്രഖ്യാപിച്ചു.