WORLD

പലസ്തീനികളെ തെക്കന്‍ ഗാസയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ഇസ്രയേല്‍, കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍ ഗാസ

സെയ്ടൂണ്‍, ഷുജായേ എന്നീ പ്രദേശങ്ങള്‍ക്കടുത്ത് താമസിക്കുന്നവര്‍ വെടിവെയ്പ്പുകള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

പലസ്തീനികളെ നിര്‍ബന്ധിതമായി തെക്കന്‍ ഗാസയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനൊരുങ്ങി ഇസ്രയേല്‍. പലസ്തീനികള്‍ക്ക് ടെന്റുകളും താമസസൗകര്യവും നല്‍കുമെന്നാണ് ആര്‍മിയുടെ അറബി ഭാഷ വക്താവ് അവിചായ് അഡ്രേ ശനിയാഴ്ച പറഞ്ഞത്.

ഹമാസിന്റെ രണ്ട് ശക്തി കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞയാഴ്ച സൈന്യത്തിന് സര്‍വ അധികാരം നല്‍കിയിരുന്നു. വടക്ക് ഗാസ സിറ്റിയും തെക്ക് അല്‍ മവാസിയുമാണ് പിടിച്ചെടുക്കാന്‍ അനുമതി നല്‍കിയത്. ഇതിന് പിന്നാലെയാണ് ജനങ്ങളെ കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലേക്ക് തള്ളിവിടുന്നത്.

ഇസ്രയേലിന്റെ തീരുമാനത്തില്‍ യുഎന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം വ്യാഴാഴ്ച ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനെതിരെ യുഎന്‍ പ്രതികിരച്ചിരുന്നു. അവരെ നിര്‍ബന്ധിച്ച് കുടിയൊഴിപ്പിച്ചാല്‍ അത് വീണ്ടും അവരെ അരികുവത്കരിക്കുന്നതിലേക്ക് മാറുമെന്നാണ് യുഎന്‍ പറഞ്ഞത്.

ഗാസയിലെ ജനങ്ങള്‍ നിര്‍ബന്ധിത പട്ടിണിയിലും കൂട്ടക്കൊലയിലും ദുരിതമനുഭവിക്കുന്നതിനിടെ അവരെ നിര്‍ബന്ധിത മാറ്റിപ്പാര്‍പ്പിക്കലിലേക്ക് കൂടി തള്ളിവിടുന്നത് മനുഷ്യത്വത്തിനെതിരാണെന്ന് ഹമാസിന്റെ സഖ്യ സംഘടനയായ ഇസ്ലാമിക് ജിഹാദ് പ്രസ്താവനയിലൂടെ പറഞ്ഞു.

അതേസമയം കഴിഞ്ഞ ആഴ്ച മുതല്‍ ഇസ്രയേല്‍ സൈന്യം ഗാസ സിറ്റിയ്ക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ അവരുടെ ഓപറേഷന്‍സ് വര്‍ധിപ്പിച്ചിട്ടുണ്ട്. സെയ്ടൂണ്‍, ഷുജായേ എന്നീ പ്രദേശങ്ങള്‍ക്കടുത്ത് താമസിക്കുന്നവര്‍ വെടിവെയ്പ്പുകള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗാസ സിറ്റിയുടെ കിഴക്കന്‍ പ്രദേശമായ സെയ്ടൂണിലെ അസ്‌ക്വാലയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT