സയീദ് ഇസാദി, ബെഹ്നാം ഷഹ്‌രിയാരി Source: X/ Times of Israel
WORLD

ഒക്ടോബർ 7 ആക്രമണത്തിന്റെ സൂത്രധാരനെ കൊലപ്പെടുത്തി ഇസ്രയേല്‍; രണ്ട് ഐആർജിസി കമാന്‍ഡർമാർ കൂടി കൊല്ലപ്പെട്ടു

ഒക്ടോബർ 7 ആക്രമണങ്ങളുടെ സൂത്രധാരനായ സയീദ് ഇസാദിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍

Author : ന്യൂസ് ഡെസ്ക്

രണ്ട് റെല്യൂഷണറി ഗാർഡ്സ് കമാന്‍ഡർമാരെ കൂടി കൊലപ്പെടുത്തിയതായി ഇസ്രയേല്‍. ഐആർജിസി പലസ്തീൻ, ഖുദ്സ് കോർപ്‌സ് കമാന്‍ഡർമാരെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ അറിയിച്ചു. ഒക്ടോബർ 7 ആക്രമണങ്ങളുടെ സൂത്രധാരനായ സയീദ് ഇസാദിയും, ബെഹ്‌നാം ഷഹ്‌രിയാരിയുമാണ് കൊല്ലപ്പെട്ടത്.

ഇറാനിയൻ നഗരമായ ഖുമിലെ അപ്പാർട്ട്മെന്റിൽ നടന്ന ആക്രമണത്തില്‍ സയീദ് ഇസാദിയെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് അറിയിച്ചു. "ഇസ്രയേൽ ഇന്റലിജൻസിന്റെയും വ്യോമസേനയുടെയും വലിയ നേട്ടം," എന്നാണ് സയീദ് ഇസാദിയുടെ മരണത്തെ കാറ്റ്സ് വിശേഷിപ്പിച്ചത്. 2023 ഒക്ടോബർ 7ന് ഇസ്രയേലിനെതിരെ നടന്ന അതിർത്തി കടന്നുള്ള ആക്രമണത്തിന്റെ സൂത്രധാരനാണ് സയീദ് ഇസാദി. ഹമാസിന് ധനസഹായവും ആയുധവും നൽകിയത് ഇസാദി ആണെന്ന് കാറ്റ്സിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഖോറമാബാദിലെ ആക്രമണങ്ങളിൽ തങ്ങളുടെ അഞ്ച് അംഗങ്ങൾ കൊല്ലപ്പെട്ടതായി റെവല്യൂഷണറി ഗാർഡ്സ് പറഞ്ഞതായി ഇറാനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ റിപ്പോർട്ടുകളില്‍ യുഎസ്, ബ്രിട്ടീഷ് ഉപരോധ പട്ടികയിൽ ഉൾപ്പെട്ട ഇസാദിയെക്കുറിച്ച് പരാമർശിച്ചിരുന്നില്ല.

നേരത്തെ ശനിയാഴ്ച ഖോമിലെ ഒരു കെട്ടിടം ഇസ്രയേൽ ആക്രമിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ആക്രമണത്തില്‍ 16 വയസ്സുള്ള ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായിട്ടായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന മറ്റൊരു ആക്രമണത്തിലാണ് ഐആർജിസി ഖുദ്സ് ഫോഴ്സ് യൂണിറ്റ് 190ന്റെ കമാൻഡറായ ബെഹ്‌നാം ഷഹ്‌രിയാരി കൊല്ലപ്പെട്ടത്. ലബനനിലെ ഹിസ്ബുള്ള, ഗാസയിലെ ഹമാസ്, യെമനിലെ ഹൂതികൾ എന്നിവയ്ക്ക് രഹസ്യമായി ആയുധങ്ങൾ കൈമാറിയിരുന്നത് ഷഹ്‌രിയാരിയുടെ നേതൃത്വത്തിലുള്ള ഖുദ്സ് ഫോഴ്‌സ് യൂണിറ്റ് 190 ആണ്.

2009 മുതല്‍ ബെഹ്‌നാം ഷഹ്‌രിയാരിയെ കൊലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇസ്രയേല്‍. ഇന്നലെ രാത്രി വൈകി, ഇസ്രയേലിൽ നിന്ന് 1,000 കിലോമീറ്ററിലധികം അകലെ ഒരു കാറിൽ സഞ്ചരിക്കുമ്പോഴാണ് ഷഹ്‌രിയാരിയെ ഇസ്രയേല്‍ പ്രതിരോധ സേന കൊലപ്പെടുത്തിയത്.

SCROLL FOR NEXT