ആയത്തൊള്ള അലി ഖമേനി, ഡൊണാൾഡ് ട്രംപ്, ബെഞ്ചമിൻ നെതന്യാഹു Source: X/ Donald Trump, Benjamin Netanyahu, Ayathollah Ali Khameni
WORLD

'സിംഹ ഗർജനം' തുടങ്ങിവച്ച് ഇസ്രയേൽ; ദീർഘമായ സൈനിക നീക്കമാകുമെന്ന് ട്രംപ്; ഇറാൻ്റെ തിരിച്ചടി എന്താകും?

ടെഹ്റാനിൽ കരുതൽ ആക്രമണങ്ങളാണ് തുടങ്ങിവച്ചതെന്നാണ് ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചത്.

Author : ന്യൂസ് ഡെസ്ക്

ടെഹ്റാൻ: ഇറാനെതിരെ തുടങ്ങിവച്ച സൈനിക നീക്കത്തിന് 'സിംഹ ഗർജനം' (Lion’s Roar) എന്നാണ് ഇസ്രയേൽ നാമകരണം ചെയ്തിരിക്കുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെയാണ് ഈ പേരിട്ടതെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ഇസ്രയേൽ ഇറാന് നേരെ നടത്തിയ സൈനിക നടപടിക്ക് 'റൈസിങ് ലയൺ' (Rising Lion) എന്നായിരുന്നു പേര് നൽകിയിരുന്നത്.

ശനിയാഴ്ച രാവിലെ മുതൽ ഇറാനിലെ അഞ്ചോളം നഗരങ്ങൾക്ക് നേരെ യുഎസ്-ഇസ്രയേൽ സൈന്യം സംയുക്തമായി ആക്രമണങ്ങൾ നടത്തിവരികയാണെന്ന് യുഎസും ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ മാത്രം ആയിരത്തിലേറെ പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

യുഎസ് സൈന്യം ബൃഹത്തായതും ദീർഘമായതുമായ സൈനിക ഓപ്പറേഷനിലേക്കാണ് നീങ്ങുന്നതെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്‍ സേനയേയും നാവികശേഷിയെയും ഉന്മൂലനം ചെയ്യുമെന്നും ട്രംപ് വാഷിങ്ടണിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ സൈനിക നടപടിയില്‍ അമേരിക്കയുടെ ഭാഗത്തും ആള്‍നാശവും നഷ്ടവും ഉണ്ടായേക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

കടല്‍ മാർഗവും വ്യോമമാർഗവും യുഎസ് സൈന്യം ആക്രമണം ആരംഭിച്ചു കഴിഞ്ഞെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാൻ ശക്തമായി തിരിച്ചടിക്കാൻ ഒരുങ്ങുകയാണ്. ഇറാൻ്റെ ഭരണസിരാ കേന്ദ്രങ്ങൾക്ക് നേരെയും സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ഇനി തുടർച്ചയായ ദിവസങ്ങളിൽ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്. തുടക്കത്തിലെ ഈ സംയുക്ത സൈനിക നീക്കം ചുരുങ്ങിയത് നാല് ദിവസത്തേക്കെങ്കിലും തുടരുമെന്നാണ് ഇസ്രയേലി സൈന്യത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ ഇറാനെതിരെ ഉടൻ സൈനിക നീക്കമുണ്ടാകുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ന് രാവിലെ സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സംയുക്ത ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. അതേസമയം, ഇറാൻ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വ്യാഴാഴ്ച ജനീവയിൽ അമേരിക്കയുമായുള്ള ചർച്ചകളിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഇറാനും മധ്യസ്ഥരായ ഒമാനും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അതിന് വിപരീതമായി ട്രംപ് അതൃപ്തി പ്രകടമാക്കി രംഗത്തെത്തിയിരുന്നു. സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്നർ എന്നിവരുൾപ്പെടെയുള്ള യുഎസ് പ്രതിനിധികൾ ചർച്ചകളുടെ പുരോഗതിയിൽ തൃപ്തരല്ലാത്തതിനാൽ നിരാശയോടെയാണ് ജനീവ വിട്ടത്.

വ്യക്തികളെ അനധികൃതമായി തടവിൽ പാർപ്പിക്കുന്നതിൽ ഇറാൻ ഭരണകൂടത്തിന് വലിയ പങ്കാണുള്ളതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വിമർശിച്ചു. ഇറാനിലേക്ക് സഞ്ചരിക്കരുതെന്ന് യുഎസ് പൗരന്മാരോട് അദ്ദേഹം അഭ്യർഥിച്ചിരുന്നു. ഇറാനിലുള്ള യുഎസ് പൗരന്മാർ എത്രയും വേഗം നാട്ടിലേക്ക് മടങ്ങണമെന്നും റൂബിയോ നിർദേശിച്ചു.

SCROLL FOR NEXT