ഇറാന്‍ ആഭ്യന്തര സുരക്ഷാ ആസ്ഥാനം Source: middleeasteye.net
WORLD

കീഴടങ്ങില്ലെന്ന ഖമേനിയുടെ മറുപടിക്കു പിന്നാലെ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ഇറാന്റെ ആഭ്യന്തര സുരക്ഷാ ആസ്ഥാനം തകര്‍ത്തെന്ന് അവകാശവാദം

സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം തുടരുന്നത്. നഗരത്തില്‍ പലയിടങ്ങളിലായി സ്ഫോടനം നടന്നതായും, പലയിടത്തും കറുത്ത പുക ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Author : ന്യൂസ് ഡെസ്ക്

കീഴടങ്ങില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി പറഞ്ഞതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ സൈന്യം. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലാണ് ഇസ്രയേലിന്റെ വ്യോമാക്രമണം. ടെഹ്‌റാനിലെ തെക്ക് കിഴക്ക് ഭാഗത്തുള്ള പ്രദേശങ്ങളിലാണ് ആക്രമണം നടത്തിയത്. വ്യോമസേന ജെറ്റുകളുടെ ആക്രമണത്തില്‍ ഇറാന്റെ ആഭ്യന്തര സുരക്ഷാ ആസ്ഥാനം തകര്‍ന്നെന്നാണ് ഇസ്രയേല്‍ അവകാശവാദം. ഇറാന്‍ ഭരണത്തിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കുമെന്നും, എവിടെയായിരുന്നാലും ആയത്തൊള്ള ഭരണകൂടത്തെ ആക്രമിക്കുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ടെഹ്റാനില്‍ ആക്രമണം നടത്തുകയാണെന്ന് സൈന്യം പ്രഖ്യാപിച്ചതിനു പിന്നാലെ, ഇസ്രയേല്‍ വ്യോമസേനാ ജെറ്റുകള്‍ ഇറാന്റെ ആഭ്യന്തര സുരക്ഷാ ആസ്ഥാനം തകര്‍ത്തുവെന്ന് കാറ്റ്സ് പറഞ്ഞു. 'ഇറാനിയൻ സ്വേച്ഛാധിപതിയുടെ അടിച്ചമര്‍ത്തലിന്റെ പ്രധാന ആയുധം' തകര്‍ത്തെന്നാണ് കാറ്റ്സിന്റെ വാക്കുകള്‍. ഇറാന്‍ ഭരണത്തിന്റെ അടയാളങ്ങള്‍ തകര്‍ക്കുകയും, എവിടെയായിരുന്നാലും ആയത്തൊള്ള ഭരണകൂടത്തെ ആക്രമിക്കുകയും ചെയ്യുമെന്നും കാറ്റ്സ് കൂട്ടിച്ചേര്‍ത്തു. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം തുടരുന്നത്. നഗരത്തില്‍ പലയിടങ്ങളിലായി സ്ഫോടനം നടന്നതായും, പലയിടത്തും കറുത്ത പുക ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഇസ്രയേല്‍ അവകാശവാദങ്ങളോട് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കായിരുന്നു ആയത്തൊള്ള ഖമേനി കടുത്ത ഭാഷയില്‍ മറുപടി നല്‍കിയത്. ഇറാനിയന്‍ ജനത കീഴടങ്ങുന്നവരല്ല. ഇറാനെയും അവിടുത്തെ ജനങ്ങളെയും ചരിത്രത്തെയും കുറിച്ച് അറിവുള്ളവരും വിവേകമുള്ളവരും ഈ ജനതയോട് ഭീഷണിയുടെ ഭാഷയില്‍ സംസാരിക്കില്ല. ഇസ്രയേല്‍ വലിയ തെറ്റ് ചെയ്തു. അതിന്റെ അനനന്തരഫലം അവര്‍ നേരിടേണ്ടിവരും. അടിച്ചേല്‍പ്പിക്കുന്ന യുദ്ധമോ സമാധാനമോ ഇറാന്‍ അംഗീകരിക്കില്ല. യുഎസ് ആക്രമണത്തിന് മുതിര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഖമേനി മുന്നറിയിപ്പ് നല്‍കിയിരുന്നു.

SCROLL FOR NEXT