WORLD

ഇറാനില്‍ ആക്രമണം ശക്തമാക്കുകയാണെന്ന് ഇസ്രയേല്‍; പിന്നാലെ മൊജ്തബയുടെ ചിത്രങ്ങളുമേന്തി ഇന്‍ക്വിലാബ് സ്‌ക്വയറില്‍ ഒത്തുകൂടി ജനം

യുഎസ് ഉപരോധമേര്‍പ്പെടുത്തിയ അല്‍ ഖ്വാര്‍ദ് ഹസ്സന്‍ സംഘടനയ്‌ക്കെതിരെയും നീങ്ങിയതായി സൈന്യം അറിയിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

ടെഹ്റാൻ: ഇറാനില്‍ ആക്രമണം ശക്തമാക്കുകയാണെന്ന് അറിയിച്ച് ഇസ്രയേല്‍ സൈന്യം. സെന്‍ട്രല്‍ ഇസ്രയേലില്‍ ഇറാന്‍ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ടെഹ്‌റാനിലും ഇസ്ഫഹാനിലും ദക്ഷിണ ഇറാനിലും ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചത്.

യുഎസ് ഉപരോധമേര്‍പ്പെടുത്തിയ അല്‍ ഖ്വാര്‍ദ് ഹസ്സന്‍ സംഘടനയ്‌ക്കെതിരെയും നീങ്ങിയതായി സൈന്യം അറിയിച്ചിട്ടുണ്ട്. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് അല്‍ ഖ്വാര്‍ദ് ഹസ്സന്‍ ആണെന്ന് ആരോപിച്ചാണ് ആക്രമിക്കാനുള്ള നീക്കം.

ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേല്‍ പറഞ്ഞതിന് പിന്നാലെ പുതിയ പരമോന്നത നേതാവായ മൊജ്തബയുടെ ചിത്രങ്ങളുമേന്തി നിരവധി പേരാണ് ടെഹ്‌റാനിലെ ഇന്‍ക്വലാബ് സ്‌ക്വയറില്‍ ഒത്തുകൂടിയത്.

ആയത്തുള്ള അലി ഖമനേയിയുടെ മകനാണ് മൊജ്തബ ഖമനേയി. 88 അംഗ പണ്ഡിത സഭയാണ് മുജ്തബ ഖമനേയിയെ പരമോന്നത നേതാവായി നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

ഇറാനില്‍ അന്തസ്സിന്റെയും ശക്തിയുടെയും പുതിയ യുഗമെന്ന് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. അതേസമയം പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന ട്രംപ് എന്താണ് നടക്കുകയെന്ന് കാത്തിരുന്ന് കാണാമെന്നാണ് പറഞ്ഞത്.

SCROLL FOR NEXT