ടോക്കിയോ: ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവയ്ക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ജാപ്പനീസ് പൊതു പ്രക്ഷേപകനായ എൻഎച്ച്കെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ (എൽഡിപി) പിളർപ്പ് തടയാനാണ് തീരുമാനം.
ഇന്ത്യൻ സമയം വൈകുന്നേരം ആറ് മണിക്ക് ഇഷിബ വാർത്താസമ്മേളനം നടത്തുമെന്ന് സർക്കാർ അറിയിച്ചു. പാർട്ടിയുടെ നേതൃ തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമോ എന്ന കാര്യത്തില്‍ നാളെ തീരുമാനം എടുക്കാനിരിക്കെയാണ് ഇഷിബ രാജിക്കൊരുങ്ങുന്നത്. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് അംഗീകാരം ലഭിച്ചാല്‍ ഇഷിബയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് സാധ്യത.
ജൂലൈയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കന്‍ പാർട്ടിയില്‍ നിന്ന് ഷിഗെരു ഇഷിബയ്ക്ക് സമ്മർദമുണ്ടായിരുന്നു. ഇത് വർധിച്ചുവന്ന സാഹചര്യത്തിലാണ് ഇഷിബ രാജി സന്നദ്ധത അറിയിച്ചതെന്നാണ് അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോർട്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലോവർ ഹൗസില്‍ എൽഡിപിക്കും സഖ്യകക്ഷിയായ കൊമൈറ്റോയ്ക്കും ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് ഉപരിസഭയിലും ഭൂരിപക്ഷം നഷ്ടപ്പെട്ടു. 248 സീറ്റുകളുള്ള ഉപരിസഭയിൽ ഭൂരിപക്ഷം നേടുന്നതിൽ ഇഷിബയുടെ ഭരണസഖ്യം പരാജയപ്പെട്ടു. ഇതില്‍ വലിയതോതില്‍ പ്രധാനമന്ത്രി വിമർശിക്കപ്പെടുകയുണ്ടായി. എന്നാല്‍ അധികാരത്തില്‍ തുടരുമെന്ന നിലപാടാണ് അടുത്തിടെ വരെ ഇഷിബ സ്വീകരിച്ചിരുന്നത്.
ഒക്ടോബറിൽ അധികാരമേറ്റ ഇഷിബ, ഒരു മാസത്തിലേറെയായി തന്റെ പാർട്ടിയിലെ വലതുപക്ഷവുമായി നേർക്കുനേർ പോരാട്ടത്തിലാണ്.