വലേരി സിങ്ക് Source: x/ @Saliha19105004
WORLD

"ഗാസയിലെ കൂട്ടക്കുരുതിയിൽ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനും പങ്ക്"; ജോലി രാജിവച്ച് മാധ്യമപ്രവർത്തക

കനേഡിയൻ ഫോട്ടോജേണലിസ്റ്റായ വലേരി സിങ്കാണ് രാജിവെച്ചത്

Author : ന്യൂസ് ഡെസ്ക്

ഗാസയിലെ ആസൂത്രിത കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ജോലി രാജിവച്ച് മാധ്യമ പ്രവർത്തക. മാധ്യമപ്രവർത്തകരുടെ കൂട്ടക്കൊലയിൽ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനും പങ്കുണ്ടെന്ന് ആരോപിച്ചാണ് കനേഡിയൻ ഫോട്ടോജേണലിസ്റ്റ് വലേരി സിങ്ക് രാജിവച്ചത്. മാധ്യമപ്രവർത്തകരെ റോയിട്ടേഴ്സ് വഞ്ചിക്കുകയാണെന്ന് എട്ട് വർഷത്തോളം സ്ട്രിംഗറായി ജോലി ചെയ്ത വലേരി സിങ്ക് തുറന്നടിച്ചു. അക്രമത്തെ ന്യായീകരിക്കുന്ന സ്ഥാപനത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും വലേരി സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

കഴിഞ്ഞ എട്ട് വർഷത്തോളമായി റോയിട്ടേഴ്‌സിന് വേണ്ടി തൻ്റെ വർക്കുകൾ നൽകിയ ഫോട്ടോജേണലിസ്റ്റാണ് വലേരി സിങ്ക്. എന്നാൽ ഇപ്പോൾ ഈ പ്രസ് പാസ് തനിക്ക് നാണക്കേടും അഗാധമായ ദുഖവുമാണ് നൽകുന്നതെന്ന് വലേരി സിങ്ക് പറയുന്നു. "പ്രെയ്റി പ്രവിശ്യകളിലെ വാർത്തകൾ ഉൾക്കൊള്ളുന്ന എന്റെ ഫോട്ടോകൾ ന്യൂയോർക്ക് ടൈംസ്, അൽ ജസീറ, വടക്കേ അമേരിക്ക, ഏഷ്യ, യൂറോപ്പ്, മറ്റിടങ്ങൾ എന്നിവിടങ്ങളിലെ മറ്റ് മാധ്യമങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഗാസയിൽ 245 പത്രപ്രവർത്തകരെ ആസൂത്രിതമായി കൊലപ്പെടുത്തുന്നതിലും അതിനെ ന്യായീകരിക്കുന്നതിലുമുള്ള റോയിട്ടേഴ്‌സിന്റെ പങ്ക് കണക്കിലെടുക്കുമ്പോൾ, അവരുമായി ഒരു ബന്ധം നിലനിർത്താൻ സാധിക്കുമെന്ന് തോന്നുന്നില്ല. പലസ്തീനിലെ എന്റെ സഹപ്രവർത്തകരോട് കുറഞ്ഞത് ഇത്രയെങ്കിലും ഞാൻ ചെയ്യേണ്ടതായിട്ടുണ്ട്," വലേരി സിങ്ക് പോസ്റ്റിൽ കുറിച്ചു.

ഓഗസ്റ്റ് 10 ന് ഗാസ സിറ്റിയിൽ അനസ് അൽ-ഷെരീഫും അൽ-ജസീറ സംഘവും കൊല്ലപ്പെട്ടതിന് പിന്നാലെ റോയിട്ടേഴ്‌സ് നടത്തിയ റിപ്പോർട്ടിങ്ങിലും വലേരി സിങ്ക് അപലപിച്ചു. അൽ-ഷെരീഫ് ഒരു ഹമാസ് പ്രവർത്തകനാണെന്ന ഇസ്രായേലിന്റെ 'പൂർണമായും അടിസ്ഥാനരഹിതമായ അവകാശവാദം' ഏജൻസി പ്രസിദ്ധീകരിച്ചിരുന്നു. "റോയിട്ടേഴ്‌സ് പോലുള്ള മാധ്യമങ്ങൾ കടമയോടെയും മാന്യമായും ആവർത്തിച്ച എണ്ണമറ്റ നുണകളിൽ ഒന്ന്" എന്നാണ് വലേരി ഇതിനെ വിശേഷിപ്പിച്ചത്. ഗാസയിൽ 650 ദിവസത്തിലധികം ഫ്രണ്ട്‌ലൈൻ റിപ്പോർട്ടിങ് ചെയ്തിരുന്ന അനസ് അൽ അൽ-ഷെരീഫിനെ ഹമാസ് അംഗമെന്ന് വിളിച്ചതിൽ കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സും (സി‌പി‌ജെ) കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു.

സിങ്കിന്റെ അഭിപ്രായത്തിൽ, ഗാസയിലെ ആക്രമണങ്ങളിൽ പാശ്ചാത്യ മാധ്യമങ്ങൾ വലിയ സംഭാവന നൽകിയിട്ടുണ്ട്. “ന്യൂയോർക്ക് ടൈംസ് മുതൽ വാഷിംഗ്ടൺ പോസ്റ്റ് വരെ, എപി മുതൽ റോയിട്ടേഴ്‌സ് വരെയുള്ള എല്ലാ പ്രധാന മാധ്യമങ്ങളും ഇസ്രയേലിൻ്റെ പ്രചാരണത്തിനുള്ള ഒരു കൺവെയർ ബെൽറ്റായി പ്രവർത്തിച്ചിട്ടുണ്ട്. അവർ യുദ്ധക്കുറ്റങ്ങളെ വെളുപ്പിച്ചു, ഇരകളുടെ ജീവിതം നശിപ്പിച്ചു, അവരുടെ സഹപ്രവർത്തകരെയും സത്യവും ധാർമ്മികവുമായ റിപ്പോർട്ടിംഗിനോടുള്ള അവരുടെ പ്രതിബദ്ധതയെയും ഉപേക്ഷിക്കുകയും ചെയ്തു,” ഡ്രോപ്പ് സൈറ്റ് ന്യൂസിലെ പത്രപ്രവർത്തകൻ ജെറമി സ്കാഹില്ലിനെ ഉദ്ധരിച്ച് അവർ പറഞ്ഞു.

ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയുമായി ബന്ധപ്പെട്ട കെട്ടിച്ചമച്ച കഥകൾക്ക് വിശ്വാസ്യതയുണ്ടോ എന്ന് നിർണയിക്കാതെ ആവർത്തിക്കുകയാണ് പാശ്ചാത്യമാധ്യമങ്ങളെന്ന് വലേരി സിങ്ക് വിമർശിക്കുന്നു. അവർ പത്രപ്രവർത്തനത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഉത്തരവാദിത്തം മനഃപൂർവ്വം ഉപേക്ഷിക്കുകയാണെന്നും വലേരി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഗാസയിലെ ഖാൻ യൂനിസിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ മാധ്യമ പ്രവർത്തകരടക്കം 20 പേരാണ് കൊല്ലപ്പെട്ടു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്‍റെ കോൺട്രാക്റ്റ് ജീവനക്കാരായ വിഡിയോജേണലിസ്റ്റുകളും ഖത്തർ ഉടമസ്ഥതയിലുള്ള അൽ ജസീറ ടെലിവിഷന്‍റെ പ്രതിനിധിയും കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ ഉൾപ്പെടുന്നു. തങ്ങൾക്ക് വേണ്ടി ഫ്രീലാൻസ് ചെയ്തിരുന്ന വിഷ്വൽ ജേണലിസ്റ്റും കൊല്ലപ്പെട്ടതായി വാർത്താ ഏജൻസി അസ്സോസിയേറ്റഡ് പ്രെസ് സ്ഥീരീകരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.

SCROLL FOR NEXT