Source: Social Media
WORLD

കെയർ സ്റ്റാർമർ രാജിവച്ചു

പത്തു വർഷത്തിനിടെ ഇത് ആറാമത്തെ പ്രധാനമന്ത്രിയാണ് ബ്രിട്ടനിൽ സ്ഥാനമൊഴിയുന്നത്

Author : ന്യൂസ് ഡെസ്ക്

ലേബർ പാർട്ടിയിലെ ആഭ്യന്തര സംഘർഷത്തെ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവച്ചു. സ്ഥാനമൊഴിയുവാനുള്ള ലേബർ പാർട്ടിയുടെ നിരന്തര സമ്മർദ്ദത്തിന് വഴങ്ങിയാണ് രാജി. പത്തു വർഷത്തിനിടെ ഇത് ആറാമത്തെ പ്രധാനമന്ത്രിയാണ് ബ്രിട്ടനിൽ സ്ഥാനമൊഴിയുന്നത്.

ഭരണകക്ഷി പുതിയ നേതാവിനെയും പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കുന്നതുവരെ താൻ സ്ഥാനത്ത് തുടരുമെന്നും 63 കാരനായ കെയ്ർ സ്റ്റാർമർ വ്യക്തമാക്കി. പുതിയ നേതാവിന് തൻ്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ ചാൾസ് മൂന്നാമൻ രാജാവുമായി സംസാരിച്ച് തീരുമാനം അറിയിച്ചതായും സ്റ്റാർമർ വ്യക്തമാക്കി.

"ഞാൻ എടുത്ത ഓരോ തീരുമാനവും ഞാൻ സ്നേഹിക്കുന്ന രാജ്യത്തിന് മുൻതൂക്കം നൽകിക്കൊണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ ലേബർ പാർട്ടിയുടെ നേതാവെന്ന സ്ഥാനം രാജിവയ്ക്കുന്നത്" കെയർ സ്റ്റാർമർ പറഞ്ഞു. വികാരഭരിതനായി ഭാര്യയ്ക്കും സഹ പ്രവർത്തകർക്കും നന്ദി പറഞ്ഞു കൊണ്ടായിരുന്നു സ്റ്റാർമറുടെ രാജി പ്രഖ്യാപനം.

2024 ജൂലൈയിൽ മധ്യ-ഇടതുപക്ഷ പാർട്ടി വൻ വിജയം നേടിയതിന് ശേഷമാണ് കെയ്ർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നത്. എന്നാൽ അധികാരമേറ്റെടുത്തതിന് ശേഷം സർക്കാരിൻ്റെ ജനപ്രീതിയിലുണ്ടായ ഇടിവ് തടയാൻ ലേബർ നിയമസഭാംഗങ്ങൾ കടുത്ത സമ്മർദം നേരിടുന്നുണ്ടായിരുന്നു. നേതൃത്വം ദുർബലമായതോടെ കെയ്ർ സ്റ്റാർമർക്കെതിരെയുള്ള വികാരം ശക്തമാവുകയായിരുന്നു.

SCROLL FOR NEXT