ലാഹോർ: പാകിസ്ഥാനിൽ ഫ്രഞ്ച് യുവതി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസിൽ പ്രതികളുടെ വധശിക്ഷ ലാഹോർ ഹൈക്കോടതി ശരിവെച്ചു. വഴിയരികിൽ നിർത്തിയിട്ട വാഹനത്തിൽ അതിക്രമിച്ച് കയറി രണ്ട് പേർ ചേർന്നാണ് യുവതിയെ ആക്രമിച്ചത്. വാഹനത്തിൻ്റെ ചില്ലുകൾ തകർത്ത പ്രതികൾ യുവതിയെ പുറത്തേക്ക് വലിച്ചിഴച്ച് തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്യുകയായിരുന്നു. 2020 സെപ്റ്റംബർ 9 ന് സിയാൽകോട്ട്-ലാഹോർ മോട്ടോർവേയിൽ കുട്ടികളുമായി യാത്ര ചെയ്തിരുന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്.
യുവതിയുടെ മൂന്ന് കുട്ടികളുടെ മുന്നിൽവെച്ചാണ് അവർ കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് പ്രതികൾ കുടുംബത്തിന്റെ പണവും ആഭരണങ്ങളും ബാങ്ക് കാർഡുകളും കവർന്നു. കേസിൽ ശിക്ഷവിധിച്ച കീഴ് കോടതി ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അപ്പീൽ തള്ളിയതോടെ, വിചാരണക്കോടതി ഉത്തരവിട്ട വധശിക്ഷ നിലനിൽക്കും. കേസിൽ പൊലീസ് വേഗത്തിൽ അന്വേഷണ പൂർത്തിയാക്കിയിരുന്നു.
സംഭവസ്ഥലത്ത് നിന്നും സ്ഥലത്ത് നിന്ന് ശേഖരിച്ച ഡിഎൻഎ തെളിവുകളും മൊബൈൽ ഫോൺ ഡാറ്റയും ഉപയോഗിച്ച്, അധികം വൈകാതെ തന്നെ പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചു. പീഡനത്തിനിരയായ യുവതി പ്രതികളെ തിരിച്ചറിയുകയും, പ്രതികളിൽ ഒരാൾ മജിസ്ട്രേറ്റിന് മുൻപിൽ കുറ്റം സമ്മതിക്കുകയും ചെയ്തതോടെ അന്വേഷണം വേഗത്തിൽ പൂർത്തിയായി. 2021 മാർച്ചിൽ ഭീകര വിരുദ്ധ കോടതി പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി വധശിക്ഷ ഉൾപ്പെടെ വിധിച്ചിരുന്നു.