ഡൽഹി: എത്യോപ്യയിലെ ഹെയ്‌ലി ഗബ്ബി അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് അവതാളത്തിലായി ഏഷ്യൻ രാജ്യങ്ങളിലെ വ്യോമഗതാഗതം. എയർഇന്ത്യ അടക്കമുള്ളവർ നിരവധി വിമാന സർവീസുകൾ റദ്ദാക്കി. വിമാന കമ്പനികൾക്ക് ഡിജിസിഎയെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിലും മഹാരാഷ്ട്രയിലും കരിമേഘം വ്യാപിച്ചതാണ് കൂടുതൽ ആശങ്ക സൃഷ്ടിച്ചത്.
12000 വർഷത്തിനിടയിലാദ്യമായാണ് എത്യോപ്യയിലെ അഫാർ മേഖലയിലുള്ള ഹെയ്‌ലി ഗബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. 14 കിലോമീറ്ററോളം ഉയരത്തിൽ പറന്നുയർന്ന പുക മേഘങ്ങളായി വിവിധ രാജ്യങ്ങളിലേക്ക് എത്തിയതോടെ പല ഏഷ്യൻ രാജ്യങ്ങളിലും വ്യോമഗതാഗതം താറുമാറായി. കരിമേഘങ്ങൾ ഭീഷണി ഉയർത്തിയതിനെ തുടർന്ന് എയർഇന്ത്യയടക്കമുള്ള വിമാനക്കമ്പനികൾ നിരവധി സർവീസുകൾ റദ്ദാക്കി.
വിമാന കമ്പനികൾക്ക് ഡിജിസിഎ സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എൻജിൻ പ്രവർത്തനത്തിലെ അപാകതകളോ കാബിനിൽ പുകയോ ഗന്ധമോ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാനാണ് നിർദേശം. സാഹചര്യങ്ങൾ വിലയിരുത്തി വരികയാണെന്ന് വിമാന കമ്പനികൾ അറിയിച്ചു. നാല് ആഭ്യന്തര വിമാനങ്ങൾ ഉൾപ്പെടെ 11 വിമാന സർവീസുകളാണ് എയർഇന്ത്യ റദ്ദാക്കിയത്. ജിദ്ദ, കുവൈറ്റ്, അബുദാബി സർവീസുകൾ ആകാശ എയർ റദ്ദാക്കി. ഡച്ച് വിമാനക്കമ്പനി കെഎൽഎം ആംസ്റ്റർഡാമിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനം റദ്ദാക്കി.
കണ്ണൂരിൽ നിന്ന് അബുദാബിയിലേക്കുള്ള ഇൻഡിഗോ വിമാനം വഴി തിരിച്ചുവിട്ടു. നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ജിദ്ദ, ദുബായ് സര്‍വീസുകള്‍ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് നേരത്തെ റദ്ദാക്കിയിരുന്നു. അഗ്നി പർവ്വത സ്ഫോടനത്തിന് ശേഷം ഈ പ്രദേശത്തു കൂടെ പറന്ന വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. വിമാനങ്ങളിൽ പ്രത്യേക സുരക്ഷാ പരിശോധന നടത്തുന്നുണ്ട്. ഇന്ന് രാത്രിയോടെ കാർമേഘ പടലം ചൈനാഭാഗത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്.