കറാച്ചി: പാകിസ്ഥാനിൽ യുവാവിൻ്റെ തടങ്കലിൽ പത്ത് വർഷത്തോളം കഴിയേണ്ടി വന്ന ഭാര്യയെയും മക്കളെയും ഒടുവിൽ പൊലീസ് രക്ഷപ്പെടുത്തി. മകന്റെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.
ഫ്രഞ്ച് പൗര സിൽവി യാസ്മിനെയും അഞ്ച് മക്കളെയും ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ വീട്ടിൽ നിന്നാണ് പൊലീസ് മോചിപ്പിച്ചത്. പാകിസ്ഥാൻ സ്വദേശിയായ യുവാവ് വർഷങ്ങളായി അവരെ വീട്ടിൽ പൂട്ടിയിടുകയും ശാരീരിക-മാനസിക പീഡനങ്ങൾ ഏൽപ്പിക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. വീട്ടിൽ നിന്നും തന്ത്രത്തിൽ രക്ഷപ്പെട്ട മകനാണ് കുടുംബത്തിന്റെ ദുരവസ്ഥ പൊലീസിനെ അറിയിച്ചത്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടിൽ റെയ്ഡ് നടത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.
2003ൽ വിവാഹിതരായ ഇവർ 2014 വരെ ഓസ്ട്രേലിയയിലായിരുന്നു താമസം. 2014ൽ പാകിസ്ഥാനിൽ എത്തിയതിന് പിന്നാലെ തങ്ങളെ ഭർത്താവ് വീട്ടിൽ പൂട്ടിയിടുകയായിരുന്നുവെന്നും പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലായിരുന്നുവെന്നും സിൽവി പൊലീസിന് മൊഴി നൽകി. അഞ്ച് മക്കളിൽ മൂന്ന് പേർ പാകിസ്ഥാനിലാണ് ജനിച്ചത്. അവർക്ക് വിദ്യാഭ്യാസം പോലും നൽകിയിരുന്നില്ല. ശാരീരികമായും മാനസികമായും ഭർത്താവ് തങ്ങളെ ക്രൂര പീഡനത്തിന് ഇരയാക്കിയിരുന്നതായും ഇവർ വെളിപ്പെടുത്തി. രക്ഷപ്പെടുത്തുമ്പോൾ ഇവർ വളരെ ദയനീയ അവസ്ഥയിലായിരുന്നുവെന്നും ദേഹമാസകലം മുറിവുകളുണ്ടായിരുന്നു എന്നും അധികൃതർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീയ്ക്കും കുട്ടികൾക്കും ചികിത്സയും കൗൺസിലിംഗും ഉൾപ്പെടെയുള്ള സഹായങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.