നേപ്പാളിൽ ജെൻ സീ പ്രക്ഷോഭം Source; REUTERS
WORLD

ജെന്‍-സീ പ്രക്ഷോഭത്തില്‍ 34 മരണം; കാഠ്‌മണ്ഡുവില്‍ കർഫ്യൂ പുനഃസ്ഥാപിച്ച് സൈന്യം

സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തടവുകാർ ഇന്ന് കൊല്ലപ്പെട്ടു. പ്രക്ഷോഭങ്ങള്‍ക്കിടെ 15,000 ത്തോളം തടവുകാർ ജയില്‍ചാടിയതായും റിപ്പോർട്ടുകളുണ്ട്.

Author : ന്യൂസ് ഡെസ്ക്

ജെൻ സീ പ്രക്ഷോഭത്തെത്തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്ന നേപ്പാൾ തലസ്ഥാനമായ കാഠ്‌മണ്ഡുവിൽ കർഫ്യൂ പുനഃസ്ഥാപിച്ച് സൈന്യം. രണ്ട് മണിക്കൂർ അയവിന് ശേഷമാണ് കർഫ്യൂ പുനഃസ്ഥാപിച്ചത്. രാജ്യത്തെ ജെന്‍-സീ പ്രക്ഷോഭത്തില്‍ 34 മരണമാണ് ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തടവുകാർ ഇന്ന് കൊല്ലപ്പെട്ടു. പ്രക്ഷോഭങ്ങള്‍ക്കിടെ 15,000 ത്തോളം തടവുകാർ ജയില്‍ചാടിയതായും റിപ്പോർട്ടുകളുണ്ട്.

തിങ്കളാഴ്ച പൊട്ടിപ്പുറപ്പെട്ട ജെൻ സികളുടെ പ്രതിഷേധത്തെ തുടർന്നുണ്ടായ അരക്ഷിതാവസ്ഥ നിയന്ത്രിക്കാനുള്ള ശ്രമം നേപ്പാളിൽ തുടരുകയാണ്.ഈ മാസം നാലിനാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ്, യൂട്യൂബ് തുടങ്ങി 26 സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകള്‍ നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചത്. പുതിയ സോഷ്യല്‍ മീഡിയ നിയമങ്ങള്‍ പ്രകാരം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാത്ത എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും അടിയന്തരമായി രജിസ്ട്രേഷന്‍ നടപടികള്‍ പൂർത്തീകരിക്കണമെന്ന് സർക്കാർ നിർദേശം നല്‍കിയിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഇതിനെതിരെയാണ് നേപ്പാളില്‍ പ്രതിഷേധം ഉണ്ടായത്.

പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏർപ്പെടുത്തിയതോടെ നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം ആളിക്കത്തി. പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ 20 പേർ കൊല്ലപ്പെട്ടിരുന്നു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധം ശക്തമായതോടെ നേപ്പാൾ ആഭ്യന്തര വകുപ്പ് മന്ത്രി രമേഷ് ലഖാക് രാജിവച്ചു. ജെൻ സി പ്രതിഷേധത്തിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാജി.പ്രതിഷേധം ശക്തമായതോടെ സമൂഹ മാധ്യമ വിലക്ക് സർ‍ക്കാർ നീക്കിയിരുന്നു.

SCROLL FOR NEXT