പാരിസ്: യൂറോപ്പിൽ ശക്തമായ ഉഷ്ണതരംഗത്തിൽ 10,000ത്തോളം പേർ മരിച്ചെന്ന് റിപ്പോർട്ട്. ജൂൺ അവസാന ആഴ്ചയിലെ പടിഞ്ഞാറൻ യൂറോപ്പിലെ കണക്കാണ് പുറത്തുവന്നത്. മരിച്ചവരിൽ ഭൂരിഭാഗവും 65 വയസിന് മുകളിലുള്ളവരാണ്. ചൂടിനെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങളുള്ള പ്രായമായവർ പെട്ടെന്ന് മരിച്ചെന്നും യൂറോപ്യൻ ഹെൽത്ത് നെറ്റ്‌വർക്കായ യൂറോമോമോയുടെ റിപ്പോർട്ടിൽ പറയുന്നു . ഫ്രാൻസിലും ബെൽജിയത്തിലുമാണ് ഏറ്റവും ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയത്.
ഫ്രാൻസ് , ബെൽജിയം എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയത്. ജൂൺ 22 മുതൽ 28 വരെ ഫ്രാൻസ്, സ്പെയിൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ അത്യുഷ്ണ തരംഗം അനുഭവപ്പെട്ടിരുന്നു. യൂറോപ്യൻ രാജ്യങ്ങളെ ചുട്ടുപൊള്ളിച്ച റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്. അമിതമായ ചൂട് കാരണം സൂര്യഘാതം ഉണ്ടാകുന്നതും, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ ഗുരുതരമാകുന്നു. മരണസംഖ്യ ഉയരാനും ഇതാണ് പ്രധാന കാരണം.
ഇംഗ്ലണ്ടിലും വെയ്ൽസിലുമായി മെയ്, ജൂൺ മാസങ്ങളിലുണ്ടായ ചൂടിൽ 2,700 പേർ മരിച്ചതായും ഇതിൽ 42 ശതമാനം മരണങ്ങൾക്കും കാരണം ആഗോളതാപനമാണെന്നും പഠനങ്ങൾ പറയുന്നു. ലണ്ടനിലെ ഇംപീരിയൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടുത്ത ചൂടിനെ തുടർന്ന് പലയിടങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടുകയും സ്കൂളുകൾ അടച്ചിടുകയും ചെയ്തിരുന്നു.