Source: X
WORLD

കോംഗോയില്‍ കോള്‍ട്ടന്‍ ഖനി തകർന്ന് അപകടം; 200-ൽ അധികം പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ലോകത്തിലെ കോള്‍ട്ടന്‍ ഉത്പാദനത്തിന്‍റെ 15 ശതമാനം നടക്കുന്ന നോർത്ത് കിവു പ്രവിശ്യയിലെ റുബായ ഖനിയിലാണ് അപകടമുണ്ടായത്

Author : ന്യൂസ് ഡെസ്ക്

നോർത്ത് കിവൂ: കിഴക്കന്‍ കോംഗോയില്‍ കോള്‍ട്ടന്‍ ഖനി തകർന്നുണ്ടായ അപകടത്തില്‍ ഇരുന്നൂറിലധികം പേർ കൊലപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 227 പേർ, ബുധനാഴ്ച ഉണ്ടായ അപകടത്തില്‍ മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍. ലോകത്തിലെ കോള്‍ട്ടന്‍ ഉത്പാദനത്തിന്‍റെ 15 ശതമാനം നടക്കുന്ന നോർത്ത് കിവു പ്രവിശ്യയിലെ റുബായ ഖനിയിലാണ് അപകടമുണ്ടായത്.

ഗോമ നഗരത്തിന് ഏകദേശം 60 കിലോമീറ്റർ (37 മൈൽ) വടക്കുപടിഞ്ഞാറായാണ്  റുബായ ഖനി സ്ഥിതി ചെയ്യുന്നത്. മണ്ണിടിച്ചിലിനെ തുടർന്നാണ് വൻ അപകടം ഉണ്ടായത്. പരിക്കേറ്റ നിരവധിപ്പേർ പേർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സയിലാണ്. മഴക്കാലത്ത് മണ്ണ് ദുർബലമാകുന്നതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് അധികൃതർ പറയുന്നു. ഖനിയിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

2024 മുതല്‍, എം23, കോംഗോ റിവർ അലയന്‍സ് വിമത ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള ഖനിയില്‍ കൈക്കോട്ടുകളും മറ്റും ഉപയോഗിച്ചാണ് ഖനന പ്രവർത്തനങ്ങള്‍ നടത്തിയിരുന്നത്. മൊബൈൽ ഫോണുകള്‍ അടക്കം ഇലക്ട്രോണിക് ഉപകരണങ്ങളിലെ കപ്പാസിറ്ററുകള്‍ നിർമ്മിക്കാന്‍ ആവശ്യമായ, ടാന്‍റലം അടങ്ങുന്ന ലോഹ അയിരാണ് കോള്‍ട്ടന്‍.

SCROLL FOR NEXT