വാഷിങ്ടണ്‍: 54 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്റെ വീണ്ടും ചന്ദ്രനിലേക്കുള്ള ചരിത്രയാത്രയ്ക്ക് തുടക്കമായി. നാസയുടെ ആര്‍ട്ടെമിസ്-2 ദൗത്യം, ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.06 ന് ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ദൗത്യം ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്താനാണ് ലക്ഷ്യമിടുന്നത്.
ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ SLS ഉപയോഗിച്ചാണ് കുതിച്ചുയര്‍ന്നത്. മിഷന്‍ കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സന്‍ എന്നീ നാലംഗ സംഘമാണ് ഒറയോണ്‍ പേടകത്തില്‍ യാത്ര തിരിച്ചത്.
ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ മടങ്ങിപ്പോക്കിന് അടിത്തറയിടുന്ന ഈ ദൗത്യം ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ എത്തിക്കാനുള്ള നാസയുടെ സുപ്രധാന ദൗത്യമാണ് ആര്‍ട്ടെമിസ് 2. സാങ്കേതിക തകരാറുകള്‍ കാരണം പലതവണ ദൗത്യം മാറ്റിവച്ചിരുന്നു. അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം 53 വര്‍ഷത്തെ ഇടവേള പിന്നിട്ടാണ് മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക് പോകുന്നത്.
32 നിലകളുള്ള കൂറ്റന്‍ സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലാണ് നാല് യാത്രികര്‍ ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത്. ഓറയണ്‍ പേടകത്തില്‍ ചന്ദ്രനെ വലം വച്ച ശേഷം ഭൂമിയിലേക്ക് സുരക്ഷിതമായി മടങ്ങുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
നാസയുടെ കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ച്, കനേഡിയന്‍ സ്‌പേസ് ഏജന്‍സിയുടെ (സിഎസ്എ) ജെറമി ഹാന്‍സെന്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് യാത്രാ സംഘം. 1968 മുതല്‍ 1972 വരെ പുരുഷന്മാര്‍ മാത്രം പങ്കെടുത്ത അപ്പോളോ ദൗത്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു വനിതയും അമേരിക്കന്‍ പൗരനല്ലാത്ത ഒരാളും കറുത്ത വര്‍ഗക്കാരനും ഇത്തവണ സംഘത്തിലുണ്ട്.