WORLD

"ക്ഷമയുടെ പരിധി കടന്നു", അഫ്ഗാനിസ്ഥാനോട് തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാൻ; കാബൂളില്‍ പാക് ആക്രമണം

133 അഫ്ഗാനിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്

കാബൂള്‍: അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്ക് പിന്നാലെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ആക്രമണം തുറന്ന യുദ്ധത്തിലേക്ക് വഴിയൊരുക്കുന്നു. പാക് അതിര്‍ത്തിയിലെ താലിബാൻ്റെ പ്രകോപനത്തിന് മറുപടിയായി കാബൂളില്‍ വിവിധയിടങ്ങളില്‍ പാകിസ്ഥാന്‍ ബോംബിട്ടു. വെള്ളിയാഴ്ചയാണ് അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ ബോംബിട്ടത്. പാക് സൈന്യത്തിൻ്റെ മിന്നലാക്രമണങ്ങളിൽ 133 അഫ്ഗാൻ സൈനികര്‍ കൊല്ലപ്പെട്ടെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടു. അതേസമയം, അഫ്ഗാനിസ്ഥാൻ നടത്തിയ തിരിച്ചടിക്ക് പിന്നാലെ പാകിസ്ഥാനിൽ 55 പേര്‍ കൊല്ലപ്പെട്ടതായി താലിബാൻ സർക്കാരും അവകാശപ്പെട്ടു.

പാക് പ്രതിരോധ മന്ത്രി അഫ്ഗാനെതിരെ തുറന്ന യുദ്ധത്തിനുള്ള ആഹ്വാനവും പുറപ്പെടുവിച്ചിട്ടുണ്ട്. "ക്ഷമ അതിൻ്റെ പരിധി കടന്നു, ഇനി നിങ്ങളും ഞങ്ങളും തമ്മില്‍ തുറന്ന യുദ്ധമാണ്," എന്നാണ് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് എക്‌സില്‍ കുറിച്ചത്. പാക് സൈന്യം അഫ്ഗാനെതിരായ യുദ്ധത്തെ 'ഘസാബ് ലില്‍ ഹഖ്' എന്നാണ് പേരിട്ടിരിക്കുന്നത്.

അതേസമയം, വെള്ളിയാഴ്ച കാബൂളില്‍ മൂന്നോളം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടുവെന്നും, കാബൂളിന് പുറമെ കാണ്ഡഹാറിലും പാകിസ്ഥാന്‍ ആക്രമണം നടത്തിയതായും താലിബാന്‍ സര്‍ക്കാര്‍ വക്താവ് സബിനുള്ള മുജാഹിദ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ഞായറാഴ്ച അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തിയെന്നും ഇതിന് പകരമായാണ് വ്യാഴാഴ്ച പാകിസ്ഥാൻ്റെ അതിര്‍ത്തികളിലുടനീളം ആക്രമണം നടത്തിയതെന്നുമാണ് അഫ്ഗാനിസ്ഥാന്‍ വാദിക്കുന്നത്. തുടര്‍ന്നുള്ള പാക് ആക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

SCROLL FOR NEXT