WORLD

ഇറാനെ ആണവായുധം കൈവശം വയ്ക്കാന്‍ അനുവദിക്കില്ല; യുദ്ധം ട്രംപിന്റെ നേതൃത്വത്തില്‍ അവസാനിപ്പിക്കും: യുഎസ്

ഇപ്പോഴും ഇറാനുമേല്‍ വലിയ ആക്രമണം ഇതുവരെയും നടത്തിയിട്ടില്ലെന്നാണ് ട്രംപ് പറഞ്ഞത്.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: ഇറാനെ ആണവായുധം കൈവശംവയ്ക്കാന്‍ അനുവദിക്കില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. പെന്റഗണ്‍ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപിന്റെ വാക്കുകള്‍ കടമെടുത്തുകൊണ്ട് പീറ്റ് പറഞ്ഞത്. 47 വര്‍ഷമായി ഇറാന്‍ ഭരണകൂടം യുഎസിനെതിരെ ക്രൂരവും ഏകപക്ഷീയവുമായ യുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണെന്നും പീറ്റ് പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷം ട്രംപിന്റെ നേതൃത്വത്തില്‍ അവസാനിപ്പിക്കുമെന്നും പീറ്റ് പറഞ്ഞു.

'ഞങ്ങളുടെ ജനങ്ങളുടെ രക്തം, ബെയ്‌റൂട്ടിലെ കാര്‍ ബോംബ് ആക്രമണം, ഞങ്ങളുടെ കപ്പലുകളിലെ റോക്കറ്റ് ആക്രമണം, ഞങ്ങളുടെ എംബസികളിലെ കൊലപാതകങ്ങള്‍, ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും വഴിയരികിലെ ബോംബ് ആക്രമണങ്ങള്‍ എന്നിവയിലൂടെയെല്ലാം അവര്‍ യുഎസിനെ ആക്രമിക്കുകയാണ്,' പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.

യുഎസ് അല്ല ഈ യുദ്ധം ആരംഭിച്ചത്. പക്ഷെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഈ യുദ്ധം തങ്ങൾ അവസാനിപ്പിക്കുമെന്നും പീറ്റ് പറഞ്ഞു.

അതേസമയം ഇപ്പോഴും ഇറാനുമേല്‍ വലിയ ആക്രമണം ഇതുവരെയും നടത്തിയിട്ടില്ലെന്നാണ് ട്രംപ് പറഞ്ഞത്. അവരെ വലിയതോതില്‍ ആക്രമിക്കാന്‍ ഇപ്പോഴും തുടങ്ങിയിട്ടില്ല. ഇതെല്ലാം നന്നായി പോകുന്നുവെന്നാണ് കരുതുന്നത്. ലോകത്തെ തന്നെ ഏറ്റവും മികച്ച ആയുധങ്ങളാണ് ഞങ്ങളുടെ പക്കലുള്ളത്. അതാണ് ഞങ്ങള്‍ ഉപയോഗിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

യുദ്ധം കുറേകൂടി നീണ്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്നും നാല് ആഴ്ച വരയെങ്കിലും യുദ്ധം നീളുമെന്ന് ട്രംപ് നേരത്തെയും പറഞ്ഞിരുന്നു. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

SCROLL FOR NEXT