Image: X
WORLD

ഇസ്രയേല്‍ ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയെന്ന് മോദി; ഇന്ത്യന്‍ പ്രധാനമന്ത്രി സഹോദരനെന്ന് നെതന്യാഹു

ഇസ്രയേല്‍ പാര്‍ലമെന്റിന്റെ പരമോന്നത ബഹുമതിയായ 'സ്പീക്കര്‍ ഓഫ് നെസെറ്റ്' മെഡല്‍ നല്‍കി മോദിയെ ആദരിച്ചു

Author : ന്യൂസ് ഡെസ്ക്

ജറുസലേം: ഇസ്രയേല്‍ ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവധ മേഖലകളില്‍ ഇസ്രയേലുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് നല്‍കിയ സംഭാവനകള്‍ക്ക് ഇസ്രയേല്‍ പാര്‍ലമെന്റിന്റെ പരമോന്നത ബഹുമതിയായ 'സ്പീക്കര്‍ ഓഫ് നെസെറ്റ്' മെഡല്‍ നല്‍കി മോദിയെ ആദരിച്ചു.

ഇസ്രയേലിന്റെ പരമോന്നത ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇസ്രയേല്‍ പാര്‍ലമെന്റില്‍ മോദിയുടെ പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനവും എഴുന്നേറ്റ് നിന്ന് ആദരവ് നല്‍കിയാണ് സഭ ആദരിച്ചത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലെത്തിയത്. സാമ്പത്തിക, തന്ത്രപ്രധാനമായ സഹകരണം ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമാകുമെന്നാണ് സൂചന. പ്രതിരോധ സഹകരണം, ഭീകരവാദ വിരുദ്ധ കൂട്ടായ്മ, സ്വതന്ത്ര വ്യാപാര കരാര്‍ എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് നടക്കുക എന്നാണ് സൂചന.

ഈ ആഴ്ച ആദ്യം ഇന്ത്യയും ഇസ്രയേലും സ്വതന്ത്ര വ്യാപാര കരാറിന്മേലുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇരുരാജ്യങ്ങളിലെയും ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും കൂടുതല്‍ എളുപ്പത്തില്‍ വിപണികള്‍ ലഭ്യമാക്കുക, സാങ്കേതിക വിദ്യയില്‍ മുന്‍പന്തിയിലുള്ള രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ കൂടുതല്‍ സുഗമമാക്കുക, വ്യാപാര നികുതികള്‍ കുറയ്ക്കുന്നതിലൂടെ ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുക എന്നിവയിലാണ് ചര്‍ച്ച.

മോദി സുഹൃത്ത് മാത്രമല്ല, സഹോദരന്‍ കൂടിയാണെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. മോദി ഇസ്രയേലിന്റെ വലിയ സുഹൃത്തും ഇരു രാജ്യങ്ങളും തമ്മിലുള്ള സഖ്യത്തിന്റെ വലിയ പോരാളിയാണെന്നും നെതന്യാഹു പറഞ്ഞു.

ബെന്‍ ഗുറിയാന്‍ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ മര്യാദകള്‍ മാറ്റിവെച്ച് ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തിയിരുന്നു.

SCROLL FOR NEXT