WORLD

വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയ റഷ്യന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ട് പോളണ്ട്, സുരക്ഷ ശക്തമാക്കി രാജ്യം

പോളണ്ടിന്റെ അതിര്‍ത്തികളില്‍ സുരക്ഷ വര്‍ധിപ്പിച്ചുവെന്നും പോളിഷ് സായുധ സേന വിഭാഗം ഓപ്പറേഷണല്‍ കമാന്‍ഡ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

യുക്രെയ്‌നിനെ ആക്രമിക്കുന്നതിന്റെ ഭാഗമായി വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയ റഷ്യന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായി പോളണ്ട്. പോളണ്ടിന്റെ അതിര്‍ത്തികളില്‍ സുരക്ഷ വര്‍ധിപ്പിച്ചുവെന്നും പോളിഷ് സായുധ സേന വിഭാഗം ഓപ്പറേഷണല്‍ കമാന്‍ഡ് പറഞ്ഞു.

'യുക്രെയ്‌നിനെ ഉന്നംവെച്ച് ഇന്ന് റഷ്യന്‍ ഫെഡറേഷന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ പോളണ്ടുമായുള്ള വ്യോമാതിര്‍ത്തി നിരന്തരം ലംഘിക്കപ്പെട്ടു പോളണ്ടിന്റെയും നാറ്റോയുടെയും സൈനിക വിമാനങ്ങള്‍ വ്യോമാതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്,' ഓപ്പറേഷണല്‍ കമാന്‍ഡ് പറഞ്ഞു.

ഓപ്പറേഷണല്‍ കമാന്‍ഡറുടെ നിര്‍ദേശ പ്രകാരം വെടിവെച്ചിട്ട ഡ്രോണുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് സൈന്യവും അറിയിച്ചു. പോളിഷ് വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യന്‍ നടപടിക്കതെിരെ ഓപ്പറേഷന്‍ ഉണ്ടാകുമെന്ന് പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കും പറഞ്ഞു.

സൈനിക നടപടികള്‍ കാരണം പോളണ്ടിലെ വാര്‍സോയിലെ ചോപിന്‍ വിമാനത്താവളമടക്കം അടച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

റഷ്യന്‍ ഡ്രോണുകള്‍ പോളിഷ് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചെന്നും അത് സാമോസ്‌ക് എന്ന നഗരത്തിന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി യുക്രെയ്ന്‍ വ്യോമസേന ടെലഗ്രാം മെസേജിങ് ആപ്പില്‍ പ്രസ്താവന പങ്കുവെച്ചതോടെയാണ് പോലണ്ടില്‍ സൈനിക വിന്യാസം ആരംഭിച്ചത്. അതേസമയം ഈ പ്രസ്താവന പിന്നീട് യുക്രെയ്ന്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. യുക്രെയ്‌നിന്റെ പ്രധാന ഭാഗങ്ങളായ വോലിന്‍, ലിവ് തുടങ്ങിയ പ്രദേശങ്ങള്‍ പോളണ്ടുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്.

SCROLL FOR NEXT