വത്തിക്കാൻ സിറ്റി: കര്‍ദിനാള്‍മാരുടെ അസാധാരണ യോഗം വിളിച്ച് ലിയോ പതിനാലമന്‍ മാര്‍പാപ്പ. എൽജിബിടി ക്യൂ പ്ലസ് വിഭാഗത്തോടുള്ള സഭയുടെ കാഴ്ചപ്പാട്, സ്വവർഗ വിവാഹത്തിന് അനുമതി നൽകൽ, വനിതാ പൗരോഹിത്യം, ബൈബിളിൻ്റെ കാലോചിത പരിഷ്കരണം എന്നിവ ചർച്ച ചെയ്ത സിനഡ് ഒൺ സിനഡാലിറ്റിക്ക് തുടർച്ചയുണ്ടാവില്ലെന്നാണ് സൂചന. ഈ വിഷയങ്ങളിൽ സിനഡ് കൗൺസിൽ 2026 ജനുവരിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഇരിക്കെയാണ് യോഗം വിളിച്ച് ചേർക്കുന്നത്.
2022ന് ശേഷം നടക്കുന്ന ആദ്യ അസാധാരണ കാർഡിനൽ കൺസിസ്റ്ററി 2026 ജനുവരി 7, 8 തീയതികളിലാണ് നടക്കുക. കർദിനാൾ സംഘത്തിൻ്റെ അംഗസംഖ്യ 128ന് മുകളിൽ ആയിരിക്കെ പുതിയ കർദിനാൾ മാരുടെ പ്രഖ്യാപനം ഉണ്ടായേക്കില്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അങ്ങനെയെങ്കിൽ യുക്രെയിനിൽ സഭയ്ക്കും സീറോ മലബാർ സഭയ്ക്കും സഭാ തലവന്മാർക്ക് കർദിനാൾ സ്ഥാനം ഉടനെ ലഭിക്കില്ല.
സഭയുടെ പ്രത്യേക ആവശ്യങ്ങൾ, അല്ലെങ്കിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള കർദിനാൾമാർക്കിടയിൽ വിശാലമായ കൂടിയാലോചന ആവശ്യമുള്ള വളരെ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മാർപാപ്പമാർ വിളിച്ചു കൂട്ടുന്ന പ്രത്യേക സമ്മേളനങ്ങളാണ് ഈ അസാധാരണ കൺസിസ്റ്ററികൾ. ഇതിൽ എല്ലാ കർദിനാൾമാരും പങ്കെടുക്കും.
ഫ്രാൻസിസ് മാർപാപ്പയുടെ കാലത്ത് 2022 ഓഗസ്റ്റ് 29, 30 തീയതികളിലാണ് അവസാനത്തെ അസാധാരണ കൺസിസ്റ്ററി നടന്നത്. റോമൻ ക്യൂറിയയ്‌ക്കായുള്ള പുതിയ അപ്പസ്‌തോലിക ഭരണഘടനയുടെ നടപ്പാക്കലും അർഥവും ചർച്ച ചെയ്യുന്നതിന് എല്ലാ കര്‍ദിനാൾമാരെയും ഒരുമിച്ച് കൊണ്ടുവരിക എന്നതായിരുന്നു ഇതിൻ്റെ ഉദ്ദേശ്യം. സഭാ ഭരണത്തിന്റെയും റോമൻ ക്യൂറിയയുടെയും പരിഷ്കാരങ്ങളിലും യോഗം ശ്രദ്ധ കേന്ദ്രീകരിച്ചു.
ഈ അസാധാരണ കൺസിറ്ററിക്ക് മുൻപ് ഫ്രാൻസിസ് മാർപാപ്പ സിനഡ് ഒൺ സിനഡാലിറ്റി പ്രഖ്യാപിക്കുകയും സ്വവർഗ്ഗ വിവാഹ ആശിർവാദം, കൂടി താമസം അംഗീകരിക്കൽ, വനിതാ പൗരോഹിത്യം, ബൈബിളിൻ്റെ കാലോചിതമായ പരിഷ്കരണം തുടങ്ങിയവ ചർച്ചയ്ക്ക് വയ്ക്കുകയും ചെയ്തു. ഏറെ വിവാദം ഉണ്ടാക്കിയ തുടർസമ്മേളനങ്ങൾ, വനിതാ ഡീക്കൻ പദവി, കൂടിതാമസം അംഗീകരിക്കൽ, സ്വവർഗ പങ്കാളികൾക്ക് കൂദാശ ലഭ്യമാക്കൽ എന്നിവ നൽകാൻ കത്തോലിക്കാ സഭയെ നിർബന്ധിതമാക്കി.
പരിഷ്കരണം പാതിവഴിയിൽ നിൽക്കുമ്പോഴാണ് ഫ്രാൻസിസ് മാർപാപ്പ മരിച്ചത്. മാർപാപ്പ അംഗീകരിച്ച ഒപ്പിടേണ്ട അവസാന റിപ്പോർട്ട് 2026 ജനുവരിയിൽ പുറത്തിറങ്ങണം. എന്നാൽ ഇതിനു മുൻപേ നിയോ പതിനാലാമൻ വിളിച്ചിറക്കുന്ന അസാധാരണ കൺസിസ്റ്ററി ഈ റിപ്പോർട്ടിനെ പൂർണമായും നിരാകരിച്ചേക്കും. കത്തോലിക്കാ സഭ കുറച്ചുകൂടി പാരമ്പര്യ അവാദത്തിലേക്ക് മടങ്ങും എന്നാണ് ലിയോ പതിനാലാമൻ നൽകുന്ന സൂചന.
മെത്രാന്മാരും അൽമായരും വൈദികരും സന്യാസിനികളും, എല്ലാം ഉൾപ്പെടുന്ന അസാധാരണ സിനഡിനേക്കാൾ കർദിനാൾ മാരുടെ ആലോചനാ യോഗത്തിന് മാത്രമാകും ഇനി പ്രസക്തി ഉണ്ടാവുക. ഫ്രാൻസിസ് മാർപാപ്പയ്ക്ക് മുമ്പ്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആറ് അസാധാരണ കൺസിസ്റ്ററികൾ വിളിച്ചുകൂട്ടി, അതിൽ മൂന്നെണ്ണം ക്യൂരിയ പരിഷ്കരണവും വത്തിക്കാന്റെ സാമ്പത്തിക സ്ഥിതിയും സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തു. മറ്റ് മൂന്ന് സമ്മേളനങ്ങൾ വർത്തമാനകാല ജീവന് ഭീഷണികൾ, ക്രിസ്തുവിനെ ഏക രക്ഷകനായി പ്രഖ്യാപിക്കൽ, ജൂബിലിക്കുള്ള തയ്യാറെടുപ്പ് എന്നിവ ചർച്ച ചെയ്തു.
എന്നാൽ ജോൺ പോൾ രണ്ടാമൻ്റെ പിൻഗാമിയായ ബെനഡിക്ട് പതിനാറാമൻ, തൻ്റെ പോണ്ടിഫിക്കേറ്റ് കാലത്ത് ഔപചാരികമായ അസാധാരണമായ കൺസിസ്റ്ററികളൊന്നും നടത്തിയിരുന്നില്ല, നീണ്ട ഇടവേളയ്ക്ക് ശേഷം വിളിച്ചു ചേർക്കുന്ന അസാധാരണ കൺസിസ്റ്ററി സഭയെ പുരോഗമനത്തിൻ്റെ പാതയിലേക്കോ അതോ കടുത്ത പാരമ്പര്യ വാദത്തിലേക്കോ നയിക്കുക എന്ന കാര്യത്തിൽ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു.
പുതിയ കർദിനാൾമാരുടെ പ്രഖ്യാപനത്തിനും അസാധാരണ കൺസിസ്റ്ററി വേദിയാകാറുണ്ട്. എന്നാൽ ഇത്തവണ ലിയോ പതിനാലാമന് അത്തരം ഒരു ചിന്ത ഉണ്ടാവില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കാർഡിനൽസ് കോളേജിൽ ഇതിനകം 128 വോട്ടവകാശം ഉള്ള കർദിനാൾമാർ ഉണ്ട്. ഇത് നിർദേശിക്കപ്പെട്ട പരിധിയായ 120ൽ കൂടുതലാണ്. അതിനാൽ സീറോ മലബാർ സഭയുടെ തലവനും യുക്രെയ്‌നിയൻ സഭയുടെ തലവനും കർദിനാൾ പദവിക്കായി ഇനിയും കാത്തിരിക്കേണ്ടി വരും.