WORLD

കത്തോലിക്കാ സഭക്ക് രണ്ട് വിശുദ്ധർ കൂടി; കാർലോ അക്യൂട്ടിസ്, പിയർ ജോർജിയോ ഫ്രസാറ്റി എന്നിവരെ മാർപ്പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു

പുതിയ മാർപാപ്പ ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ വിശുദ്ധ പദവി നൽകൽ ചടങ്ങായിരുന്നു ഇന്നത്തേത്

Author : ന്യൂസ് ഡെസ്ക്

വത്തിക്കാൻ: കത്തോലിക്കാ സഭക്ക് രണ്ട് വിശുദ്ധർ കൂടി. ഓൺലൈനിലൂടെ വിശ്വാസം പ്രചരിപ്പിച്ച കാർലോ അക്യൂട്ടിസ്, ഇറ്റാലിയൻ പർവതാരോഹകൻ പിയർ ജോർജിയോ ഫ്രസാറ്റി എന്നിവരെയാണ് ലിയോ പതിനാലാമൻ മാർപ്പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. പുതിയ മാർപാപ്പ ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ വിശുദ്ധ പദവി നൽകൽ ചടങ്ങായിരുന്നു ഇന്നത്തേത്.

പുതിയ നൂറ്റാണ്ടിൽ ജനിച്ച്, ജീവിച്ച്, മരിച്ച ഒരാളെ അതിവേഗം വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നത് കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ അപൂർവ്വമാണ്. കാർളോ അക്യൂട്ടിസിന്റ വിശുദ്ധ പദവി ഇത്തരത്തിൽ ഒന്നാണ്. കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഇൻഫ്ലുവെൻസർ എന്ന് വിശേഷിപ്പിക്കണം കാർളോ അക്യൂട്ടിസിനെ. കത്തോലിക്കാ സഭയുടെ ഏറ്റവും വലിയ ആചാര അനുഷ്ഠാനമായ കുർബാനയുമായി ബന്ധപ്പെട്ട അത്ഭുതങ്ങളെ ആളുകളിലേക്ക് എത്തിക്കാൻ സൈബർ ഇടത്ത് നടത്തിയ പ്രവർത്തനങ്ങളാണ് കാർളോയെ ശ്രദ്ധാ കേന്ദ്രമാക്കിയത്. കാർ ലോക്ക് ഒപ്പം ഇന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ഡൊമിനിക്കൻ സന്യാസ സമൂഹ അംഗമായ പിയേഡ് ജോർജ്യോ ഫ്രസ്സാത്തിയും യുവാവാണ്, സാമൂഹ്യ നീതിക്കായുള്ള പോരാട്ടങ്ങളാണ് പിയേഡ് ജോർജ്യോ ഫ്രസ്സാത്തി ശ്രദ്ധാകേന്ദ്രമാക്കിയത്.

ഇരുവരുടെയും വിശുദ്ധ പദവിയിലേക്കുള്ള വഴിയൊരുക്കിയതാകട്ടെ കത്തോലിക്കാ സഭയുടെ പരമ്പരാഗത ചട്ടക്കൂടുകളെ പൊളിച്ചെഴുതിയ ഫ്രാൻസിസ് മാർപാപ്പയായിരുന്നു. ഈ രണ്ട് വിശുദ്ധ പദവി പ്രഖ്യാപനങ്ങളും ആറുമാസം മുമ്പെങ്കിലും നടക്കേണ്ടതായിരുന്നു. ഇവരെ വിശുദ്ധരാക്കാനുള്ള ചടങ്ങുകളുടെ തീയതി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് ഫ്രാൻസിസ് മാർപാപ്പ ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. ഫ്രാൻസിസ് മാർപാപ്പ മരിച്ചതോടെ വിശുദ്ധ പദവി ചടങ്ങുകൾ മാറ്റിവെക്കുകയായിരുന്നു. ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെ ചടങ്ങുകൾ ആരംഭിച്ചു.

ഒറ്റയ്ക്കാനിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിന് മുമ്പിലുള്ള വത്തിക്കാൻ ചത്വരത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് നാമകരണ നടപടികൾ നടന്നത്. ലിയോ പതിനാലാമൻ മാർപാപ്പ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കർദിനാൾമാരും, പൗരസ്ത്യ സഭകളുടെ തലവന്മാരും, മെത്രാപ്പോലീത്തമാരും, സഹകാർമികത്വം വഹിച്ചു. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ അടക്കം വൻ ജനാവലിയാണ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനായി വത്തിക്കാൻ ചത്വരത്തിൽഅണിനിരന്നത്. ഇവിടെയെല്ലാം സാക്ഷി നിർത്തി ഇരുവരെയും മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. വിശുദ്ധരായി ഉയർത്തപ്പെടുന്ന കർമങ്ങൾക്കിടയിൽ ഇരു വിശുദ്ധരുടെയും നാടുകളിൽ നിന്നുള്ള പ്രത്യേക പ്രതിനിധികൾക്ക് ചടങ്ങുകളിൽ പ്രത്യേക പങ്കാളിത്തം നൽകിയിരുന്നു.

SCROLL FOR NEXT