യുഎസ് ആക്രമണം നടത്തിയ ഫോർദോ ആണവ പദ്ധതിയുടെ സാറ്റലൈറ്റ് ചിത്രം, ഡൊണാൾഡ് ട്രംപ് Source: X
WORLD

''യുഎസ് ആകമണത്തില്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാനായില്ല''; ട്രംപിന്റെ വാദത്തിന് വിരുദ്ധമായി യുഎസ് ഇന്റലിജന്‍സ് വിലയിരുത്തല്‍

ആണവ പദ്ധതികളെ കുറച്ച് മാസത്തേക്ക് വൈകിപ്പിക്കാന്‍ മാത്രമേ യുഎസിന്റെ വ്യോമാക്രമണത്തിന് സാധിച്ചിട്ടുള്ളു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Author : ന്യൂസ് ഡെസ്ക്

യു.എസ് വ്യോമാക്രമണത്തില്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രാഥമിക യുഎസ് ഇന്റലിജന്‍സ് വിലയിരുത്തല്‍. ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് പിന്നാലെയാണ് യുഎസ് ഇന്റലിജന്‍സിന്റെ വിലയിരുത്തല്‍.

ആണവ പദ്ധതികളെ കുറച്ച് മാസത്തേക്ക് വൈകിപ്പിക്കാന്‍ മാത്രമേ യുഎസിന്റെ വ്യോമാക്രമണത്തിന് സാധിച്ചിട്ടുള്ളു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇറാന് ആണവായുധം നിര്‍മിക്കാന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് ആവര്‍ത്തിച്ച് ട്രംപ്. യുഎസ് കോണ്‍ഗ്രസിലാണ് ട്രംപിന്റെ പ്രസ്താവന. എന്നാല്‍ ആണവായുധം നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് അമേരിക്കയുടെ ചാര ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇത് തള്ളിക്കൊണ്ടാണ് ട്രംപിന്റെ പ്രസ്താവന.

'ഇറാന്റെ യുറാനിയം സ്‌റ്റോക്ക് ഒന്നും തന്നെ നശിപ്പിക്കപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ ആണവ പദ്ധതി ഭൂമിക്കടിയില്‍ ആഴത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ ഒന്നാ രണ്ടോ മാസം തള്ളിവെക്കാനേ യുഎസ് ആക്രമണം കൊണ്ട് സാധിച്ചിട്ടുള്ളു. ഇറാന്‍ പറയുന്നത് അവരുടെ ന്യൂക്ലിയര്‍ റിസര്‍ച്ച് ഊര്‍ജ നിര്‍മാണത്തിന് വേണ്ടിയാണെന്നാണ്,' ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ഇറാനെ ഇസ്രയേല്‍ ഇനി ഒരിക്കലും ആക്രമിക്കില്ലെന്നും ട്രംപ് അറിയിച്ചു. ഇറാന്‍ ഒരിക്കലും അവരുടെ ആണവ സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കില്ലെന്നും ചൈനയ്ക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരാമെന്നും ഇതൊക്കെ സാധ്യമാക്കാനായത് വലിയ ബഹുമതിയായി കാണുന്നുഎന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു.

ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് യുഎസ് ഇറാനെ ആക്രമിച്ചത്. ഫോര്‍ദോ അടക്കമുള്ള ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു യുഎസിന്റെ വ്യോമാക്രമണം. 30,000 പൗണ്ട് ബോംബുകള്‍ ഇറാന്റെ ന്യൂക്ലിയര്‍ പദ്ധതിയെ തകര്‍ത്തുവെന്നായിരുന്നു നേരത്തെ ട്രംപ് പറഞ്ഞത്. എന്നാല്‍ യുഎസിന്റെ ഇന്റലിജന്‍സ് അസസ്‌മെന്റ് പറയുന്നതും ട്രംപിന്റെ പ്രസ്താവനയും തമ്മില്‍ വൈരുദ്ധ്യം പ്രകടമാകുകയാണ്.

SCROLL FOR NEXT