ടോക്യോ: ജപ്പാൻ്റെ പുതിയ പ്രധാനമന്ത്രിയായി സനേ തകായിച്ചിയെ തെരഞ്ഞെടുത്തു. ഇതാദ്യമായാണ് ജപ്പാനിൽ ഒരു വനിതാ പ്രധാനമന്ത്രി ചുമതലയേൽക്കാൻ പോകുന്നത്. ജപ്പാനിൽ നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായ സനേ തകായിച്ചി അപ്രതീക്ഷിതമായി ഭൂരിപക്ഷം നേടിയതിനെ തുടർന്നാണ്, ജപ്പാനീസ് പാർലമെൻ്റ് അവരെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്.
തകായിച്ചിക്ക് ആകെ 237 വോട്ടുകളാണ് ലഭിച്ചത്. ഭൂരിപക്ഷത്തേക്കാൾ നാല് വോട്ടുകൾ അധികം അവർക്ക് ലഭിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം ജപ്പാന്റെ 104ാമത് പ്രധാനമന്ത്രിയായി സനേ തകായിച്ചി സത്യപ്രതിജ്ഞ ചെയ്യും. ജപ്പാൻ്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തമാക്കുമെന്നും, ഭാവി തലമുറകൾക്ക് വേണ്ടി കൂടുതൽ ഉത്തരവാദിത്തമുള്ള ഒരു രാജ്യമായി ജപ്പാനെ പുനർനിർമിക്കുമെന്നും തകായിച്ചി പറഞ്ഞു.
ജൂലൈയിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) വൻ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം, മൂന്ന് മാസത്തെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി തകായിച്ചി സ്ഥാനമേൽക്കുന്നത്. രാജിവച്ച ഷിഗെരു ഇഷിബയ്ക്ക് പകരമാണ് ഇവർ പ്രധാനമന്ത്രി പദത്തിലെത്തുന്നത്.
ബ്രിട്ടൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചറിൻ്റെ കടുത്ത ആരാധികയാണ് സനേ തകായിച്ചി. 1979 മുതൽ 1990 വരെയാണ് മാർഗരറ്റ് താച്ചർ ബ്രിട്ടൻ്റെ പ്രധാനമന്ത്രി പദത്തിൽ പ്രവർത്തിച്ചത്.
സനേ തകായിച്ചി ഒക്ടോബർ 4നാണ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) തലപ്പത്തെത്തിയത്. ജപ്പാനിൽ പതിറ്റാണ്ടുകളായി തുടർച്ചയായി ഭരണത്തിലിരിക്കുന്ന എൽഡിപി ഉൾപ്പെടുന്ന മുന്നണിക്ക് പിന്തുണ കുറയുകയാണെന്നാണ് റിപ്പോർട്ട്.
തകായിച്ചി ചുമതലയേറ്റെടുത്തതിന് പിന്നാലെ അവരുടെ യാഥാസ്ഥിതിക വീക്ഷണങ്ങളിലും എൽഡിപി സ്ലഷ് ഫണ്ട് അഴിമതിയിലും അസ്വസ്ഥരായ, കൊമെയ്‌റ്റോ പാർട്ടി സർക്കാരുമായുള്ള സഖ്യം ഉപേക്ഷിച്ചിരുന്നു. ഇതോടെ പരിഷ്കരണവാദികളും വലതുപക്ഷവുമായ ജപ്പാൻ ഇന്നൊവേഷൻ പാർട്ടിയുമായി (ജെഐപി) സഖ്യം രൂപീകരിക്കാൻ തകായിച്ചി നിർബന്ധിതയായി.