WORLD

യുഎസ്- ഇറാൻ രണ്ടാംഘട്ട സമാധാന ചർച്ചകൾ പാകിസ്ഥാനിൽ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് ഉപരോധം തുടർന്നാൽ ചെങ്കടലിലും ഒമാൻ ഉൾക്കടലിലും ചരക്ക് നീക്കം തടയുമെന്ന് ഐആർജിസി

Author : ന്യൂസ് ഡെസ്ക്

യുഎസ്- ഇറാൻ രണ്ടാംഘട്ട സമാധാന ചർച്ചകൾ പാകിസ്ഥാനിൽ നടക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. പാകിസ്ഥാനിൽ രണ്ടാം ഘട്ട ചർച്ചകൾ നടക്കുമെന്ന് ഡൊണാൾഡ് ട്രംപ് സൂചന നൽകിയതിന് പിന്നാലെയാണ് ഇക്കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിക്കുന്നത്. മധ്യസ്ഥ ശ്രമങ്ങൾക്ക് പാകിസ്ഥാൻ മാത്രമാണ് ഉള്ളതെന്നും അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അമേരിക്കൻ പ്രസ് സെക്രട്ടറി കരൊലൈൻ ലീവിറ്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഔദ്യോഗികമായി ഒരു കരാറിൽ എത്തിയിട്ടില്ലെങ്കിലും നയതന്ത്ര ചർച്ചകൾ ഫലപ്രദമാണെന്നും വ്യക്തമാക്കിയ ലീവിറ്റ്, വെടിനിർത്തൽ നീട്ടണമെന്ന് യുഎസ് അഭ്യർഥിച്ചതായുള്ള റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞു. അതേ സമയം നയതന്ത്ര ചർച്ചകൾക്ക് മുന്നോടിയായി പാക് സൈനിക മേധാവി അസിം മുനീറിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇറാനിലെത്തി.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അബ്ബാസ് അരാഗ്ചിയാണ് പാക് പ്രതിനിധികളെ സ്വീകരിച്ചത്. അതേ സമയം ചർച്ചകൾക്ക് വഴിയൊരുങ്ങുമ്പോഴും ഹോർമുസിൽ നിലപാട് കടുപ്പിച്ച് ഐആർജിസിയും രംഗത്തെത്തി. ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് ഉപരോധം തുടർന്നാൽ ചെങ്കടലിലും ഒമാൻ ഉൾക്കടലിലും ചരക്ക് നീക്കം തടയുമെന്നാണ് ഐആർജിസി ഭീഷണി.

ഇതിനിടെ ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ചൈനയും ആവശ്യപ്പെട്ടു. ഹോർമുസിലൂടെയുള്ള ഗതാഗതം സാധാരണ നിലയിലേക്ക് കൊണ്ടുവരണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ അബ്ബാസ് അബ്ബാസ് അരാഗ്ചിയോട് ആവശ്യപ്പെട്ടു. വെടിനിർത്തൽ കാലയളവ് നീട്ടുന്നതിലും ചർച്ചകൾ പുനരാരംഭിക്കുന്നതിനും ചൈനയുടെ പിന്തുണയുണ്ടെന്നും വാങ് യീ പ്രതികരിച്ചു.

SCROLL FOR NEXT