Source: X
WORLD

യുഎസിനെ വിറപ്പിച്ച് ശീതക്കാറ്റ്; ഏഴ് മരണം, പത്ത് ലക്ഷത്തിലധികം പേർക്ക് പരിക്ക്

കനത്ത മഞ്ഞുവീഴ്ചയെയും കാറ്റിനെയും തുടർന്ന് വൈദ്യുതി ബന്ധം തകരാറിലായതോടെ 800,000-ത്തിലധികം വീടുകൾ ഇരുട്ടിലായി

Author : ശാലിനി രഘുനന്ദനൻ

വാഷിങ്ടൺ: യുഎസിൽ ഫേൺ ശീതക്കാറ്റിൽ ജനജീവിതം ദുസഹമാകുകയാണ്. ആഞ്ഞടിച്ച ശൈത്യ കൊടുങ്കാറ്റിനെ തുടർന്ന് ജീവഹാനി ഉൾപ്പടെ നാശനഷ്ടടങ്ങൾ റിപ്പോർട്ട് ചെയ്തു നിലവിലെ കണക്കനുസരിച്ച് ഏഴ് പേർ മരിച്ചു. പത്ത് ലക്ഷത്തിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. മേഖലയിൽ 800,000-ത്തിലധികം വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. 11,000-ത്തിലധികം വിമാനങ്ങൾ റദ്ദാക്കി.

പന്ത്രണ്ട് സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ ഒഹായോ താഴ്‌വര മുതൽ വടക്കുകിഴക്കൻ മേഖലകളിലുൾപ്പെടെ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് വൈകുന്നേരം നടത്താൻ നിശ്ചയിച്ചിരുന്ന വോട്ടെടുപ്പും യുഎസ് സെനറ്റ് റദ്ദാക്കി.

കനത്ത മഞ്ഞുവീഴ്ചയെയും കാറ്റിനെയും തുടർന്ന് വൈദ്യുതി ബന്ധം തകരാറിലായതോടെ 800,000-ത്തിലധികം വീടുകൾ ഇരുട്ടിലായി. തെക്കൻ പർവതനിരകൾ മുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള മേഖലകളിൽ വ്യാപകമായി, കനത്ത മഞ്ഞുവീഴ്ച, മഴ എന്നിവ ഉണ്ടായി. ഏകദേശം 180 ദശലക്ഷം ആളുകളെ മഞ്ഞുവീഴ്ച ബാധിക്കുമെന്നാണ് നാഷണൽ വെതർ സർവീസ് അറിയിച്ചത്. 11,000-ത്തിലധികം വിമാനങ്ങളും മഞ്ഞു വീഴ്ച രൂക്ഷമായതിന് പിന്നാലെ റദ്ദാക്കി.

റോണൾഡ് റീഗൻ ദേശീയ വിമാനത്താവളം പൂർണ്ണമായും അടച്ചു. പ്രധാന റോഡുകളിലെല്ലാം അപകടകരമായ വിധം മഞ്ഞ് വീഴ്ച തുടരുകയാണ്. സൗത്ത് കരൊലിന, വിർജീനിയ, ടെന്നസി, ജോർജിയ തുടങ്ങി 12 ഓളം സംസ്ഥാനങ്ങളിൽ പ്രസിഡൻ്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം നടത്താൻ നിശ്ചയിച്ചിരുന്ന വോട്ടെടുപ്പും യുഎസ് സെനറ്റ് റദ്ദാക്കിയിട്ടുണ്ട്. ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജനങ്ങൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകി.

SCROLL FOR NEXT