ബാങ്കോക്ക്: ഹോർമുസ് കടലിടുക്കിൽ തായ് പതാക വഹിച്ച ചരക്ക് കപ്പലിന് നേരെ ആക്രമണം. ബുധനാഴ്ച യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്ന് ഇന്ത്യയിലെ കാണ്ട്ല തുറമുഖത്തേക്ക് പോകുന്നതിനിടെയാണ് ആക്രമണം. മയുരീ നാരീ എന്ന ചരക്ക് കപ്പലാണ് ആക്രമിക്കപ്പെട്ടത്. നിലവിൽ ഇരുപത് നാവികരെ രക്ഷപ്പെടുത്തിയെന്നും മൂന്ന് പേരെ കാണാതായിട്ടുണ്ടെന്നും റോയൽ തായ് നേവി അറിയിച്ചു.
ആക്രമണത്തിന് പിന്നിൽ ആരാണെന്നത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് റോയൽ തായ് നേവി വ്യക്തമാക്കി. സംഭവത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.
ഒമാൻ നാവികസേനയുടെ നേതൃത്വത്തിൽ 20 പേരെ കപ്പലിൽ നിന്നും രക്ഷപ്പെടുത്തിയതായി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ശേഷിക്കുന്ന മൂന്ന് പേരെ കണ്ടെത്താനായി വ്യാപകമായ തെരച്ചിൽ പുരോഗമിക്കുകയാണ്. ഗൾഫ് മേഖലയിൽ ചൊവ്വാഴ്ച മാത്രം മൂന്ന് കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.