പെറു; വംശനാശഭീഷണി നേരിടുന്ന ആയിരക്കണക്കിന് ആമകളെ നദികളിലേക്ക് തുറന്നുവിട്ട് പരിസ്ഥിതി പ്രവർത്തകർ. ആമസോൺ നദികളിൽ കണ്ടുവരുന്ന ടറിക്കായ ആമ കുഞ്ഞുങ്ങളെയാണ് കഴിഞ്ഞ ദിവസം പെറുവിൽ കൂട്ടത്തോടെ തുറന്ന് വിട്ടത്.
6,500 ൽ അധികം ടറിക്കായ ആമകളെയാണ് പരിസ്ഥിതി പ്രവർത്തകർ ചേർന്ന് നദികളിലേക്ക് തുറന്നുവിട്ടത്. പെറുവിലെ നദികളിൽ ജീവിക്കുന്ന ടറിക്കായ ആമകൾ വംശനാശ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. മനുഷ്യരുടെ കൈകടത്തലുകളും, ആമയുടെ മുട്ടകൾ ശേഖരിക്കുന്നതും കാരണം ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
ഇത് തടയുന്നതിനും ആമകളെ സംരക്ഷിക്കുന്നതിനുമായി പെറുവിലെ പരിസ്ഥിതി പ്രവത്തകർ ചേർന്ന് ആമകളുടെ മുട്ടകൾ ശേഖരിച്ച് സുരക്ഷിതമായി വിരിയിച്ചെടുക്കാനുള്ള ശ്രമം ആരംഭിച്ചു.
മുട്ടവിരിഞ്ഞ് പുറത്തുവരുന്ന കുഞ്ഞാമകൾക്ക് നദിയിൽ തനിയെ അതിജീവിക്കാൻ പ്രയാസമാണ്. അതിനാൽ കുഞ്ഞാമകൾക്ക് ആവശ്യത്തിന് വലുപ്പവും കരുത്തും ഉണ്ടാകുമ്പോൾ അവയെ നദിയിലേക്ക് തിരിച്ച് വിടും.
ടറിക്കായ ആമകളുടെ എണ്ണം വർധിപ്പിക്കാനും പെറുവിലെ ജൈവ വൈവിധ്യത്തിന് ഉണർവേകാനുമാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു .