ഇറാന്റെ സാമ്പത്തിക സ്രോതസ്സുകള്‍ വിച്ഛേദിക്കാന്‍ ലക്ഷ്യമിട്ടുള്ള യുഎസ് ഭരണകൂടത്തിന്റെ 'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റില്‍' നാല് ഇന്ത്യന്‍ കമ്പനികള്‍ക്കും, മൂന്ന് ഇന്ത്യക്കാര്‍ക്കും ഉപരോധം. പോര്‍ട്ട്ഈസ് പാര്‍ട്‌ണേഴ്സ് എല്‍എല്‍പി,സദാശിവ ഓവര്‍സീസ് ലിമിറ്റഡ്, പിപി സോഫ്റ്റ്ടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രകൃതീസ് ഇന്‍ഫ്രാ ഇംപെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് യുഎസ് ഉപരോധ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ കമ്പനികള്‍. പോര്‍ട്ട്ഈസ് പാര്‍ട്‌ണേഴ്സ് കമ്പനി പങ്കാളികളായ ഹരീഷ് രാമചന്ദ്ര റങ്കി, ഇന്ദ്രിസ്മിയ അഷറഫ്‌മിയ ഷെയ്ഖ്, പിപി സോഫ്റ്റ്ടെക്കിന്റെ ഹരീഷ് രാമചന്ദ്ര റങ്കി എന്നിവര്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തി. ഇറാനുമായി എണ്ണ ഇടപാടും, സൈബര്‍, ആണവ-മിസൈല്‍, സാങ്കേതികവിദ്യാ മേഖലകളില്‍ സഹകരണവുമുള്ള ശൃംഖലകളെ ലക്ഷ്യമിട്ടാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം.
ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള 'ഇക്കണോമിക് ഡി-ഡേ'യ്ക്ക് തുടക്കമിട്ടതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റാണ് അറിയിച്ചത്. ഏകദേശം 60 വ്യക്തികൾ, സ്ഥാപനങ്ങൾ, കപ്പലുകൾ എന്നിവയ്ക്കാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, ഇറാനുമായി കച്ചവടം തുടരുന്ന രാജ്യങ്ങളെ ഡോളര്‍ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വ്യവസ്ഥയില്‍നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉപരോധത്തിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് യുഎസ് ഭീഷണി. അതേസമയം, ഉപരോധം എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യം പറഞ്ഞിട്ടില്ല.
ഇറാനിൽനിന്നുള്ള എണ്ണ, പെട്രോകെമിക്കൽ ഉല്‍പ്പന്നങ്ങളുടെ വ്യാപാരത്തിൽ പങ്കാളികള്‍ എന്നാരോപിച്ചാണ് നാല് ഇന്ത്യന്‍ കമ്പനികള്‍ക്കും അതിന്റെ നേതൃപദവിയിലുള്ളവര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറാനിൽനിന്നുള്ള എണ്ണ ഇടപാടുകളിൽ നേരിട്ട് പങ്കെടുത്തെന്ന് ആരോപിച്ചാണ് യുഎസ് നടപടി. അതേസമയം, സാമ്പത്തിക-ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് ഭീഷണിയുണ്ടായാല്‍ ശക്തമായി പ്രതികരിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. യുഎസിന്റെ മുന്നറിയിപ്പുകളും പൊള്ളയായ വാക്കുകും ആരും മുഖവിലയ്ക്കെടുക്കില്ല. ചൈനയും റഷ്യയും ഉള്‍പ്പെടെ രാജ്യങ്ങള്‍ വ്യാപാരബന്ധം തുടരുമെന്നുമാണ് ഇറാന്റെ പ്രതീക്ഷ.