അതിരൂക്ഷ വിമർശനങ്ങള്‍ക്കിടെ ബരാക് ഒബാമയ്ക്കും ഭാര്യ മിഷേലിനുമെതിരായ വംശീയ അധിക്ഷേപ പോസ്റ്റ് പിന്‍വലിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. രാഷ്ട്രീയ ഭേദമില്ലാതെ റിപബ്ലിക്കന്‍ പക്ഷത്തെ മുതിർന്ന നേതാക്കളടക്കം പോസ്റ്റിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് നീക്കം. രാജ്യത്തെ ആദ്യ കറുത്തവർഗക്കാരനായ പ്രസിഡന്‍റിനെയും മുന്‍ പ്രഥമവനിതയെയും കുരങ്ങുകളായി ചിത്രീകരിച്ചുകൊണ്ടുള്ള വീഡിയോ വ്യാഴാഴ്ചയാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചത്. 2020ലെ തെരഞ്ഞെടുപ്പിൽ തിരിമറി നടന്നു എന്ന് ആരോപിക്കുന്നതായിരുന്നു വീഡിയോ.
പൗരാവകാശ പ്രവർത്തകരുള്‍പ്പടെ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പോസ്റ്റ് പിൻവലിച്ച് ട്രംപ് തലയൂരിയത്. പോസ്റ്റിൻ്റെ ഉത്തരവാദിത്തം പ്രസിഡന്‍റിന്‍റെ സോഷ്യല്‍ മീഡിയ ടീമിൻ്റെ തലയിലിടാനാണ് വൈറ്റ് ഹൗസ് ശ്രമിച്ചതെങ്കിലും തീവ്രവലതുപക്ഷ നേതാക്കളും മതനേതാക്കളും ഉള്‍പ്പടെ ട്രംപ് മാപ്പ് പറയണമെന്ന് നിലപാടെടുത്തതോടെയാണ് പോസ്റ്റ് അപ്രത്യക്ഷമായത്.
ഒബാമയേയും മിഷേലിനേയും കുരങ്ങുകളായി ചിത്രീകരിക്കുന്ന വീഡിയോ ഒരു മിനിറ്റ് ദൈർഘ്യമുള്ളതായിരുന്നു. 2020ലെ വോട്ടിംഗിൽ കൃത്രിമം കാണിച്ചാണ് തന്നെ പരാജയപ്പെടുത്തിയതെന്ന വ്യാജ ആരോപണവും ട്രംപ് വീഡിയോയിലൂടെ വീണ്ടും അവതരിപ്പിക്കുന്നുണ്ട്. വീഡിയോയുടെ അവസാന ഭാഗത്താണ് കുരങ്ങുകളുടെ ശരീരത്തിൽ ചേർത്തുവെച്ച രീതിയിൽ ഒബാമയുടേയും മിഷേലിൻ്റേയും ചിത്രങ്ങളുള്ളത്. മുമ്പും ഇത്തരത്തിൽ എഐ ഉപയോഗിച്ച് നിർമിച്ച വീഡിയോകൾ ഉപയോഗിച്ച് ട്രംപ് ലോകനേതാക്കളെ പരിഹസിച്ച് വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.