ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം 34ാം ദിവസവും അയവില്ലാതെ തുടരുകയാണ്. ഇറാൻ്റെ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള ആക്രമണം ആരംഭിച്ചിട്ടില്ലെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. യുഎസ് ആക്രമണത്തിൽ ഇറാൻ്റെ ഏറ്റവും വലിയ പാലം തകർത്തതിന് പിന്നാലെ ആയിരുന്നു ട്രംപിൻ്റെ പ്രതികരണം.
ഇതിനിടെ ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ബഹ്റൈൻ യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ചു. ഇന്ന് പുലർച്ചെ ഇറാൻ കുവൈറ്റിലേക്ക് നടത്തിയ ഡ്രോൺ ആക്രമണത്തിൽ മിന അൽ അഹമ്മദി റിഫൈനറിയിൽ തീപിടിത്തമുണ്ടായി. യുഎസിൻ്റെ എഫ്35 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ഇറാൻ സൈന്യം അവകാശപ്പെട്ടു.
ഇറാനിലേക്ക് അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണവും, ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണവും 34-ാം ദിവസവും തുടരുകയാണ്. കുവൈറ്റിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ മിന അൽ അഹമ്മദി റിഫൈനറിയ്ക്ക് തീപിടിച്ചു. പുലർച്ചെയാണ് കുവൈറ്റിലേക്ക് ഡ്രോൺ ആക്രമണമുണ്ടായത്. പ്രതിദിനം 7.30 ലക്ഷം ബാരൽ എണ്ണ പ്രോസസ് നടക്കുന്ന ബഹ്റൈനിലെ മൂന്നാമത്തെ വലിയ റിഫൈനറി കൂടിയാണിത്.
യുഎസ് ഉടമസ്ഥതയിലുള്ള യുഎഇയിലെ സ്റ്റീൽ പ്ലാൻ്റുകൾക്കും ഇസ്രയേലിലെ ആയുധ ഫാക്ടറികൾക്കും നേരെ ആക്രമണം നടത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. സെൻട്രൽ ഇറാനിലൂടെ പറന്ന അമേരിക്കയുടെ എഫ്35 യുദ്ധവിമാനം വെടിവച്ചിട്ടതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. യുദ്ധം ആരംഭിച്ച ശേഷം ഇറാൻ സൈന്യം വെടിവച്ചിട്ട രണ്ടാമത്തെ യുദ്ധവിമാനം ആണിതെന്നാണ് ഇറാൻ അവകാശവാദം.
യുഎസ് ഇറാനിലേക്ക് നടത്തിയ ആക്രമണത്തിൽ പ്രസിദ്ധമായ ബി വൺ പാലം തകർന്ന് എട്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ടെഹ്റാനെയും കരാജിനെയും ബന്ധിപ്പിക്കുന്ന പശ്ചിമേഷ്യയിലെ ഉയരം കൂടിയ പാലം കൂടിയാണ് ആക്രമണത്തിൽ തകർന്നത്. അതേസമയം, ഇറാൻ്റെ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള ആക്രമണം ആരംഭിച്ചിട്ടില്ലെന്ന് ട്രംപ് മുന്നറിയിപ്പും നൽകി.
അതേസമയം, ഹോർമുസ് കടലിടുക്ക് തുറക്കണം എന്നാവശ്യപ്പെട്ട് ബഹ്റൈൻ സമർപ്പിച്ച പ്രമേയത്തിൽ യുഎൻ രക്ഷാസമിതി വോട്ടെടുപ്പ് മാറ്റിവച്ചു. പ്രമേയത്തിൽ നാളെയാകും വോട്ടെടുപ്പ് നടക്കുക. ജിസിസി രാജ്യങ്ങളുടെ പിന്തുണയോടെയാണ് ബഹ്റൈൻ പ്രമേയം അവതരിപ്പിച്ചത്. കടലിടുക്കിലൂടെ കടന്നുപോകാൻ വാണിജ്യ കപ്പലുകൾക്ക് അവകാശമുണ്ടെന്നാണ് പ്രമേയത്തിൽ വ്യക്തമാക്കുന്നത്. ഏകപക്ഷീയമായ നടപടിയുണ്ടായാൽ എതിർക്കുമെന്ന് ഇതിനോടകം ചൈന വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സുരക്ഷ കണക്കിലെടുത്ത് ദുബായിലെ പള്ളികളിൽ വിശുദ്ധവാരം പ്രാർഥനകൾ റദ്ദാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരുമെന്നാണ് നിർദേശം. എന്നാൽ ചില പള്ളികളിൽ ശുശ്രൂഷകള്‍ ഓൺലൈൻ ആക്കിയിട്ടുണ്ട്.