Donald Trump Source: X
WORLD

"ഒന്നോ രണ്ടോ ദിവസം, അല്ലെങ്കില്‍ അടുത്തയാഴ്ച ആദ്യം"; ഇറാന് ഭീഷണിയുമായി ട്രംപ്

ഇറാന്‍ ജനത പൂര്‍ണമായും തീവ്രവത്കരിക്കപ്പെട്ടവരാണെന്നും അതിനാല്‍ ആണവോര്‍ജം ഉപയോഗിക്കുമെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും ട്രംപ്

Author : ന്യൂസ് ഡെസ്ക്

ഇറാന് അടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമാധാന കരാറിനെ ചൊല്ലി ഇറാനുമായി ഇടഞ്ഞു നില്‍ക്കുന്നതിനിടയിലാണ് ട്രംപിന്റെ പുതിയ ഭീഷണി. ഒരു യുദ്ധത്തിലേക്ക് പോകേണ്ടി വരില്ലെന്ന് പ്രത്യാശിക്കുന്നുണ്ടെങ്കിലും ഇറാന് മറ്റൊരു പ്രഹരം കൂടി നല്‍കേണ്ടി വന്നേക്കാം എന്നുമാണ് ട്രംപിന്റെ പുതിയ പ്രസ്താവന.

കാര്യങ്ങളില്‍ തനിക്ക് പോലും പൂര്‍ണമായും ഉറപ്പില്ലെന്നും വളരെ പെട്ടെന്നു തന്നെ അത് എല്ലാവര്‍ക്കും അറിയാന്‍ സാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാന് ആണവോര്‍ജം കൈവശം വെക്കാനാകില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു.

ഇറാന്‍ ജനത പൂര്‍ണമായും തീവ്രവത്കരിക്കപ്പെട്ടവരാണെന്നും അതിനാല്‍ ആണവോര്‍ജം ഉപയോഗിക്കുമെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നുമാണ് ട്രംപ് പറയുന്നത്.

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇറാനുമേല്‍ വീണ്ടും സൈനിക ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന് ട്രംപ് പറഞ്ഞതായി ആക്‌സിയോസ് റിപ്പോര്‍ട്ടറായ ബരാക് റാവിദും എക്‌സ് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ഒരു കരാറിലെത്തുന്നതിനായി ട്രംപ് ഇറാന് പരിമിതമായ സമയം മാത്രമായിരിക്കും നല്‍കുകയെന്നും പോസ്റ്റില്‍ റാവിദ് പറയുന്നു.

സമാധാന കരാറിലെത്താന്‍ തയ്യാറായില്ലെങ്കില്‍, ഇറാനില്‍ ഇനിയൊന്നും ബാക്കിയുണ്ടാകില്ലെന്ന് ഒരു ദിവസം മുമ്പും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു ഭീഷണി.

എന്നാല്‍ തിങ്കളാഴ്ച്ച ഈ പ്രസ്താവന ട്രംപ് തിരുത്തുകയും ചെയ്തു. സമാധാന കരാറില്‍ എത്തുന്നതിനായി ഗൗരവമേറിയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനാല്‍ ഇറാനെതിരായ ആക്രമണം മാറ്റിവെച്ചുവെന്നായിരുന്നു ഇന്നലെ പറഞ്ഞത്. ഇന്ന് പറഞ്ഞത് വീണ്ടും അദ്ദേഹം തിരുത്തി.

ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇറാനെതിരായ സൈനിക നീക്കം തത്കാലം വേണ്ടെന്നുവെച്ചതെന്നായിരുന്നു ട്രംപിന്റെ വിശദീകരണം.

SCROLL FOR NEXT