ഗാസയിലെ സഹായ വിതരണ കേന്ദ്രത്തിന് സമീപത്ത് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറെസ്. ഞായറാഴ്ചയാണ് ഇസ്രയേൽ ഗാസയിൽ ഷെല്ലാക്രമണവും വെടിവെപ്പും നടത്തിയത്.
ആക്രമണത്തെ തുടർന്ന് കുറഞ്ഞത് 31ഓളം പേർ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോർട്ട്. സഹായം സ്വീകരിക്കാൻ കാത്തുനിന്ന ആളുകൾക്ക് നേരെയാണ് ഇസ്രയേൽ സൈന്യം വെടിയുതിർത്തുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് യുഎൻ അന്വേഷണം ആവശ്യപ്പെട്ടത്.
യുഎസ് പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) നടത്തുന്ന റാഫയിലെ സഹായ വിതരണ കേന്ദ്രത്തിൽ നിന്ന് ഭക്ഷണത്തിനായി കാത്തിരിക്കുമ്പോഴാണ് ആൾക്കൂട്ടത്തിന് നേരെ വെടിയുതിർത്തതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
റെഡ്ക്രോസ് ആശുപത്രിയിൽ 179 അത്യാഹിത കേസുകൾ റിപ്പോർട്ട് ചെയ്തതായും, അതിൽ പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 31 ആണെന്ന് ഹമാസ് നടത്തുന്ന സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
"ഇന്നലെ ഗാസയിൽ സഹായം തേടുന്നതിനിടെ പലസ്തീനികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തുവെന്ന റിപ്പോർട്ടുകൾ എന്നെ അമ്പരപ്പിച്ചു.ഇത്തരം സംഭവങ്ങളെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ പിടികൂടണമെന്നും ഞാൻ ആവശ്യപ്പെടുന്നു",യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറെസ് പറഞ്ഞു.
സെക്രട്ടറി ജനറലിൻ്റെ അഭിപ്രായങ്ങളെ 'അപമാനകരം'എന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം എക്സിൽ കുറിച്ചത്. എന്തുകൊണ്ടാണ് ഹമാസിനെ പരാമർശിക്കാത്തത് എന്ന് വിമർശനവും ഇസ്രയേൽ പങ്കുവെച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ഇപ്പോൾ മാനുഷിക സഹായം വിതരണം ചെയ്യുന്ന രീതി "സ്വീകാര്യമല്ല", മറിച്ച് അത് "മനുഷ്യത്വരഹിതമാണ്" എന്ന് യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പ്രതികരിച്ചുവെന്ന് ബിബിസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇത് മനുഷ്യരോട് കാണിക്കുന്ന തികഞ്ഞ അവഗണനയാണിത്.
ഏകദേശം മൂന്നുമാസത്തോളം ഭക്ഷണത്തിനും മരുന്നിനും വേണ്ടി കാത്തിരിക്കേണ്ടി വരുന്ന മനുഷ്യരെ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ സാധിക്കുമോ, എന്നും വോൾക്കർ ടർക്ക് ബിബിസി വേൾഡ് സർവീസിന്റെ ന്യൂസ് അവർ പ്രോഗ്രാമിനോട് പറഞ്ഞതായാണ് പുറത്തുവരുന്ന വിവരം.