വാഷിങ്ടൺ: ഇന്ത്യയും ചൈനയും ജപ്പാനും യൂറോപ്യൻ യൂണിയനുമടക്കം 60 വ്യാപാര പങ്കാളികൾക്ക് അധിക ഇറക്കുമതി തീരുവ ചുമത്താൻ യുഎസ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. കയറ്റുമതി മരാദ്യകൾ പാലിക്കാതെ, യുഎസിൽ നിന്ന് അനധികൃത നേട്ടം സ്വന്തമാക്കിയെന്ന് ആരോപിച്ച് 1974ലെ ട്രേഡ് ആക്ട് സെക്ഷൻ 301 പ്രകാരം ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങൾക്കുമേൽ യുഎസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരമാണ് പുതിയ തീരുവ ശുപാർശ.
യുഎസ് ട്രേഡ് റപ്രസന്റേറ്റീവ്സ് ഓഫിസാണ് അധിക ഇറക്കുമതി തീരുവ ശുപാർശ ചെയ്തത്. ചട്ടം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രസീൽ, സ്വിറ്റ്സർലൻഡ് ഉൾപ്പെടെ 54 രാജ്യങ്ങൾക്ക് 2.5% തീരുവയാണ് ബാധകമാവുക. പൂർണമായോ ഭാഗികമായോ ചട്ടങ്ങൾ പാലിച്ച കാനഡ, മെക്സിക്കോ, യൂറോപ്യൻ യൂണിയൻ, യുകെ, തായ്‍വാൻ എന്നിവയ്ക്ക് 10% തീരുവയുമാണ് ശുപാർശ ചെയ്തിരിക്കുന്നത്.
സെക്ഷൻ 301 പ്രകാരമുള്ള അന്വേഷണത്തിനെതിരെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ വിമർശനമുന്നയിക്കുകയും എതിർക്കുകയും ചെയ്തിരുന്നു. ഇന്ത്യ-യുഎസ് പ്രതിനിധികൾ വ്യാപാരക്കരാർ ചർച്ച ഡൽഹിയിൽ നടത്തുന്നതിനിടെയാണ് യുഎസ്ടിആർ പുതിയ താരിഫ് ശുപാർശ ചെയ്തിരിക്കുന്നത്.