കൊളംബോ: ഇറാനിയൻ കപ്പലിന് നേരെയുണ്ടായ യുഎസ് ആക്രമണം ശ്രീലങ്കയെ മാത്രമല്ല ബാധിക്കുന്നതെന്നും വിശാലമായ പ്രദേശത്തെ കൂടി ബാധിക്കുന്നതാണെന്നും ശ്രീലങ്കൻ എംപിയും പ്രസിഡൻ്റ് മഹിന്ദ രാജപക്സയുടെ മകനുമായ നമൽ രാജപക്സ. ഇത് ശ്രീലങ്കയ്ക്കും ഇന്ത്യൻ മഹാസമുദ്രത്തിനും ഒരുപോലെ ഗുരുതരമായ ആശങ്ക ഉയർത്തുന്ന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നമൽ രാജപക്സ ഈ അഭിപ്രായ പ്രകടനം നടത്തിയത്.
"കപ്പൽ ആക്രമണം ശ്രീലങ്കയ്ക്കും ഇന്ത്യൻ മഹാസമുദ്രത്തിനും ഒരുപോലെ ഗുരുതരമായ ആശങ്ക ഉയർത്തുന്ന കാര്യമാണ്. ഇന്ത്യക്കും അത് ഉറപ്പാണ്. ഇറാൻ യുദ്ധം മൈലുകൾ അകലെയാണ് നടക്കുന്നത്. എന്നാൽ ശ്രീലങ്കൻ തീരത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ മാത്രം അകലെ ഇന്ത്യൻ മഹാസമുദ്രത്തിൽ നമുക്ക് അതിൻ്റെ ചലനങ്ങൾ കാണാൻ കഴിയുകയാണ്. ഈ ഓപ്പറേഷനെക്കുറിച്ച് ശ്രീലങ്കൻ സർക്കാരിന് മുൻകൂട്ടി അറിവുണ്ടായിരുന്നോ എന്ന് വ്യക്തമാക്കണം," നമൽ രാജപക്സ എൻഡിടിവിയോട് പറഞ്ഞു.
"ഈ പ്രത്യേക സാഹചര്യത്തെക്കുറിച്ചോ ഇറാനിയൻ കപ്പലിന് നേരെയുള്ള യുഎസ് സൈന്യത്തിൻ്റെ പ്രത്യേക ആക്രമണത്തെക്കുറിച്ചോ അറിവ് ഉണ്ടായിരുന്നെങ്കിൽ ശ്രീലങ്കൻ സർക്കാർ അവിടുത്തെ ജനങ്ങളോടും ലോകത്തോടും മറുപടി പറയണമെന്ന് ഞാൻ കരുതുന്നു. ഇനി വിവരം ലഭിച്ചിരുന്നില്ലെങ്കിൽ അത് ഗുരുതരമായ സാഹചര്യമാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കൻ തീരത്ത് രാജ്യത്തിൻ്റെ അനുമതി ഇല്ലാതെ എങ്ങനെയാണ് ഇത്തരമൊരു ഓപ്പറേഷൻ നടക്കുക? ഈ സംഭവം ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കിടയിൽ പ്രാദേശിക ചർച്ചകൾക്ക് വഴിയൊരുക്കണം. അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും ബഹുമാനിക്കപ്പെടേണ്ടതുണ്ട്. ഓരോ രാജ്യത്തിൻ്റേയും പരമാധികാരം ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം," അദ്ദേഹം പറഞ്ഞു.
"തങ്ങളുടെ സാമ്പത്തിക മേഖലയിലോ അന്താരാഷ്ട്ര സമുദ്ര മേഖലയിലോ ഇത്തരമൊരു ആക്രമണത്തെ കുറിച്ച് ശ്രീലങ്കൻ സർക്കാരിന് അറിയാമായിരുന്നു എങ്കിൽ, ശ്രീലങ്കൻ ജനതയെ ഇത് ശരിയായി അറിയിക്കുന്നുണ്ടെന്നും, പ്രാദേശിക പങ്കാളികളുമായി വിശാലമായ ചർച്ച നടത്തുന്നുണ്ടെന്നും സർക്കാർ ഉറപ്പാക്കണം. ഗൾഫ് മേഖലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ മഹാസമുദ്രം ഇപ്പോൾ സജീവമാണ്. അതിനാൽ ശ്രീലങ്ക വളരെ ഗൗരവമായി കാണേണ്ട കാര്യമാണിത്," നമൽ രാജപക്സ എൻഡിടിവിയോട് പറഞ്ഞു.