വാഷിങ്‌ടൺ സിറ്റി: ഇന്ത്യക്കെതിരായ തീരുവയുദ്ധത്തിൽ ഡോണൾഡ് ട്രംപിൻ്റെ വിചിത്ര ന്യായീകരണവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുമായുള്ള ദീർഘകാല സാമ്പത്തിക ബന്ധം ഏകപക്ഷീയവും ദുരന്തവുമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ലോകത്ത് ഏറ്റവും ഉയർന്ന താരിഫ് ചുമത്തുന്നത് ഇന്ത്യയാണെന്നും ട്രംപ് വിമർശനമുന്നയിച്ചു. യുഎസുമായുള്ള വ്യാപാരത്തിൽ നേട്ടമുണ്ടാക്കിയത് ഇന്ത്യ മാത്രമാണെന്നും,ഇന്ത്യയുടെ വ്യാപാര നയം യുഎസ് നിർമാതാക്കൾക്ക് കനത്ത നഷ്ടമുണ്ടാക്കിയെന്നും ട്രംപ് പറഞ്ഞു.
താരിഫുകൾ വെട്ടിക്കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തുവെന്നും ട്രംപിൻ്റെ അവകാശവാദമുന്നയിച്ചു. അന്യായമായ താരിഫ് ഘടനകൾ യുഎസിന് പുറത്ത് ഉൽപ്പാദനം നടത്താൻ കമ്പനികളെ പ്രേരിപ്പിച്ചു. തൻ്റെ വ്യാപാര നയങ്ങളും പകരച്ചുങ്കവുമാണ് കാർ നിർമാതാക്കളെ ഉൾപ്പെടെ തിരിച്ചെത്തിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, യുഎസിനെതിരായി റഷ്യ–ചൈന അച്ചുതണ്ട് രൂപപ്പെടുന്നതിൽ ആശങ്കയില്ലെന്ന് ഡൊണൾഡ് ട്രംപ് വ്യക്തമാക്കി. ചൈനയുടെ സൈനിക പരേഡ് യുഎസിന് വെല്ലുവിളിയല്ലെന്നും ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡൻ്റ് ഷി ജി ജിൻ പിങുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്ന് പറഞ്ഞ ട്രംപ് റഷ്യൻ പ്രസിഡൻ്റ് വ്ളോഡിമർ പുടിൻ്റെ കാര്യത്തിൽ നിരാശനാണ് എന്നും പറഞ്ഞു. റഷ്യൻ ആക്രമണത്തിൽ യുക്രെയ്‌നിലുണ്ടാകുന്ന മരണങ്ങൾ കുറയ്‌ക്കാൻ ചില നടപടികൾ ആലോചിക്കുകയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.