അനധികൃത കുടിയേറ്റങ്ങൾക്കെതിരെ ലോസ് ആഞ്ചലസിൽ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് ട്രംപ് ഭരണകൂടം. ഡാലസ്, ഓസ്റ്റിൻ, ടെക്സസ്, ചിക്കാഗോ, ന്യൂയോർക്ക് എന്നിവിടങ്ങളിലായി ആയിരങ്ങളാണ് ഇന്നലെ തെരുവിലിറങ്ങിയത്. ചൊവ്വാഴ്ച 200ലേറെ പ്രതിഷേധക്കാരെയാണ് അറസ്റ്റ് ചെയ്തത്.
കാലിഫോർണിയയിലെ മറ്റ് നഗരങ്ങളിലേക്കും, ഇമിഗ്രേഷൻ കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് റെയ്‌ഡുകള്‍ക്കെതിരായ പ്രകടനങ്ങള്‍ വ്യാപിക്കുന്നുണ്ട്. പ്രതിഷേധങ്ങളുടെ മറവില്‍ നഗരത്തില്‍ പലയിടങ്ങളിലായി വ്യാപക കൊള്ള നടന്നതായും,7 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കുടിയേറ്റങ്ങൾക്കെതിരായ ട്രംപ് ഭരണകൂടത്തിൻ്റെ നടപടിക്കെതിരായ പ്രതിഷേധങ്ങള്‍ അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്.
അടുത്തദിവസം വാഷിങ്‌ടണിൽ ട്രംപ് നടത്താനിരിക്കുന്ന സൈനിക പരേഡിനോട് അനുബന്ധിച്ച് രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രതിഷേധക്കാർ. റെയ്‌ഡ് നടപടികളില്‍ നിന്ന് പിന്മാറണമെന്നും, സൈന്യത്തെ വിന്യസിച്ച് പ്രകോപനമുണ്ടാക്കരുതെന്നും കാലിഫോർണിയ ഭരണകൂടം ആവർത്തിച്ച് ആവശ്യപ്പെടുമ്പോഴും കുടിയേറ്റ നിയന്ത്രണത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നാണ് ട്രംപിൻ്റെ നിലപാട്.
1965 ന് ശേഷം ഇതാദ്യമായാണ് സ്റ്റേറ്റ് ഗവർണറെ മറികടന്ന് പ്രസിഡൻ്റ് നാഷണൽ ഗാർഡിനെ വിന്യസിക്കുന്നത്. സൈനികരെ പിന്‍വലിക്കണമെന്ന കാലിഫോർണിയ സ്റ്റേറ്റിന്‍റെ ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ 24 മണിക്കൂർ സാവകാശമാണ് ഫെഡറല്‍ കോടതി ട്രംപ് ഭരണകൂടത്തിന് അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ച കേസില്‍ വീണ്ടും വാദം കേള്‍ക്കും.
അതേസമയം, നാഷണല്‍ ഗാർഡ്‌സിനൊപ്പം ചേർന്ന നൂറുകണക്കിന് മറൈൻ സൈനികർ ലോസ് ആഞ്ചലസിൽ തെക്ക് സീൽ ബീച്ച് പരിസരത്ത് തമ്പടിച്ചിരിക്കുകയാണ്. ഈ സൈനിക വിന്യാസത്തിനുള്ള ഏകദേശ ചെലവ് 134 മില്യൺ ഡോളറിനടുത്ത് വരുമെന്നാണ് പെൻ്റഗൺ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ജനാധിപത്യം നമ്മുടെ കൺമുന്നിൽ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് എന്നാണ് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസിനെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. കാലിഫോർണിയയിലെ സാഹചര്യം ഒരു തുടക്കം മാത്രമാണെന്നും ന്യൂസം മുന്നറിയിപ്പ് നൽകി.
ലോസ് ഏഞ്ചൽസിലെ സ്ഥിതിഗതികൾ വഷളാക്കിയതിന് ഡൊണാൾഡ് ട്രംപിനെ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം വിമർശിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.