WORLD

മയക്കുമരുന്ന് കടത്ത് ആരോപിച്ച് പസഫിക് സമുദ്രത്തിലും കരീബിയന്‍ കടലിലും വീണ്ടും യുഎസ് ആക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു

ലാറ്റിന്‍ അമേരിക്കയിലെ സൈനിക നടപടികള്‍ നിരീക്ഷിക്കുന്ന യുഎസ് സതേണ്‍ കമാന്‍ഡ് ആണ് ആക്രമണം നടത്തിയത്.

Author : ന്യൂസ് ഡെസ്ക്

പസഫിക് സമുദ്രത്തിലും കരീബിയന്‍ കടലിലും വീണ്ടും ആക്രമണം നടത്തി യുഎസ്. മയക്കു മരുന്ന് കടത്തെന്ന് ആരോപിച്ചാണ് ബോട്ടുകള്‍ക്കെതിരെ ആക്രമണം നടത്തിയത്. ആക്രമണം യുഎസ് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. 11 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ലാറ്റിന്‍ അമേരിക്കയിലെ സൈനിക നടപടികള്‍ നിരീക്ഷിക്കുന്ന യുഎസ് സതേണ്‍ കമാന്‍ഡ് ആണ് കിഴക്കന്‍ പസഫിക്കില്‍ രണ്ടിടത്തും കരീബിയന്‍ കടലില്‍ ഒരിടത്തും ആക്രമണം നടത്തിയത്. തിങ്കളാഴ്ച രാത്രിയാണ് യുഎസ് ആക്രമണം.

'11 നാര്‍ക്കോ തീവ്രവാദികളെ വധിച്ചു. കിഴക്കന്‍ പസഫിക്കിലെ ഒരു ബോട്ടില്‍ വച്ച് നാല് പേരെയും മറ്റൊരു ബോട്ടില്‍വച്ച് നാല് പേരെയും കൊലപ്പെടുത്തി. കരീബിയനിലെ കപ്പലില്‍ വച്ച് മൂന്ന് പേരെയും കൊലപ്പെടുത്തി,' യുഎസ് സതേണ്‍ കമാന്‍ഡ് പങ്കുവച്ച കുറിപ്പിൽ ആരോപിച്ചു.

നേരത്തെയും സമാനമായ രീതിയില്‍ യുഎസ് ആക്രമണങ്ങള്‍ നടത്തിയിരുന്നു. സെപ്തംബര്‍ രണ്ട് മുതല്‍ ദക്ഷിണ അമേരിക്കയുടെ സമുദ്രാതിര്‍ത്തിയില്‍ മയക്ക് മരുന്ന് കടത്തെന്ന് ആരോപിച്ചാണ് കപ്പലുകളെയും ബോട്ടുകളെയും ആക്രമിക്കുന്നത്.

നിയമവിരുദ്ധമായ കൊലപാതകങ്ങളാണെന്ന് ചൂണ്ടിക്കാട്ടി നിയമ വിദഗ്ധര്‍ യുഎസ് നടപടിയെ അപലപിച്ചു.

SCROLL FOR NEXT