യുഎസുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന് വ്യക്തമാക്കി ഇറാന്‍. ഇറാന്‍ ദേശീയ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി എക്‌സ് പോസ്റ്റിലൂടെയാണ് ചർച്ചകളില്ലെന്ന് ഇറാൻ വ്യക്തമാക്കിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേയും ഇസ്രയേലിനേയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് ലാരിജാനിയുടെ പോസ്റ്റ്. ഖമനേയിയുടെ കൊലപാതകത്തിനു പിന്നാലെ കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്ന സൂചനയാണ് ഇറാന്‍ നല്‍കിയത്. ഇതോടെ, പശ്ചിമേഷ്യയിലെ സ്ഥിതി കൂടുതല്‍ ആശങ്കയിലായിരിക്കുകയാണ്.
നിലവിലെ അവസ്ഥയ്ക്ക് ഉത്തരവാദികള്‍ ട്രംപും ഇസ്രയേലുമാണെന്നും ലാരിജാനി വ്യക്തമാക്കി. ട്രംപ് തന്റെ ഭ്രാന്തന്‍ സങ്കല്‍പ്പങ്ങളിലൂടെ മേഖലയെ അരാജകത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇപ്പോള്‍ കൂടുതല്‍ യുഎസ് സൈനികര്‍ കൊല്ലപ്പെടുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. ഭ്രാന്തന്‍ നടപടികളിലൂടെ സ്വയം നിര്‍മിച്ച 'അമേരിക്ക ഫസ്റ്റ്' നയം 'ഇസ്രയേല്‍ ഫസ്റ്റ്' എന്നാക്കി മാറ്റി. ഇസ്രയേലിന്റെ അധികാരക്കൊതിക്കു വേണ്ടി സ്വന്തം സൈനികരെ അയാള്‍ ബലികൊടുക്കുകയാണ്.
പുതിയ കെട്ടുകഥകളിലൂടെ സ്വന്തം സ്വഭാവഹത്യയുടെ വില അമേരിക്കന്‍ സൈനികര്‍ക്കും കുടുംബങ്ങള്‍ക്കും മേല്‍ വീണ്ടും അടിച്ചേല്‍പ്പിക്കുകയാണ്. ഇന്ന് ഇറാന്‍ ജനത സ്വയം പ്രതിരോധിക്കുകയാണ്. ഇതൊന്നും ആരംഭിച്ചത് ഇറാന്‍ അല്ല.
പശ്ചിമേഷ്യയില്‍ തുടരുന്ന അക്രമ സംഭവങ്ങളിലും ലാരിജാനി വിശദീകരണം നല്‍കി. മേഖലയിലെ ഒരു രാജ്യത്തേയും ആക്രമിക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, നിങ്ങളുടെ രാജ്യത്തുള്ള സൈനിക താവളങ്ങള്‍ ഇറാനെതിരായി യുഎസ് ഉപയോഗിക്കുകയും, സൈനിക നീക്കങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ അതിനെ ലക്ഷ്യം വെക്കേണ്ടി വരും. കാരണം ആ സൈനിക താവളങ്ങള്‍ ആ രാജ്യങ്ങളുടെ ഭൂമിയുടെ ഭാഗമല്ല. മറിച്ച്, അവ അമേരിക്കന്‍ മണ്ണാണെന്നും ലാരിജാനി പറഞ്ഞു.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതോടെ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്ത് ഒമാന്‍ രംഗത്തെത്തിയിരുന്നു. ഇറാന്‍-ഇസ്രയേല്‍-യുഎസ് സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കാമെന്നായിരുന്നു ഒമാന്റെ പ്രഖ്യാപനം. ഇത് സംബന്ധിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി ഒമാന്‍ വിദേശകാര്യ മന്ത്രി ആശയവിനിമയം നടത്തിയതായും വാര്‍ത്തകള്‍ വന്നിരുന്നു.
ഇതിനിടയിലാണ് ചര്‍ച്ചയ്ക്കില്ലെന്ന ഇറാന്റെ പ്രഖ്യാപനം വരുന്നത്.