നയ്റോബി: കെനിയയിലെ ഉതുമിഷ ഗേൾസ് അക്കാദമി ഹോസ്റ്റലിലുണ്ടായ തീപിടുത്തത്തില്‍ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട്, വിദ്യാർഥികളായ എട്ട് പെണ്‍കുട്ടികളെ , അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. വ്യാഴാഴ്ച പുലർച്ചെ, മറ്റുള്ളവർ ഉറങ്ങിക്കിടക്കുമ്പോള്‍, ഡോർമിറ്ററിയിലെ മെത്തയ്ക്ക് വിദ്യാർഥികള്‍ തീയിടുകയായിരുന്നു.
ഹോസ്റ്റല്‍ അധികൃതരുടെ കടുത്ത അച്ചടക്ക നടപടികള്‍ക്ക് പ്രതികാരമെന്ന നിലയ്ക്കാണ് പ്രതികള്‍ കൃത്യം ചെയ്തത്. സെൻട്രൽ കെനിയയില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തില്‍ 16 പേർ മരിക്കുകയും, 79 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 15നും 18നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളിലെ ഭൂരിഭാഗം വിദ്യാർഥികളും പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളാണ്. തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇരുനിലകളുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഈ ഭാഗം പൂർണമായും കത്തി നശിച്ചു.
സ്കൂളിലെ ജീവനക്കാരിൽ നിന്നും വിദ്യാർഥികളിൽ നിന്നും മൊഴിയെടുത്ത ശേഷവും, സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിനു ശേഷവുമാണ് പൊലീസ് വിദ്യാർഥിനികളിലേക്ക് തിരിഞ്ഞത്. സംഭവത്തിന് ശേഷം വീടുകളിലേക്ക് മടങ്ങിയ ഇവരെ കണ്ടെത്തി ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കെനിയയിലെ ബോർഡിംഗ് സ്കൂളുകളിൽ മുൻപും സമാനമായ രീതിയിൽ വൻ തീപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്.