NEWSROOM

VIDEO/ വസ്ത്രം കണ്ട് സമ്പന്നനെന്ന് തെറ്റിദ്ധരിച്ച് തട്ടിക്കൊണ്ട് പോയി; പൊലീസിൻ്റെ നാടകീയ രക്ഷപ്പെടുത്തൽ ഉറക്കത്തിനിടെ..

സോഫ്റ്റ്‌വെയർ എൻജിനീയറായ വിരേന്ദർ സിങ് ആണ് ഈ തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ പ്രധാന കണ്ണി

Author : ന്യൂസ് ഡെസ്ക്

തട്ടിക്കൊണ്ടുപോയ വ്യക്തിയെ നാടകീയമായി പോലീസ് രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. ജയ്‌പൂരിലാണ് നാടകീയ സംഭവം അരങ്ങേറിയത്. ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലാണ് അനുജ് എന്ന യുവാവിനെ തട്ടിക്കൊണ്ട് പോയി പാർപ്പിച്ചത്.

ഓഗസ്റ്റ് 18 നാണ് സംഭവം നടക്കുന്നത്. സംഭവ ദിവസം അനുജും സുഹൃത്തായ സോണിയും നഹർഗർഹ് ഫോർട്ടിലേക്ക് പോയിരുന്നു. അവിടെ വെച്ച് അനുജിന്റെ വസ്ത്രധാരണം കണ്ട് സമ്പന്ന കുടുംബത്തിലേതെന്ന് തെറ്റിദ്ധരിച്ച് കുറച്ച് പേർ ഇയാളുടെ കൈകാലുകൾ ബന്ധിച്ച് വാഹനത്തിൽ കയറ്റുകയും, സുഹൃത്തായ സോണിയെ മർദിച്ച് അവശനാക്കുകയും ചെയ്തു. പിന്നീട്, അനുജ് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുന്നത്.


തുടർന്ന്, പൊലീസ് സുഹൃത്തായ സോണി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, നഹർഗർഹ് ഫോർട്ടിൽ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടയിൽ തട്ടിക്കൊണ്ടുപോയവർ, മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് അനുജിന്റെ വീട്ടിലേക്ക് വിളിച്ചു. 20 ലക്ഷം രൂപയാണ് ഇവർ മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. വീട്ടുകാർ പണം സംഘടിപ്പിക്കാൻ സമയം ആവശ്യപ്പെട്ടു. ഈ സമയം, പൊലീസ് തട്ടിക്കൊണ്ട് പോയവരുടെ ഫോൺ ട്രാക്ക് ചെയ്യുകയും അതിനെ പിന്തുടർന്ന് തെരച്ചിൽ ശക്‌തമാക്കുകയും ചെയ്തു. എന്നാൽ പ്രതികളുടെ ലൊക്കേഷൻ മാറിക്കൊണ്ടേയിരുന്നു.

തുടർന്ന്, പ്രതികൾ മോചനദ്രവ്യം കൽക്കട്ട - ഷിംല എക്സ്പ്രസ്സിന്റെ അവസാന കംപാർട്മെന്റിൽ കൊണ്ടു നൽകാൻ കുടുംബത്തോട് ആവശ്യപ്പെട്ടു. അതേസമയം, പൊലീസ് അവരുടെ ടീമിനെ ട്രെയിൻ പാതയിൽ നിയോഗിച്ചിട്ടുണ്ടായിരുന്നു. മോചനദ്രവ്യം ശേഖരിച്ച പ്രതികൾ ധർമപുർ റെയിൽവേ സ്റ്റേഷന്റെ, സമീപം വലിച്ചെറിഞ്ഞ് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഒരു പ്രതിയെ പിടികൂടി. പിന്നാലെ, എല്ലാ പ്രതികളെയും പൊലീസ് പിടികൂടുകയായിരുന്നു.


സോഫ്റ്റ്‌വെയർ എൻജിനീയറായ വിരേന്ദർ സിങ് ആണ് ഈ തട്ടിക്കൊണ്ടുപോയതിന്റെ പ്രധാന കണ്ണി എന്ന് പൊലീസ് പറഞ്ഞു. പെട്ടെന്ന് പണം ഉണ്ടാക്കാനുള്ള എളുപ്പ മാർഗമായാണ് ഇവർ തട്ടികൊണ്ട് പോയത്. ഈ കേസിൽ ഉൾപ്പെട്ട ഒരാളിനായി പൊലീസ് തെരച്ചിൽ നടത്തുകയാണ്.

SCROLL FOR NEXT