കൊല്ലം പരവൂരിൽ ഷവർമയെ ചൊല്ലിയുണ്ടായ തർക്കത്തിൽ കടയുടമയായ വനിതയ്‌ക്ക് മർദനം. മദ്യപിച്ചെത്തിയ സംഘമാണ് കടയുടമയേയും ജീവനക്കാരനെയും മർദിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. ഷവർമ ആവശ്യപ്പെട്ടിട്ട് നല്കിയില്ലെന്ന കാരണത്താലാണ് കട ഉടമയേയും തൊഴിലാളിയേയും മർദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത്. കേസിൽ ഒരാളെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ കോങ്ങാൽ കൊളച്ചേരിയിൽ സഹീറിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
സഹീറും ബന്ധുവായ യുവാവും കൂടി നഗരത്തിൽ പ്രവർത്തിക്കുന്ന ഫാസ്റ്റ് ഫുഡ് വിൽപ്പന കേന്ദ്രത്തിൽ എത്തി ഷവർമ ആവശ്യപ്പെട്ടു. ഷവർമ വിറ്റുതീർന്നതായി കട ഉടമ സോണിയ അറിയിച്ചു. എന്നാൽ മദ്യലഹരിയിൽ ആയിരുന്ന യുവാക്കൾ പാചകം ചെയ്ത് വച്ചിരുന്ന ഷവർമ എടുക്കാൻ ശ്രമം നടത്തി. ഇതു തടഞ്ഞ ഉടമയെ മർദിക്കാൻ ശ്രമിക്കുകയും ചെയ്തു.
സംഭവം തടയാൻ എത്തിയ തൊഴിലാളിയേയും മർദിച്ചു. നാട്ടുകാർ ഓടിക്കൂടിയതോടേ പ്രതികൾ വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ പോയ പ്രതികളിൽ സഹീറിനെ പൊലീസ് പിടികൂടി. ഇതറിഞ്ഞ പ്രതികളുടെ സുഹൃത്തുകളിൽ ചിലർ കടയിൽ എത്തി കേസ് പിൻവലിക്കണമെന്നും ഇല്ലെങ്കിൽ വീണ്ടും അക്രമിക്കുമെന്നും കച്ചവടം നടത്താൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായി കടയുടമ ആരോപിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.