പ്രമോഷൻ റീല്‍സ് ചിത്രീകരണത്തിനിടെ വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ വാഹനങ്ങളും ഓടിച്ചവരും പൊലീസ് കസ്റ്റഡിയില്‍. അപകടത്തില്‍ മരിച്ച ആല്‍വിനെ ഇടിച്ചത് ബെന്‍സ് കാറാണെന്നും ഈ വാഹനം ഓടിച്ചത് സാബിത് എന്ന വ്യക്തിയാണെന്നും പൊലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് സാബിത് ആണ് വണ്ടി ഓടിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്. ഹൈദരാബാദിൽ നിന്ന് ഒരാഴ്ച മുന്‍പാണ് ഈ വാഹനം എത്തിച്ചത്. വാഹനത്തിന് ഇന്‍ഷുറന്‍സ് രേഖകൾ ഇല്ല. 999 ഓട്ടോമോട്ടീവ് സ്ഥാപന ഉടമയാണ് സാബിത്ത്.
നിലവിൽ രണ്ട് വാഹനവും , വാഹനം ഓടിച്ചവരും പൊലീസ് കസ്റ്റഡിയിലാണ്. ഇവർ അപകടമുണ്ടാക്കിയ വാഹനം മാറ്റി പറഞ്ഞിരുന്നു. അപകടത്തിൽപ്പെട്ട ആൾക്ക് ഇൻഷുറൻസ് ക്ലെയിം കിട്ടാൻ വേണ്ടിയാണ് വാഹനം മാറ്റി പറഞ്ഞതെന്നാണ് കസ്റ്റഡിയിലുള്ളവരുടെ മൊഴി.
കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് വടകര സ്വദേശി ടി.കെ. ആൽവിന്‍ മരിച്ചത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു ആൽവിൻ. രണ്ട് വാഹനങ്ങള്‍ സമാന്തരമായി പാഞ്ഞ് ആല്‍വിന് സമീപം വന്ന് നിർത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ അമിത വേഗത്തില്‍ വരുന്ന കാറുകള്‍ കണ്ട് റോഡിന്‍റെ ഒരു വശത്തേക്ക് മാറിയ ആല്‍വിനെ വണ്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. വെള്ളയിൽ പൊലീസ് സ്റ്റേഷനു മുൻവശത്ത് കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു അപകടം നടന്നത്.