രാജ്യത്തെ വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന പ്രവേശന പരീക്ഷകൾ നടത്തുന്ന സംവിധാനത്തിൽ സ്ഥിരം ജീവനക്കാരനായി ഉള്ളത് ആകെ ഒരാൾ. ഡെപ്യൂട്ടേഷനിൽ അതിഥികളായെത്തുന്ന 24 സർക്കാർ ഉദ്യോഗസ്ഥർ. ജനറൽ മാനേജർ ഉൾപ്പെടെ 197 കരാർ ജീവനക്കാർ നിയന്ത്രിക്കുന്ന സംവിധാനം. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നിന്ന് തുടങ്ങി കേന്ദ്ര വിദ്യഭ്യാസ മന്ത്രിയുടെ രാജിക്ക് വരെ കാരണമായ സർക്കാർ ഏജൻസി. പരീക്ഷാ ചുമതലകൾ നിർവഹിക്കുന്നത്, താത്കാലിക ജീവനക്കാരും ഡെപ്യുട്ടേഷൻ ഉദ്യോഗസ്ഥരും. സുതാര്യതയില്ലാത്ത, കൃത്യമായ സാമ്പത്തിക ക്രയവിക്രയത്തിന്‍റെ രേഖകൾ വെളിപ്പെടുത്താത്ത, ഇപ്പോഴും പിഴവുകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സംവിധാനം. അതാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അഥവാ NTA. ന്യൂസ് മലയാളത്തിന് എൻടിഎയിൽ നിന്ന് ലഭിച്ച വിവരാവകാശ മറുപടികൾ ചേർത്തുവെച്ചാൽ കിട്ടുന്ന ചിത്രം മറ്റൊന്നുമല്ല. മാത്രമല്ല, വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന നിയമങ്ങൾ പോലും ലംഘിച്ചുകൊണ്ട് നിർണായകമായ പല മറുപടികളിലും എൻ.ടി.എ മൗനം പാലിക്കുകയും ചെയ്തു.
പരീക്ഷ നടത്തിപ്പ് ഏജൻസിക്ക് എന്ത് കൊണ്ട് സ്ഥിരം ജീവനക്കാർ വേണ്ടാതാകുന്നു ?
രാജ്യത്തെ പ്രധാന പ്രവേശനപ്പരീക്ഷകളുടെ നടത്തിപ്പിന് കേന്ദ്രസർക്കാർ നാഷണൽ ടെസ്റ്റിങ് ഏജൻസി എന്ന കേന്ദ്രീകൃതസംവിധാനം രൂപവത്കരിച്ചത് 2017-ലാണ്. 6.6 കോടി വിദ്യാർഥികളെ ഉൾപ്പെടുത്തി നാളിതുവരെ 270 പരീക്ഷകളാണ് എൻ.ടി.എ നടത്തിയത്. 2026ൽ മാത്രം 12 പരീക്ഷകൾ എൻടിഎ നടത്തി. പ്രവേശനപ്പരീക്ഷകളുടെ ഏറ്റവും സുപ്രധാനഘടകമായ രഹസ്യസ്വഭാവം ഉറപ്പാക്കുന്നതിൽ എൻടിഎ. തീർത്തും പരാജയപ്പെട്ടതായി സമീപനാളിലെ നീറ്റ്-യുജി ചോദ്യക്കടലാസുചോർച്ചയും അനുബന്ധ സംഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. നീറ്റ് ചോദ്യപേപ്പർ ചോർച്ച അന്വേഷിച്ച സി.ബി.ഐ, അവരുടെ റിപ്പോർട്ടിൽ എന്‍ടിഎയുടെ അതിഗുരുതരമായ സുരക്ഷാ വീഴ്ചകളും ക്രമക്കേടുകളും തുറന്നുകാട്ടിയിരുന്നു. ഇതുൾപ്പെടെ ആരോപണങ്ങളുടെ നീണ്ട നിരതന്നെ ഈ ഏജൻസിക്കെതിരേ കഴിഞ്ഞകാലത്തായി ഉയർന്നുവന്ന സാഹചര്യത്തിൽ എൻടിഎ സംവിധാനം തുടരണോ എന്നുതന്നെ ജനങ്ങൾക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ ന്യൂസ് മലയാളം നൽകിയ വിവരാവകാശ ചോദ്യങ്ങൾക്ക് തികച്ചും നിഷേധാത്മക മറുപടിയാണ് എൻ.ടി.എയിൽ നിന്ന് ലഭിച്ചത്. അതേസമയം ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും ആ മറുപടികളിലുണ്ട്.
ആകെയുള്ളത് ഒരു സ്ഥിരം ജീവനക്കാരൻ
എൻടിഎയിൽ എത്ര ജീവനക്കാർ ഉണ്ടെന്ന ചോദ്യത്തിന് ആദ്യം വിവരങ്ങൾ ക്രോഡീകരിച്ചിട്ടല്ലെന്ന് പറഞ്ഞ് തള്ളിയെങ്കിലും അപ്പീലിലൂടെയാണ് അധികൃതർ പ്രതികരിച്ചത്. ഒരു സ്ഥിരം ജീവനക്കാരൻ മാത്രമാണുള്ളതെന്നാണ് മറുപടി നൽകിയതെങ്കിലും പിന്നീട് ന്യൂസ് മലയാളം നടത്തിയ അന്വേഷണത്തിലാണ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഹ്രസ്വകാലത്തേക്ക് നിയമിക്കപ്പെട്ട 24 ജീവനക്കാർ മാറിമാറിയെത്തുന്നുണ്ടെന്നും , എൻ.ടി.എയിൽ എത്താൻ കൊതിക്കുന്ന ഒരുപാട് പേർ വിവിധ വകുപ്പുകളിലായി കാത്തിരിക്കുന്നുണ്ടെന്ന് കൂടി വെളിപ്പെടുന്നത്. കേന്ദ്രസർക്കാർ അംഗീകരിച്ച 39 തസ്തികകൾ എൻടിഎയിൽ ഉണ്ടെങ്കിലും സ്ഥിരം നിയമനം നടത്താൻ അധികൃതർക്ക് താൽപര്യമില്ലെന്ന് വ്യക്തം. ഇതുമാത്രമല്ല, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 197 ജീവനക്കാരാണ് പ്രധാനമായും ഈ പരീക്ഷ നടത്തിപ്പ് സംവിധാനം കൊണ്ടുനടക്കുന്നത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന ഡയറക്ടർ ജനറലിനുകീഴിൽ തൊണ്ണൂറ്റി ഒമ്പത് ശതമാനം ജീവനക്കാരും കരാറടിസ്ഥാനത്തിലോ മറ്റു വകുപ്പുകളിൽനിന്ന് ഹ്രസ്വകാലത്തേക്കോ നിയമിക്കപ്പെട്ടവരാണ്. പല ജോലികളും മറ്റു സ്ഥാപനങ്ങൾക്കു കരാർകൊടുത്താണു ചെയ്യിക്കുന്നത്. അതായത് ചോദ്യപേപ്പർ ചോർച്ചയുടെയും കാര്യക്ഷമതയില്ലായ്മയുടെയും കാരണങ്ങൾ വല്ലാതെ ചികയാനൊന്നുമില്ലെന്ന് വ്യക്തം.
അഞ്ച് വർഷം 520 കോടി ലാഭം
എന്ത് കൊണ്ടാണ് സ്ഥിര ജീവനക്കാരെ അനുവദിക്കാതെ ഡെപ്യൂട്ടേഷനും കരാർ നിയമനങ്ങളും ആയി എൻടിഎ മുന്നോട്ടുപോകുന്നത് എന്നത് അറിയാൻ മറ്റുചില കണക്കുകൾ കൂടി ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. വി ശിവദാസൻ എം.പിക്ക് ജുലൈയിൽ രാജ്യസഭയിൽ കേന്ദ്ര വിദ്യഭ്യാസ മന്ത്രി നൽകിയ മറുപടിയിൽ 2019 മുതൽ 2024 വരെ എൻടിഎയുടെ വരവ് ചെലവ് കണക്ക് വെളിപ്പെടുത്തിയിട്ടുണ്ട്. വിവരാവകാശനിയമപ്രകാരം ചോദിച്ചപ്പോൾ ന്യൂസ് മലയാളത്തിന് നൽകാതിരുന്ന മറുപടിയാണിത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടക്ക് എൻടിഎക്ക് 3543 കോടി വരവും 3023 കോടി ചെലവും വന്നിട്ടുണ്ട്. പരീക്ഷ നടത്തിപ്പും നിർവഹണ നടപടികളിലെ ചെലവും ഉൾപ്പെടെയാണ് ഈ കണക്ക്. 2023-24ൽ മാത്രം 1117 കോടിയോളം രൂപ വരുമാനമായി എൻടിഎക്ക് ലഭിച്ചിട്ടുണ്ട് എന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. അതായത് അഞ്ചു വർഷം കൊണ്ട് വിദ്യാർഥികളുടെ പരീക്ഷ ഫീസിനത്തിലും മറ്റുമായി എൻടിഎ ഉണ്ടാക്കിയത് 520 കോടിയുടെ ലാഭമായിരുന്നു. കാലാകാലങ്ങളിൽ പരീക്ഷ ഫീസിനത്തിലും മറ്റും വർധനവ് വരുത്തിയാണ് എൻടിഎ ഈ നീക്കിയിരിപ്പ് സ്വന്തമാക്കിയത്. മക്കളുടെ നല്ല ഭാവി ലക്ഷ്യം കാണുന്ന മാതാപിതാക്കൾക്ക് പരീക്ഷ പരിശീലനത്തിന് മാറ്റിവെക്കുന്ന വൻ തുകക്ക് പുറമെ പരീക്ഷ ഫീസിനത്തിലെ ഈ കൊള്ളക്ക് കൂടി തലവെക്കേണ്ടിവരുന്നു.
പുറത്തുവിടാത്ത രഹസ്യങ്ങൾ
ഈ ലാഭക്കണക്കുകൾ പുറത്തുവരുമ്പോൾ നാം അറിയാൻ ആഗ്രഹിക്കുന്നത് ഈ സംവിധാനത്തിലെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ആയിരിക്കുമല്ലോ. അക്കാര്യം വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ തികഞ്ഞ ചട്ടവിരുദ്ധവും രസകരവും ആയ മറുപടിയാണ് കിട്ടിയത്. വ്യക്തികളുടെ ശമ്പളം എന്നത് അവരുടെ സ്വകാര്യതയിലേക്കുള്ള അനാവശ്യമായ കടന്നുകയറ്റമായതിനാൽ വിവരാവകാശ നിയമപ്രകാരം നൽകാനാവില്ല എന്നതായിരുന്നു മറുപടി. വിവരാവകാശ നിയമത്തിലെ സെക്ഷൻ നാലാം വകുപ്പിന്‍റെ ഒന്ന് ബി ഉപവകുപ്പ് പ്രകാരം ഓരോ പൊതുഅധികാര സ്ഥാപനവും സ്വയം വെളിപ്പെടുത്തേണ്ട ഒന്നാണ് അവിടെയുള്ള ജീവനക്കാരുടെ ശമ്പള വിവരം എന്നത്. ഇതാണ് സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിച്ച് വിവരം നിഷേധിക്കുന്നത് എന്നത് ഗൗരവകരം തന്നെയാണ്. ഭരണസമിതി യോഗച്ചെലവും ജീവനക്കാരുടെ ആനുകൂല്യങ്ങളും ഒരൊറ്റ ഹെഡായി അഡ്മിനിസ്ട്രേറ്റീവ് എക്സ്പൻസസ് എന്ന വിശാലമായ ഹെഡിലാണ് സൂക്ഷിക്കുന്നത്. അതിനാൽ വേർതിരിച്ച കണക്കുകൾ ലഭ്യമല്ല. പരിശോധിച്ച് അറിയിക്കാൻ നിർവാഹമില്ല എന്നും മറുപടിയിൽ പറയുന്നുണ്ട്. മാത്രമല്ല, ഓരോ പരീക്ഷക്കും പ്രത്യേകമായി ഫീസിനത്തിൽ എൻടിഎക്ക് ലഭിച്ച കണക്കുകളുടെ ഏകീകൃത രൂപം കൈവശമില്ല. ചെലവ് വിവരങ്ങൾ പല ഹെഡുകളിലായാണ് കിടക്കുന്നത്. അവ നൽകാൻ നിർവാഹമില്ലെന്നും അവർ വ്യക്തമാക്കുന്നു. ചുരുക്കത്തിൽ ഏജൻസിയുടെ ചെലവ് കണക്കുകൾ പ്രത്യേകമായി തരംതിരിച്ച് സൂക്ഷിക്കുന്നില്ലെന്ന് വിവരാവകാശ മറുപടിയിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
എൻടിഎ പരിഷ്‍കരണം എത്രത്തോളം ?
രാജ്യത്തെ കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന എൻടിഎയുടെ കാര്യക്ഷമതയില്ലായ്മയും സുതാര്യമില്ലായ്മയും അടിയന്തര പരിഹാരമർഹിക്കുന്ന വലിയൊരു പ്രതിസന്ധിയായി മാറിക്കഴിഞ്ഞിരിക്കുന്നു. വിവരാവകാശ മറുപടികളിൽ പോലും യാഥാർഥ്യങ്ങൾ മറച്ചുപിടിക്കുന്ന ഈ ഏജൻസി, വിദ്യാഭ്യാസരംഗത്ത് കേന്ദ്രീകരണം നടത്തി മുതലെടുപ്പ് നടത്താനുള്ള ഒരു ഉപകരണം മാത്രമാണെന്നാണ് അക്കാദമിക വിദഗ്ധരുടെ വിമർശനം. നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ, അതീവ രഹസ്യ സ്വഭാവമുള്ള വിഭാഗത്തിൽ സിസിടിവി നിരീക്ഷണങ്ങൾ ഇല്ലാതിരുന്നതടക്കമുള്ള ഗുരുതരമായ സുരക്ഷാ-സാങ്കേതിക പാളിച്ചകൾ തുറന്നുകാട്ടുന്നുണ്ട്. എൻടിഎ പാനലിലെ വിഷയ വിദഗ്ധരുൾപ്പെടെ 13 പേർക്കെതിരെയാണ് സി.ബി.ഐ കേസെടുത്തത്.ഈ വീഴ്ചകൾക്ക് പിന്നാലെ ചോദ്യക്കടലാസ് തയ്യാറാക്കുന്നതടക്കമുള്ള പരീക്ഷാ നടത്തിപ്പ് സംവിധാനം പൂർണമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി എൻടിഎ 50-ലധികം ജീവനക്കാരെ പുറത്താക്കുകയും പ്രത്യേക വിജിലൻസ്, ഇൻവെസ്റ്റിഗേഷൻ വിഭാഗങ്ങൾ രൂപീകരിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധസമിതി ഏജൻസിയുടെ ഘടനാപരമായ പരിഷ്കാരങ്ങൾ പരിഗണിക്കുന്നുണ്ടെങ്കിലും, കടലാസിൽ മാത്രം സ്വയംഭരണമുള്ള ഈ സ്ഥാപനത്തിന്‍റെ സ്വഭാവത്തിലും അടിസ്ഥാന അജൻഡയിലും എത്രത്തോളം മാറ്റമുണ്ടാകുമെന്നത് കണ്ടറിയേണ്ടതുണ്ട്.