OPINION

അയോധ്യ ക്ഷേത്ര നിര്‍മാണ സംഭാവനയില്‍ വന്‍ കൊള്ളയോ?

മതേതര ഇന്ത്യയുടെ ചരിത്രത്തില്‍ തീരാത്ത കളങ്കമുണ്ടാക്കിയതാണ് അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്ത സംഭവം.

Author : പി.പി. പ്രശാന്ത്

അയോധ്യ രാമക്ഷേത്രം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വിശ്വാസി സമൂഹത്തെ ആശങ്കപ്പെടുത്തുന്ന രാമക്ഷേത്ര നിര്‍മാണ സംഭാവനയുടെ ക്രമക്കേടിന്റെ ദുഷിച്ച കഥകളാണ് പുറത്തുവരുന്നത്. ക്ഷേത്ര നിര്‍മാണത്തിന് സംഭാവന പിരിച്ചതില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നെ ആരോപണം അന്വേഷിച്ച എസ്‌ഐടി അഥവാ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായിരിക്കുന്നു. ക്ഷേത്രത്തിലേക്ക് ലഭിച്ച സ്വര്‍ണ്ണം, വെള്ളി, വജ്രം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വഴിപാടുകളുടെ കണക്കുകളില്‍ വലിയ പൊരുത്തക്കേടുകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചനകള്‍.

അയോധ്യ ക്ഷേത്ര നിര്‍മാണ ഫണ്ടിൽ വന്‍ ക്രമക്കേടോ?

മതേതര ഇന്ത്യയുടെ ചരിത്രത്തില്‍ തീരാത്ത കളങ്കമുണ്ടാക്കിയതാണ് അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്ത സംഭവം. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശത്തോടെയാണ് വിശ്വാസികളുടെ സഹായവും സംഭാവനയും ആശീര്‍വാദവും സ്വീകരിച്ച് രാമക്ഷ്രേത്രം നിര്‍മിച്ചത്. 1800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അഞ്ച് വര്‍ഷം കൊണ്ട് 2150 കോടി രൂപ ചെലവിട്ടാണ് പൂര്‍ത്തീകരിച്ചതെന്ന് ശ്രീറാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് വെളിപ്പെടുത്തിയിരുന്നു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ബലരാമന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നത് 2024 ജനുവരി 22നായിരുന്നു. രാമക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ക്ഷേത്രഭരണം. രാമക്ഷേത്ര സമുച്ചയത്തില്‍ ആകെ 35 സംഭാവനപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാം ദിവസവും രണ്ടുതവണ തുറക്കാറുണ്ട്. ഈ സമയത്ത്, ട്രസ്റ്റില്‍ നിന്നും ബാങ്കില്‍ നിന്നുമുള്ള നാല് ജീവനക്കാര്‍ സ്ഥലത്തുണ്ടാകും. രണ്ട് ഷിഫ്റ്റുകളിലായാണ് എണ്ണല്‍ ജോലികള്‍ നടക്കുന്നത്. ആദ്യ ഷിഫ്റ്റ് രാവിലെ 8 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 2 മണി വരെ തുടരും. രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ നീണ്ടുനില്‍ക്കും. ഓരോ ഷിഫ്റ്റിലും ഏകദേശം 20 പേര്‍ ജോലി ചെയ്യുന്നു. രാമക്ഷേത്രത്തില്‍ നിന്ന് ഏകദേശം 200 മീറ്റര്‍ അകലെയുള്ള യാത്രി സുവിധ കേന്ദ്രത്തിന്റെ ബേസ്മെന്റിലാണ് വഴിപാടുകള്‍ എണ്ണുന്നത്. ഈ നടപടക്രമങ്ങളില്‍ ഇപ്പോള്‍ ഉയര്‍ന്ന ക്രമക്കേട് ആരോപണങ്ങളിലാണ് എസ്‌ഐടി അന്വേഷണം നടക്കുന്നത്.

നേരത്തെ ഉയര്‍ന്ന ക്ഷേത്ര ഭൂമി വിവാദം

2020 ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചതിന് ശേഷം നടത്തിയ ഭൂമി ഇടപാടുകളെക്കുറിച്ച് നേരത്തെ തന്നെ വലിയ ആരോപണങ്ങളുണ്ട്. ക്ഷേത്രത്തിന് ചുറ്റുമുള്ള 67 ഏക്കറിന് പുറമേ അനുബന്ധ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് റെയില്‍വേ സ്റ്റേഷനടുത്ത് 18.5 കോടി മുടക്കി ട്രസ്റ്റ് ഭൂമി വാങ്ങിയിരുന്നു. 2021 മാര്‍ച്ച് 18നാണ് ഈ ഭൂമി ഇടപാട് നടത്തിയത്. ഇതേദിവസം റിയല്‍എസ്റ്റേറ്റ് ഇടപാടുകാര്‍ രണ്ട് കോടി രൂപയ്ക്ക് വാങ്ങിയ ഭൂമിയാണ് 18.5 കോടിക്ക് മറിച്ചുവിറ്റതെന്ന് തുടര്‍ന്ന് ആരോപണമുയര്‍ന്നു. ഒറ്റ ദിവസം കൊണ്ട് ഭൂമിക്ക് 16.5 കോടി വര്‍ധിച്ചത് എങ്ങനെയാണെന്ന ചോദ്യത്തിന് ഇനിയും മറുപടി കിട്ടിയിട്ടില്ല. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന് കാണിച്ച് ട്രസ്റ്റും ആര്‍എസ്എസ് അനുകൂല സംഘടനകളും ഈ വാദങ്ങളെ ശക്തമായി പ്രതിരോധിച്ചു. ഭൂമിയുടെ അന്നത്തെ വിപണി മൂല്യം അനുസരിച്ചാണ് തുക നിശ്ചയിച്ചതെന്നും എല്ലാ സാമ്പത്തിക ഇടപാടുകളും ബാങ്ക് വഴിയാണ് സുതാര്യമായി നടത്തിയതെന്നും അവര്‍ വിശദീകരിച്ചു.സമാനമായ രീതിയില്‍ 2.9 കോടി മതിപ്പുള്ള ഭൂമി 24 കോടിക്കും ഒമ്പത് കോടിയുടെ ഭൂമി 55 കോടിക്കും വാങ്ങിയതായും ആക്ഷേപമുണ്ട്. ക്ഷേത്ര നിര്‍മാണത്തിന്റെ സുതാര്യതയെയും വിശ്വാസ്യതയെയും ചോദ്യം ചെയ്തുകൊണ്ട് ഇന്നും വിഷയം സജീവമായി നിലനില്‍ക്കുന്നു.

സംഭാവന വിവാദങ്ങള്‍ക്ക് തുടക്കം

സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയതോടെ, 2026 ജൂണ്‍ ആദ്യവാരമാണ് സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആദ്യമായി ഉയര്‍ന്നുവന്നത്. ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയും എത്തി. ആരോപണത്തെത്തുടര്‍ന്ന് ശ്രീ രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ആഭ്യന്തര അന്വേഷണം നടത്തി. എന്നാല്‍, പൊതുജന രോഷം വര്‍ധിച്ച സാഹചര്യത്തില്‍ ട്രസ്റ്റ് തന്നെ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ തിരിമറി നടന്നതായി ആരോപിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയത് വിഷയം രാഷ്ട്രീയമായി കത്തിപ്പടരാന്‍ കാരണമായി. ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ചരണ്‍ സിംഗും ആരോപണങ്ങളെ ശരിവെച്ചതോടെ വിവാദം മുറുകി. ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവ് രജനീഷ് സിംഗ് പ്രധാനമന്ത്രിക്ക് കത്തയക്കുകയും, ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് റായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എസ്‌ഐടി അന്വേഷണം തുടരും

ശ്രീരാമ ജന്മഭൂമി മന്ദിര്‍ ട്രസ്റ്റിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ജൂണ്‍ 13 നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗ എസ്‌ഐടി രൂപീകരിച്ചത്. കാണിക്കപ്പണം എണ്ണാന്‍ ചുമതലപ്പെടുത്തിയ ചില ജീവനക്കാരടക്കം അഞ്ചുപേരെ എസ്‌ഐടി. കസ്റ്റഡിയിലെടുത്തിരുന്നു. അവരിലൊരാളുടെ വീട്ടില്‍നിന്ന് 20 ലക്ഷം രൂപയോളം കണ്ടെടുക്കുകയും ചെയ്തു.ക്ഷേത്രത്തിലേക്ക് ലഭിച്ച സ്വര്‍ണ്ണം, വെള്ളി ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വഴിപാടുകളുടെ കണക്കുകളില്‍ വലിയ പൊരുത്തക്കേടുകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചനകള്‍. കഴിഞ്ഞ ദിവസം വിവിധ ജൂവലറികളില്‍നിന്ന് സംഭാവനയായി ലഭിച്ച 60 കിലോ വെള്ളിക്കട്ടികളും കാണാതായി എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പ്രാണപ്രതിഷ്ഠാസമയത്ത് ജുവലേഴ്സ് അസോസിയേഷന്‍ സംഘടന സമര്‍പ്പിച്ചതാണിത്. പിന്നീട് ശിലാസ്ഥാപനച്ചടങ്ങുകളിലോ മറ്റ് സന്ദര്‍ഭങ്ങളിലോ ഇത് കണ്ടില്ലെന്നുമാത്രമല്ല, ഇങ്ങനെയൊന്ന് ഉള്ളതിന്റെ രേഖകള്‍പോലും ഇല്ലത്രേ.

150 ഓളം പേര്‍ സംശയമുനയില്‍

ആറുദിവസം നീണ്ടുനിന്ന അന്വേഷണത്തില്‍ 150 ഓളം പേരെ അന്വേഷണ സംഘം ചോദ്യംചെയ്തു. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ ട്രസ്റ്റ് ഭാരവാഹികള്‍ക്ക് സാധിച്ചിട്ടില്ല. നേരത്തേത്തന്നെ ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് പലതരം പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ചെക്കുകള്‍ മടങ്ങുന്ന പരാതികളും ചില ഭക്തര്‍ ഉന്നയിച്ചു. അതേസമയം, ക്ഷേത്രത്തിലെ സി.സി ടി.വി കാമറകളില്‍നിന്നുള്ള പരിമിതമായ ദൃശ്യങ്ങള്‍ അന്വേഷണത്തിന് തടസമാകുന്നതായി റിപ്പോര്‍ട്ടുണ്ട്. 45 ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതിനുശേഷം ദൃശ്യങ്ങള്‍ ഇല്ലാതാകുന്ന തരത്തിലാണ് കാമറകള്‍ സജ്ജീകരിച്ചിരിക്കുന്നതെന്നത് അന്വേഷണത്തെ ബാധിച്ചേക്കും. പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം വൈകാതെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ എസ്‌ഐടിയുടെ അന്വേഷണം തുടരും.

അയോധ്യയില്‍നിന്ന് പോകരുതെന്ന് നിര്‍ദേശം

പ്രത്യേക സംഘം ട്രസ്റ്റ് ഭാരവാഹികളോടും ക്ഷേത്ര ജീവനക്കാരോടും അയോധ്യയില്‍നിന്ന് പോകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിലെ ഫണ്ട് ദുരുപയോഗത്തെക്കുറിച്ച് തനിക്ക് നേരത്തേ അറിയാമായിരുന്നെന്ന, ബിജെപി എം.പി ബ്രിജ്ഭൂഷന്‍ സിങ്ങിന്റെ പരാമര്‍ശം ഇതിനകം വിവാദമായിട്ടുണ്ട്. ഭരണസമിതി പിരിച്ചുവിടണമെന്ന് ട്രസ്റ്റ് അധ്യക്ഷനായ നൃപേന്ദ്രമിശ്ര ആവശ്യപ്പെട്ടിട്ടുണ്ട്. ചില ബി.ജെ.പി. എം.പി.മാരും പ്രധാനമന്ത്രിക്ക് കത്തയച്ചു.ക്ഷേത്രത്തില്‍ വ്യവസ്ഥാപിതമായ ഭരണസംവിധാനങ്ങളില്ല എന്ന് നൃപേന്ദ്രമിശ്ര തന്നെ ആരോപിക്കുന്നു. രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുകയും കര്‍സേവകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ഉത്തരവിടുകയും ചെയ്തവരാണ് ഇപ്പോള്‍ ഭക്തര്‍ക്ക് വേണ്ടി സംസാരിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവന വിവാദമായിരുന്നു.എസ്.ഐ.ടി അന്വേഷണം സത്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ 'മതരഹിതരായ ആളുകള്‍' മതപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്ന പ്രസ്താവനയുമായി ബി.ജെ.പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വിയും രംഗത്തെത്തി.

മൂടിവെക്കാനുള്ളതല്ല, സത്യങ്ങള്‍

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശാസൂചകമായിരുന്നു ബാബ്‌റി മസ്ജിദ് പൊളിക്കപ്പെട്ടതും തുടര്‍ന്ന് അയോധ്യക്ഷേത്ര നിര്‍മാണവും. വിശ്വാസികളുടെ ക്ഷേത്രം എന്നതിലുപരി ഇന്ത്യ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമാണ് അയോധ്യ ക്ഷേത്രത്തിന് ഉള്ളത്..രാജ്യത്തെമ്പാടുമുള്ള വിശ്വാസികള്‍ ഇന്നും ക്ഷേത്രത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. അതിനാല്‍ മതരഹിതരായ ആളുകള്‍' മതപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്ന പോലുള്ള പ്രസ്താവനകള്‍ അയോധ്യ ക്ഷേത്രത്തിന്റെ കാര്യത്തില്‍ അപ്രസക്തമാണ്. വിശ്വാസികളുടെ കാണിക്കപ്പണം ക്ഷേത്രത്തില്‍ വിനിയോഗിക്കപ്പെ?ടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ആ ക്ഷേത്രത്തിന് അടിസ്ഥാന ശിലയിട്ട ഹൈന്ദവ സംഘടനകള്‍ തന്നെയാണ്. എന്നാല്‍, പ്രതിപക്ഷ കക്ഷികളാണ് വിഷയം പൊതുജന മധ്യത്തില്‍ എത്തിച്ചത്. വിശ്വാസികളുടെ ഭാഗത്തുനിന്ന് അയോധ്യക്ക് വേണ്ടി വാദിച്ചവര്‍ , കേരളത്തില്‍ ശബരിമല വിവാദങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിച്ചവര്‍ തുടരുന്ന മൗനം എതിര്‍ക്കപ്പെടേണ്ടത് തന്നെ.

SCROLL FOR NEXT