OPINION

SPOT LIGHT | ‘പുകഞ്ഞുതീരാതെ ഗ്രൗണ്ട് സീറോ’

സെപ്റ്റംബർ 11ന്റെ കാൽനൂറ്റാണ്ട് കാലം വിലയിരുത്തുകയാണ് ഇന്നത്തെ സ്​പോട്ട്ലൈറ്റ്.

Author : പി.പി. പ്രശാന്ത്

മനുഷ്യചരിത്രത്തിൽ ചില തീയതികൾ കേവലം സമയത്തെ അടയാളപ്പെടുത്തുക മാത്രമല്ല, ഒരു കാലഘട്ടത്തെ പൂർണമായും വിഴുങ്ങാറുമുണ്ട്. 2001 സെപ്റ്റംബർ 11 അങ്ങനെയൊരു ദിവസമായിരുന്നു. മാൻഹട്ടനിലെ ഇരട്ടഗോപുരങ്ങൾ തകർന്നുവീണിട്ട് കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ, അന്നത്തെ പുകയിൽ നിന്നും ചാരത്തിൽ നിന്നും ഉയർന്നുവന്ന ലോക കാഴ്ചകൾ അത്ര സുഖകരമായിരുന്നില്ല. ഭീകരാക്രമണത്തിന് അമേരിക്ക നൽകിയ സൈനികവും രാഷ്ട്രീയവുമായ പ്രതികരണം ആധുനിക ലോകക്രമത്തെ അടിമുടി മാറ്റിമറിച്ചു. അതുകൊണ്ടു തന്നെയാണ്, കാൽ നൂറ്റാണ്ടിന്റെ ഈ ദുരന്ത വാർഷികം കേവലമൊരു സ്മരണയിലൊതുങ്ങാതെ പാശ്ചാത്യ സാമ്രാജ്യത്വത്തിനെതിരായ കുറ്റപത്രം കൂടിയാകുന്നത്. സെപ്റ്റംബർ 11ന്റെ കാൽനൂറ്റാണ്ട് കാലം വിലയിരുത്തുകയാണ് ഇന്നത്തെ സ്​പോട്ട്ലൈറ്റ്... ‘‘പുകഞ്ഞുതീരാതെ ഗ്രൗണ്ട് സീറോ’’

‘പുകഞ്ഞുതീരാതെ ഗ്രൗണ്ട് സീറോ’

2001 സെപ്റ്റംബർ 11, സമയം രാവിലെ 8:46... അമേരിക്കയുടെ നെഞ്ചിലേക്ക് ഭീകരതയുടെ തീക്കാറ്റായി റാഞ്ചിയെടുത്ത വിമാനം ഇടിച്ചിറങ്ങിയപ്പോൾ, ലോകചരിത്രം അക്ഷരാർത്ഥത്തിൽ നെടുകെ പിളരുകയായിരുന്നു. വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കേ ഗോപുരത്തെ വിഴുങ്ങിയ അഗ്നിനാവുകളുടെ നടുക്കം മാറുംമുമ്പ്, വെറും 17 മിനിറ്റുകൾക്കകം മരണത്തിന്റെ രണ്ടാമത്തെ വിമാനം തെക്കേ ഗോപുരത്തിന്റെ നെഞ്ചിലേക്കും പാഞ്ഞുകയറി പൊട്ടിത്തെറിച്ചു. സ്ക്രീനുകൾക്ക് മുന്നിൽ ലോകം ശ്വാസമടക്കിപ്പിടിച്ചു നിൽക്കെ, പ്രതിരോധത്തിന്റെ ഉരുക്കുകോട്ടയായ പെന്റഗണിലേക്കും മൂന്നാമത്തെ വിമാനം ഇടിച്ചിറങ്ങി.

പെൻസിൽവാനിയയുടെ ആകാശത്ത് വെച്ച് മരണത്തോട് മല്ലിട്ട് ഫ്ലൈറ്റ് 93ലെ യാത്രക്കാർ ചെറുത്തുനിന്നപ്പോൾ ഭീകരർക്കത് ഒരു ഒഴിഞ്ഞ പാടത്തേക്ക് ഇടിച്ചിറക്കേണ്ടി വന്നു. ലോകത്തെ നടുക്കിക്കൊണ്ട് ടവറുകൾ ചീട്ടുകൊട്ടാരം കണക്കെ നിലംപൊത്തി. കോൺക്രീറ്റ് പാളികൾക്കിടയിൽ ശ്വാസംമുട്ടി പിടഞ്ഞൊടുങ്ങിയത് 2,977 നിഷ്കളങ്ക ജീവനുകളാണ്. ഭീകരാക്രമണത്തിന് മുമ്പുവരെ വിവിധ രാജ്യങ്ങളിലെ വിമതർക്കും സ്വതന്ത്ര കക്ഷികൾക്കും ആയുധവും പണവും നൽകി ഭരണ അട്ടിമറികൾക്ക് ചുക്കാൻ പിടിച്ച അമേരിക്കയുടെ നെറുംതലയ്ക്കേറ്റ മുറിവായിരുന്നു ആ ആക്രമണം.

അതിനെത്തന്നെ കാരണമാക്കി എടുത്ത് ലോക രാജ്യങ്ങളിൽ അവർ നടത്തിയ അധിനിവേശ പരമ്പരകളായിരുന്നു ലോകം പിന്നീട് കണ്ടത്. ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഉസാമ ബിൻ ലാദനെന്ന അൽഖൈദ ഭീകരനെ ഒരു ദശാബ്ദക്കാലത്തിനൊടുവിൽ അമേരിക്കൻ സൈന്യം വധിച്ചെങ്കിലും, ആ ദുരന്തഭൂമി മനുഷ്യ മനസ്സാക്ഷിയുടെ എക്കാലത്തെയും വലിയ കണ്ണീർപ്പാടായ 'ഗ്രൗണ്ട് സീറോ' ആയി പുകഞ്ഞുകൊണ്ടേയിരുന്നു.

9,400ലധികം പേരുടെ മരണം എന്തിന് മറച്ചുവെച്ചു?

എന്നാൽ ആ ചാരക്കൂമ്പാരത്തിൽ ഒളിപ്പിച്ചുവെച്ച ഭരണകൂട ഭീകരതയുടെ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ കാൽ നൂറ്റാണ്ടിനിപ്പുറമാണ് ലോകത്തിന് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്. കെട്ടിടം തകർന്നപ്പോഴുണ്ടായ കൊടിയ വിഷപ്പുക ശ്വസിക്കാൻ അത്യന്തം അപകടകരമാണെന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും, സാമ്പത്തിക നഷ്ടവും നിയമപരമായ ബാധ്യതകളും ഭയന്ന് അധികാരികൾ അത് സ്വന്തം ജനതയിൽ നിന്ന് ക്രൂരമായി മൂടിവെച്ചു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഈ വഞ്ചനയുടെ 1.7 ലക്ഷം പേജുകളുള്ള നഗരസഭാ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആസ്ബറ്റോസും ലെഡും ഉൾപ്പെടെയുള്ള മാരക വിഷവസ്തുക്കൾ ശ്വസിച്ച് കാൻസർ ബാധിച്ച് ഇതുവരെ പിടഞ്ഞുമരിച്ചത് 9,400ലധികം മനുഷ്യരാണ്. ഈ വെളിപ്പെടുത്തലായിരുന്നു ആ റിപ്പോർട്ടിലുണ്ടായിരുന്നത്. നിലവിൽ 57,000ത്തിലധികം ആളുകൾ ഇതേ ദുരന്തത്തിന്റെ ഇരകളായി കാർന്നുതിന്നുന്ന രോഗങ്ങളുമായി മല്ലിടുന്നുണ്ട്.

അധിനിവേശങ്ങളിൽ കൊല്ലപ്പെട്ടത് 45 ലക്ഷത്തിലധികം പേർ

ഗ്രൗണ്ട് സീറോയുടെ ആ ചോരപ്പാടുകൾക്ക് മുകളിൽ അമേരിക്ക പണിതുയർത്തിയത് സമാധാനത്തിന്റെ സ്മാരകമായിരുന്നില്ല; മറിച്ച് അവസാനമില്ലാത്ത യുദ്ധങ്ങളുടെ ഭയാനകമായ സാമ്രാജ്യമായിരുന്നു. ബ്രൗൺ സർവ്വകലാശാല പുറത്തുവിട്ട പഠനരേഖകൾ വെളിച്ചം വീശുന്നത് മനുഷ്യചരിത്രത്തിലെ ഏറ്റവും പൈശാചികമായ ഈ സാമ്രാജ്യത്വ കൂട്ടക്കുരുതിയുടെ കണക്കുകളിലേക്കാണ്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പകരം, 'ഭീകരവിരുദ്ധ പോരാട്ടത്തിന്റെ പേരിൽ സ്വതന്ത്ര രാഷ്ട്രങ്ങളെ കൊള്ളയടിക്കാനും നശിപ്പിക്കാനുമാണ് അമേരിക്ക ശ്രമിച്ചത്.

ഇറാഖ് മുതൽ സൊമാലിയ വരെ നീണ്ട അധിനിവേശങ്ങളിൽ 45 ലക്ഷത്തിനും 47 ലക്ഷത്തിനും ഇടയിൽ മനുഷ്യരാണ് കൊന്നൊടുക്കപ്പെട്ടത്. ഇതിൽ ഒമ്പത് ലക്ഷത്തോളം പേർ ബോംബാക്രമണങ്ങളിൽ ചിന്നിച്ചിതറിയപ്പോൾ, ബാക്കിയുള്ളവർ യുദ്ധം വിതച്ച പട്ടിണിയിലും രോഗങ്ങളിലുമാണ് പിടഞ്ഞുമരിച്ചത്. 3.8 കോടി മനുഷ്യരെ സ്വന്തം മണ്ണിൽ നിന്ന് വേരോടെ പിഴുതെറിഞ്ഞ് അഭയാർത്ഥികളാക്കിയ ഈ വിനാശകരമായ യുദ്ധത്തിനായി പെൻ്റഗൺ പൊടിച്ചത് എട്ട് ട്രില്യൺ ഡോളറാണ്. അതായത് 664 ലക്ഷം കോടിയിലേറെ രൂപ.

വ്യാജ തെളിവുകളുടെയും നുണകളുടെയും മറവിൽ ഇറാഖിലും അഫ്ഗാനിസ്ഥാനിലുമടക്കം അവർ അഴിച്ചുവിട്ട ചോരക്കളങ്ങളിൽ പിടഞ്ഞൊടുങ്ങിയത് 45 ലക്ഷത്തിലധികം നിരപരാധികളാണ്. ഈ പൈശാചിക വേട്ടയിൽ പലതിന്റെയും ഗുണഭോക്താവ് ഇസ്രായേലായിരുന്നു. പശ്ചിമേഷ്യയിലെ പ്രതിരോധങ്ങളെ തകർത്തെറിഞ്ഞ് ഇസ്രായേലിന് കൊടിയ മേധാവിത്വം നേടിക്കൊടുക്കാനും, ഇന്ന് ഗാസയിൽ നടക്കുന്ന വംശഹത്യയ്ക്ക് കുടപിടിക്കാനുമാണ് പാശ്ചാത്യലോകം ഈ യുദ്ധങ്ങളെ ഉപയോഗപ്പെടുത്തിയത്.

ശവപ്പറമ്പുകളായ രാഷ്ട്രങ്ങൾ

ഈ സാമ്രാജ്യത്വ വേട്ടയ്ക്ക് അടിസ്ഥാനപരമായി ബുഷ് മുതൽ ട്രംപ് വരെയുള്ള കാലഘട്ടങ്ങളിൽ യാതൊരു മാറ്റവുമുണ്ടായില്ല; സൈനികവ്യൂഹങ്ങൾക്ക് പകരം ഡ്രോണുകളായി എന്ന് മാത്രം..... അൽ-ഖ്വയ്ദയെ വേരോടെ പിഴുതെറിയാനെന്ന പേരിൽ അഫ്ഗാനിസ്ഥാനിൽ രണ്ട് പതിറ്റാണ്ടോളം രക്തപ്പുഴയൊഴുക്കിയ അമേരിക്ക, ഒടുവിൽ താലിബാന് മുന്നിൽ തന്നെ മുട്ടുമടക്കി നാണംകെട്ട് പിന്മാറി. മറുവശത്ത്, ഇറാഖിൽ കൂട്ടനശീകരണ ആയുധങ്ങളുണ്ടെന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് ആ രാജ്യത്തെ അക്ഷരാർത്ഥത്തിൽ ചാമ്പലാക്കിയപ്പോൾ, ലോക മാധ്യമങ്ങൾ ആ നുണകൾക്ക് യാതൊരു ചോദ്യവുമില്ലാതെ കുഴലൂതുകയായിരുന്നു. ഇറാഖിന്റെ പതനം ഐസിസ് (ISIS) പോലുള്ള കൊടുംഭീകരർക്ക് വളക്കൂറുള്ള മണ്ണൊരുക്കി. ആഫ്രിക്കയിലെ ഏറ്റവും സമ്പന്ന രാജ്യമായിരുന്ന ലിബിയയെ അഗ്നിക്കിരയാക്കിയും, സിറിയയെ അനന്തമായ ആഭ്യന്തരയുദ്ധത്തിന്റെ ചോരക്കളത്തിലേക്ക് വലിച്ചിഴച്ചും പരമാധികാര രാഷ്ട്രങ്ങളെ അമേരിക്ക ശവപ്പറമ്പുകളാക്കി മാറ്റി.

ഭരണകൂടങ്ങൾ തീർത്ത വംശീയതയുടെ പുതിയ മതിലുകൾ

വിദേശത്ത് തീമഴ പെയ്യിച്ച അമേരിക്കൻ ഭരണകൂടങ്ങൾ, സ്വന്തം പൗരന്മാരുടെ കഴുത്തിൽപ്പോലും നിരീക്ഷണത്തിന്റെ കൊടിയ കുരുക്കിട്ടു. ഭീകരാക്രമണത്തിന് പിന്നാലെ വെറും 45 ദിവസത്തിനുള്ളിൽ പാസാക്കിയ 'പാട്രിയറ്റ് ആക്ട്' അമേരിക്കക്കാരുടെ സ്വകാര്യതയെ പൂർണ്ണമായും കവർന്നെടുത്തു. ഐ.സി.ഇ (ICE) എന്ന ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് വഴി കുടിയേറ്റക്കാർ വേട്ടയാടപ്പെട്ടു. നിയമവാഴ്ചയെ കാറ്റിൽപ്പറത്തി സംശയിക്കപ്പെടുന്നവരെ മൃഗീയമായി പീഡിപ്പിക്കാൻ ഗ്വാണ്ടനാമോയിലെയും അബൂ ഗുറൈബിലെയും ബ്ലാക്ക് സൈറ്റുകളിലെയും ഇരുട്ടറകൾ തുറക്കപ്പെട്ടു. ഈ കടുത്ത ഭീകരവിരുദ്ധ നിയമങ്ങളെ പൗരന്മാരുടെ വായടപ്പിക്കാനും സ്വകാര്യത കവരാനുമുള്ള ഇരുമ്പുമറയാക്കി ഭരണകൂടങ്ങൾ മാറ്റി.

തകർന്നടിഞ്ഞ നഗരങ്ങൾക്കിടയിൽ നിന്നും ഉയർന്നുകേട്ട കുഞ്ഞുങ്ങളുടെയും നിരപരാധികളുടെയും നിലവിളികൾ ദേശീയ സുരക്ഷയുടെ കാഹളങ്ങളിൽ ബോധപൂർവ്വം മുക്കിക്കളഞ്ഞു. ഈ ചരിത്ര ഭൂമികയിൽ നായകനും വില്ലനുമായി അമേരിക്കയും പാശ്ചാത്യ ശക്തികളും നിലകൊണ്ടപ്പോൾ, അവർ സൃഷ്ടിച്ചെടുത്ത വില്ലൻ വേഷക്കാരും ഈ ചോരക്കളിയിൽ പങ്കുചേർന്ന് ലോകത്തെ കൊടുംഭീകരതയുടെ യുദ്ധക്കളമാക്കി.

ഭീകരവിരുദ്ധ പോരാട്ടത്തിന്റെ മറവിൽ ആസൂത്രിതമായി വളർത്തിയെടുത്ത അന്ധമായ വംശീയ വിദ്വേഷം, ലോകമെമ്പാടും മുസ്ലിം വിരുദ്ധ തീവ്രവലതുപക്ഷ ഭരണക്രമങ്ങൾക്ക് ശക്തമായ അടിത്തറ പാകി. സംശയത്തിന്റെ മുൾമുനയിൽ ഒരു ജനതയെ മുഴുവൻ നിർത്തിക്കൊണ്ട് ഭരണകൂടങ്ങൾ വംശീയതയുടെ പുതിയ മതിലുകൾ പണിതു. ഈ 'ഭീകരവിരുദ്ധ' സങ്കൽപങ്ങളുടെ മറവിലാണ് ഇസ്രായേൽ, ഫലസ്തീനിലെ വംശീയ ഉന്മൂലനത്തെയും ഇറാനെതിരായ കടന്നുകയറ്റങ്ങളെയും ഇന്നും നിർലജ്ജം ന്യായീകരിക്കുന്നത്.

അനന്തമായ യുദ്ധപരമ്പര എന്ന് തീരും?

കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ ചരിത്രം സാക്ഷ്യപ്പെടുത്തുന്നത് ഒന്നുമാത്രമാണ്. സെപ്തംബർ 11 എന്ന ദുരന്തത്തെ മൂലധനമാക്കി അമേരിക്ക കെട്ടിപ്പടുത്തത് വിമോചനവും സുരക്ഷയുമുള്ള ഒരു ലോകമായിരുന്നില്ല. മറിച്ച് മനുഷ്യന്റെ കണ്ണീരും രക്തവും വീണ അനന്തമായ യുദ്ധപരമ്പരകളിലൂടെ ലോകത്തെ എക്കാലത്തെയും വലിയൊരു ചോരക്കളമാക്കി മാറ്റുക മാത്രമാണ് അവർ ചെയ്തത്. ഭീകരാക്രമണത്തിന് പിന്നാലെ, ഫ്ലോറിഡയിലെ സ്കൂളിൽ കുട്ടികളോടൊപ്പം വായനയിലേർപ്പെട്ടിരുന്ന യു.എസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിൻ്റെ വാക്കുകൾ ലോകം കേട്ടതാണ്. "അമേരിക്ക ഒരിക്കലും ഈ ദിനം മറക്കില്ല, ഈ ഭീരുത്വത്തിന് പിന്നിലുള്ളവരെ രാജ്യം വേട്ടയാടും.." അതേ, സാമ്രാജ്യത്വത്തിന്റെ ആ വേട്ടയാടലുകൾ ഇന്നും അവസാനിക്കുന്നില്ല...

SCROLL FOR NEXT