ടോക്കിയോ: ജപ്പാനിലെ പർവതഭീമനായ മൗണ്ട് ഫുജിയില്‍ മഞ്ഞുപെയ്യുകയാണ്. ഇത്തവണ പതിവിലും 21 ദിവസം വൈകിയാണ് സജീവ അഗ്നിപർവതം കൂടിയായ ഫുജിയിലെ മഞ്ഞുവീഴ്ച .
വേനല്‍ കടന്ന് മഞ്ഞുകാലമെത്തുന്നതിന്‍റെ ആദ്യ സൂചനയാണത്. ജപ്പാനെ സംബന്ധിച്ച് അനശ്വരതയുടെ പ്രതീകമാണ് ഫുജി പർവതം.
ആയിരം യെന്നിന്‍റെ ജാപ്പനീസ് കറന്‍സിയില്‍ കാത്‍സുഷിക ഹോകുസായ് വരച്ച മഞ്ഞിന്‍റെ തൊപ്പിയണിഞ്ഞ മൗണ്ട് ഫുജിയുടെ ചിത്രം കാണാം.
ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഫുജി, ഒരു തീർഥാടനകേന്ദ്രം കൂടിയാണ്. ജാപ്പനീസ് മിത്തുകളിലും കലകളിലും വലിയ സ്വാധീനമുള്ള ഈ അഗ്നിപർവതത്തില്‍ ഇന്ന് മഞ്ഞുപെയ്യുകയാണ്
. കോഫുവിലെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് നോക്കിയാല്‍ മഞ്ഞ് പെയ്തൊലിച്ചുവരുന്നതുപോലെയാണ് തോന്നുക.
കഴിഞ്ഞവർഷം നവംബർ 7നാണ് മൗണ്ട് ഫുജിയില്‍ സീസണിലെ ആദ്യ മഞ്ഞുവീഴ്ചയുണ്ടായത്. ഇത്തവണ 15 ദിവസം മുന്‍പ് മഞ്ഞുപെയ്തു.
എന്നാല്‍ 1894 മുതലുള്ള ശരാശരി നോക്കിയാല്‍ പ്രതീക്ഷിച്ചതിലും 21 ദിവസം വൈകിയാണ് മഞ്ഞുവീഴ്ച തുടങ്ങിയത് .
ആഗോള താപനവും, കാലാവസ്ഥാ വ്യതിയാനവുമെല്ലാമാണ് ഇതിന് കാരണമായി കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.